മെയ് പത്തിനു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ആയിരിക്കും ബിജെപിയുടെ താര പ്രചാരകനെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ന്യൂസ് 18 റൈസിംഗ് ഇന്ത്യയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 224 അംഗ കർണാടക നിയമസഭയിൽ ബിജെപി പകുതിയിലധികം സീറ്റുകളും നേടുമെന്ന് നെറ്റ്‍വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷിയോട് അമിത് ഷാ പറഞ്ഞു.
”സഖ്യത്തെക്കുറിച്ചുള്ള ചോദ്യം ഇവിടെ ഉയരുന്നില്ല. കർണാടകയിൽ ഭൂരിപക്ഷം ലഭിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സമ്പൂർണ ഭൂരിപക്ഷത്തോടെ ഞങ്ങൾ സർക്കാർ രൂപീകരിക്കും”, അമിത് ഷാ പറഞ്ഞു.
കർണാടക തിരഞ്ഞെടുപ്പു കൂടാതെ, വികസനം, മോദി പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധിയെ തിരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യനാക്കിയ വിഷയം, പ്രതിപക്ഷ സഖ്യം , ഇഡി-എഎപി വിവാദം, വീർ സവർക്കർ പ്രസ്താവന, രാജസ്ഥാൻ തിരഞ്ഞെടുപ്പ്, മഹാരാഷ്ട്ര രാഷ്ട്രീയം, മയക്കുമരുന്ന് ഭീഷണി, അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണം തുടങ്ങി പല വിഷയങ്ങളിലും അമിത് ഷാ ഉച്ചകോടിയിൽ സംസാരിച്ചു. Also Read- ‘യുപിഎ ഭരണകാലത്ത് മോദിയെ ‘കുടുക്കാൻ’ സിബിഐ തനിയ്ക്ക് മേൽ സമ്മര്‍ദം ചെലുത്തി’; തുറന്നടിച്ച് കേന്ദ്രമന്ത്രി അമിത് ഷാ ”കഴിഞ്ഞ ഒൻപതു വർഷത്തിനിടയിൽ, എല്ലാ മേഖലകളിലും ഇന്ത്യ ലോകത്തിന് മുന്നിൽ സ്വയം തെളിയിച്ചു. ഈ വിധത്തിലുള്ള വികസനം കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ സംഭവിച്ചതാണ്. താഴേത്തട്ടു മുതൽ പ്രവർത്തിച്ച ഇന്ത്യയിലെ ജനങ്ങൾക്കാണ് ഈ ബഹുമതി. 2047-ഓടെ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൻ കീഴിൽ ലോകത്തെ പല മേഖലകളിലും ഇന്ത്യ കൂടുതൽ കഴിവു തെളിയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു”, എന്നാണ് ഇന്ത്യയുടെ വികസനത്തെക്കുറിച്ച് അമിത് ഷാ പറഞ്ഞത്.
മോദി പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധിയെ തിരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യനാക്കിയ വിഷയത്തിലും അമിത് ഷാ പ്രതികരിച്ചു. ”രാഹുൽ ഗാന്ധിക്ക് അയോഗ്യത കൽപിച്ചതിൽ രാഷ്ട്രീയ വൈരാഗ്യമില്ല. മൻമോഹൻ സിങ്ങിന്റെ കാലത്ത് രാഹുൽ ഗാന്ധി ഓർഡിനൻസ് പരസ്യമായി വലിച്ചുകീറി. ആരും അദ്ദേഹത്തോട് ഒന്നും പറയാൻ ധൈര്യപ്പെട്ടില്ല. കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കോടതി തീരുമാനമെടുത്താൽ ശിക്ഷ സ്റ്റേ ചെയ്യാം”, അമിത് ഷാ പറഞ്ഞു. “2013ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലിരുന്നപ്പോഴാണ് സുപ്രീം കോടതി ഉത്തരവ് വന്നത്. നിയമത്തിൽ തിരുത്തലുകൾ വരുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല”, അമിത് ഷാ കൂട്ടിച്ചേർത്തു. Also Read- ‘മൊഴിയിൽ മോദിയുടെ പേര് പറഞ്ഞാല്‍ വിട്ടയയ്ക്കാം’; സൊഹ്‌റാബുദ്ദീന്‍ കേസില്‍ അറസ്റ്റിലായ സമയത്തെ അനുഭവങ്ങള്‍ പങ്കുവച്ച് അമിത് ഷാ
വീർ സവർക്കറിനെക്കുറിച്ചുള്ള പരാമർശത്തെക്കുറിച്ചും അമിത് ഷാ മനസു തുറന്നു. ”രാഹുൽ ഗാന്ധി ഒബിസി സമുദായത്തെയാകെ അപമാനിച്ചു. അദ്ദേഹം മാപ്പ് പറയാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ജാമ്യത്തിന് അപേക്ഷിക്കാൻ പോലും പാടില്ലായിരുന്നു. വീർ സവർക്കർ രാജ്യത്തിന് വേണ്ടി ഒരുപാട് ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്. വീർ സവർക്കറിനെക്കുറിച്ച് അദ്ദേഹത്തിന്റെ മുത്തശ്ശി ഇന്ദിരാഗാന്ധി പറഞ്ഞത് രാഹുൽ ഗാന്ധി വായിക്കണം”, അമിത് ഷാ പറഞ്ഞു.
പ്രതിപക്ഷ മുന്നണിയെക്കുറിച്ചും ഉച്ചകോടയിൽ അമിത് ഷാ പ്രതികരിച്ചു. “എല്ലാവരും പരസ്പരം പോരടിക്കുന്നവരാണ്. എന്നാൽ പ്രധാനമന്ത്രി മോദിക്കെതിരെ നിൽക്കുന്ന കാര്യം വരുമ്പോൾ അവർ ഒരുമിക്കുന്നതായാണ് കാണുന്നത്”, ഷാ പറഞ്ഞു. Also Read- എന്തിനാണ് ഗാന്ധി കുടുംബത്തിനു മാത്രമായി പ്രത്യേക നിയമം? കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ് എന്ന ആരോപണത്തെക്കുറിച്ചും അമിത് ഷാ സംസാരിച്ചു. ”അഴിമതിക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടമെന്ന് 2014 ലെ തിരഞ്ഞെടുപ്പു സമയത്തു തന്നെ ഞങ്ങൾ വാഗ്ദാനം ചെയ്തിരുന്നതാണ്. അടിയന്തരാവസ്ഥ കാലത്ത് ലക്ഷക്കണക്കിന് നിരപരാധികളായ നേതാക്കളാണ് ജയിലിൽ അടക്കപ്പെട്ടത്. പ്രധാനമന്ത്രി നേരന്ദ്ര മോദിയെ വ്യാജ ഏറ്റുമുട്ടൽ കേസിൽ കുടുക്കാൻ സിബിഐ എന്നെ സമ്മർദത്തിലാക്കി. എന്നാൽ ഞങ്ങൾ അതേപ്പറ്റി പറഞ്ഞ് വിലപിക്കുകയോ അതിന്റെ പേരിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാക്കുകയോ അല്ല ചെയ്തത്”, ഷാ പറഞ്ഞു.
”ആർക്കെതിരെയും വ്യാജ കേസുകളുണ്ടാകില്ല. ഞങ്ങൾക്ക് നിയമത്തിൽ വിശ്വാസമുണ്ട്. സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ ഇത്തരം ആരോപണം ഉന്നയിക്കുന്നവർ കോടതിയെ സമീപിക്കണം”, എന്നാണ് ഇഡി-എഎപി തർക്കത്തിൽ അമിത് ഷാ പ്രതികരിച്ചത്.
വരാനിരിക്കുന്ന രാജസ്ഥാൻ തിരഞ്ഞെടുപ്പിനെക്കുറിച്ചും അമിത് ഷാ മനസു തുറന്നു. ”രാജസ്ഥാൻ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഞങ്ങൾ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. അവിടുത്തെ മുഖ്യമന്ത്രി മാറണം എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്”, ഷാ പറഞ്ഞു.
മഹാരാഷ്ട്ര രാഷ്ട്രീയത്തെക്കുറിച്ചും അമിത് ഷാ സംസാരിച്ചു. ”ശിവസേനയും ബിജെപിയും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടു. ജനങ്ങൾ ആഗ്രഹിച്ചത് ശിവസേന- ബിജെപി നേതൃത്വത്തിലുള്ള സർക്കാരാണ്. ഇപ്പോൾ ശിവസേന ബിജെപിക്കൊപ്പമാണ്. മഹാരാഷ്ട്രയിൽ ബിജെപിക്ക് സ്വന്തമായി സർക്കാർ രൂപീകരിക്കാമായിരുന്നു എന്ന കാര്യവും ഞാൻ അംഗീകരിക്കുന്നു. എന്നാൽ ഞങ്ങൾക്ക് ശിവസേനയുമായി നല്ല ബന്ധമുണ്ട്. ഇപ്പോൾ അവർ ഞങ്ങളോടൊപ്പമാണ്”, ഷാ പറഞ്ഞു.
ഖലിസ്ഥാൻ വാദിയും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാൽ സിങ്ങിനെക്കുറിച്ചും അമിത് ഷാ സംസാരിച്ചു. ”ആര് നേതൃത്വം നൽകുന്ന സർക്കാരാണ് എന്ന കാര്യം പരിഗണിക്കാതെ തന്നെ ഓരോ മൂന്ന് മാസത്തിലും ഞാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ കാണാറുണ്ട്. രാജ്യത്തിന്റെ സുരക്ഷയുടെ കാര്യം വരുമ്പോൾ ഞങ്ങൾ അവരുടെ പാർട്ടിക്കൊപ്പമാണ്. അമൃത്പാൽ സിങ് കേസുമായി ബന്ധപ്പെട്ട് നിരവധി പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. പോലീസും രഹസ്യാന്വേഷണ ഏജൻസികളും ഈ വിഷയത്തിൽ ഇപ്പോഴും അന്വേഷണം നടത്തിവരികയാണ്”, അമിത് ഷാ പറഞ്ഞു.
വിദേശത്ത് ഇന്ത്യൻ സ്ഥാപനങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തിലും അമിത് ഷാ പ്രതികരിച്ചു. ”ഇത് ഇന്ത്യക്കെതിരായ ആക്രമണമായിരുന്നു. ആക്രമണത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കും. ഈ സംഭവത്തിൽ ഡൽഹിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.”, അമിത് ഷാ പറഞ്ഞു. ”ഇന്ത്യക്ക് സ്വാതന്ത്ര്യം നേടുന്നതിൽ സിഖുകാരുടെ സംഭാവന വളരെ വലുതാണ്. എല്ലാ സിഖുകാരും ഇന്ത്യയ്‌ക്കൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്”, എന്നായിരുന്നു ഖലിസ്ഥാനെ കുറിച്ച് ചോദിച്ചപ്പോൾ ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
ജുഡീഷ്യറിയും സർക്കാരും തമ്മിൽ ഏറ്റുമുട്ടലുകൾ ഇല്ലെന്നും അമിത് ഷാ ഉച്ചകോടിയിൽ പറഞ്ഞു. ”ഇരുകൂട്ടരും അവരുടെ പരിധിക്കുള്ളിൽ നിന്ന് പ്രവർത്തിക്കുന്നവരാണ്. ഇപ്പോൾ നിയമം നിർമിക്കുകയാണ് സർക്കാരിന്റെ കടമ. പാർലമെന്റ് അതിനെക്കുറിച്ച് വിശകലം ചെയ്യും”, ഷാ കൂട്ടിച്ചേർത്തു. മയക്കുമരുന്നു വിൽപന വഴി ഭീകര ഫണ്ടിംഗ് നടത്തുന്നുണ്ട് എന്നും അമിത് ഷാ പറഞ്ഞു.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും അമിത് ഷാ സംസാരിച്ചു. ”കോവിഡ് കാലത്ത് ഏറ്റവും വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യമായിരുന്നു ഇന്ത്യ. ഇപ്പോൾ ഇക്കാര്യത്തിൽ ഇന്ത്യക്ക് ലോകത്ത് അഞ്ചാം സ്ഥാനമാണ്. ബഹിരാകാശം, ഗ്രീൻ ഹൈഡ്രജൻ തുടങ്ങി നിരവധി മേഖലകളിൽ ഇന്ത്യ ഇപ്പോൾ ഒരു ഉത്പാദന കേന്ദ്രമാണ്”, അമിത് ഷാ കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Amit shah, Narendra modi, Rising India, Rising India 2023