മംഗളൂരു : കേരള കർണാടക അതിർത്തി പ്രദേശത്ത് അക്രമഭീതി നിലനിൽക്കുന്നു. സൂറത്‌കലിൽ യുവാവിനെ മുഖംമൂടി സംഘം തുണക്കടയിൽ കയറി വെട്ടിക്കൊന്ന കേസിൽ 10 പേർ കസ്റ്റഡിയിലായി. ക്രിമിനൽ പശ്ചാത്തലമുള്ള ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സൂറത്‌കൽ മംഗലപ്പേട്ട സ്വദേശി മുഹമ്മദ് ഫാസിൽ (23) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവമുണ്ടായത്.
പരിചയക്കാരനുമായി സംസാരിച്ചുകൊണ്ടിരുന്ന ഫാസിലിന്റെ പിന്നിലൂടെ എത്തിയ സംഘം ഇയാളെ പിടികൂടി ക്രൂരമായി മർദിക്കുകയും കത്തിക്ക് കുത്തുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. ഫാസിലിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ വൻ ജനാവലി പങ്കെടുത്തു. ചൊവ്വാഴ്ച രാത്രി ബെള്ളാരെയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടതിൽ സംഘർഷാവസ്ഥ നിലനിൽക്കെയാണ് ഈ കൊലപാതകവും. പ്രവീണിന്‍റെ കൊലപാതകത്തിന് കാരണമായവർ കേരളത്തിൽ നിന്നുള്ളവരാണെന്ന തരത്തിൽ സംശയങ്ങൾ പ്രചരിക്കുണ്ട്.
തൊട്ടടുത്ത ദിവസങ്ങളിൽ രണ്ടു കൊലപാതകങ്ങള്‍ നടന്നതിനാൽ മംഗളൂരുവില്‍ കൂടുതൽ സ്ഥലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എഡിജിപിയുടെ നേതൃത്വത്തില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് നഗരം. പ്രദേശത്തെ മദ്യശാലകള്‍ ഇന്ന് അടച്ചിടാൻ പൊലീസ് നിര്‍ദേശം നൽകി. കർണാടക-കേരള അതിർത്തിയിൽ ഉൾപ്പെടെ 19 ചെക്ക് പോസ്റ്റുകളിൽ ശക്തമായ പരിശോധനയുണ്ട്.
അനാവശ്യമായി വീടിനു പുറത്തിറങ്ങുന്നത് ഒഴിവാക്കാന്‍ രാഷ്ട്രീയ, മത നേതാക്കളോട് പൊലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. സംഘര്‍ഷമുണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ജനം വിശ്വസിക്കരുതെന്ന് മംഗളൂരു പൊലീസ് കമ്മിഷണര്‍ എന്‍.ശശികുമാര്‍ ആവശ്യപ്പെട്ടു. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. സൂറത്കൽ, ബജ്‌പെ, മുൽക്കി, പന്നമ്പൂർ പൊലീസ് സ്റ്റേഷൻ പരിധികളിലെ സ്‌കൂളുകൾക്കും കോളജുകൾക്കും ഇന്ന് അവധിയാണ്.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.