ബെംഗളൂരു: 2020 ജൂലൈയിലെ എസ്എസ്എൽസി (SSLC) പരീക്ഷാ മൂല്യനിർണയത്തിൽ 4,317 അധ്യാപകർ (Teachers) പിഴവുകൾ വരുത്തിയതായി റിപ്പോർട്ട്. ഇതിനെ തുടർന്ന് നിരവധി വിദ്യാർത്ഥികൾ (Students) പരീക്ഷാ പേപ്പറുകളുടെ പുനർമൂല്യനിർണയം (Revaluation) നടത്താൻ ഇടയായി. ഇതിനെ തുടർന്ന് പുനർമൂല്യനിർണയത്തിൽ കുറഞ്ഞത് ആറ് മാർക്കുകളുടെ (Marks) വ്യത്യാസം മുതൽ 20 മാർക്ക് വ്യത്യാസം വരെ കണ്ടെത്തി.
തിങ്കളാഴ്ച നടന്ന നിയമസഭാ കൗൺസിലിൽ വിഷയം ചർച്ചയായി. മൂല്യനിർണ്ണയത്തിൽ പിഴവുകൾ വരുത്തിയ അധ്യാപകർക്ക് 51.5 ലക്ഷം രൂപ പിഴ നൽകിയെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് പറഞ്ഞു. എന്നാൽ 10 ലക്ഷം രൂപ മാത്രമാണ് സർക്കാർ ഇതുവരെ പിരിച്ചെടുത്തിട്ടുള്ളത്. പകർച്ചവ്യാധി സമയത്ത് വിദ്യാർത്ഥികളെ ബുദ്ധിമുട്ടിച്ചതിന് ഇത്തരം അധ്യാപകരിൽ നിന്ന് ഒരു മാസത്തെ ശമ്പളം പിടിക്കണമെന്ന് ഈ വിഷയത്തിൽ ചോദ്യം ഉന്നയിച്ചുകൊണ്ട് സിഎൻ രവികുമാർ പറഞ്ഞു. ഇവരെ കരിമ്പട്ടികയിൽ പെടുത്തണമെന്നും ഇനി മുതൽ എസ്എസ്എൽസി മൂല്യനിർണയത്തിൽ ഈ അധ്യാപകരെ പരിഗണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ചില അധ്യാപകരുടെ അലംഭാവം മൂലമാണ് ഇത്തരം പിഴവുകൾ സംഭവിച്ചതെന്നും ഇക്കാര്യത്തിൽ എന്ത് ചെയ്യാനാകുമെന്ന് വകുപ്പ് ആലോചിക്കുകയാണെന്നും നാഗേഷ് പറഞ്ഞു. മഹാമാരി കാരണം 2019-20ലെ എസ്എസ്എൽസി പരീക്ഷകൾ വൈകിയിരുന്നു. പുനർമൂല്യനിർണയത്തിനായി ആകെ 19,826 അപേക്ഷകളാണ് ലഭിച്ചത്. 15,591 അപേക്ഷകളിൽ പുനർമൂല്യനിർണയത്തിനു ശേഷമുള്ള മാർക്കിന്റെ വ്യത്യാസം ആറിൽ താഴെയുമായിരുന്നു. എന്നാൽ 4,235 കേസുകളിൽ മാർക്കുകളുടെ വ്യത്യാസം ആറിൽ കൂടുതലായിരുന്നു. ഇതിന് ഉത്തരവാദികളായ എല്ലാ അധ്യാപകർക്കും പിഴ നൽകി. പുനർമൂല്യ നിർണയത്തിൽ മാർക്കിന്റെ വ്യത്യാസം ആറിൽ കൂടുതലുള്ള വിദ്യാർത്ഥികൾക്ക് ഒരു പേപ്പറിന് 805 രൂപ വീതമുള്ള പുനർമൂല്യനിർണയ തുക സർക്കാർ തിരിച്ച് നൽകിയിരുന്നു.
Also read- Hijab Row| ക്ലാസ് മുറിയിലെ ഹിജാബ് നിരോധനം കർണാടക ഹൈക്കോടതി ശരിവച്ചു; 'അനിവാര്യമായ മതപരമായ ആചാരമല്ല'
2020ൽ മഹാമാരിയെ തുടർന്ന് സ്‌കൂളുകൾ അടച്ചിരുന്നതിനാൽ പിഴ ഈടാക്കാൽ കുറവായിരുന്നു. എന്നാൽ അധ്യാപകരിൽ നിന്ന് പിഴ ഈടാക്കി വകുപ്പിന് കൈമാറാൻ സ്‌കൂൾ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും നാഗേഷ് പറഞ്ഞു. അധ്യാപകരിൽ നിന്ന് പിഴ ഈടാക്കാൻ ജില്ലകളിലെ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് 70% ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തര വേളയിൽ മാത്യു കുഴൽനാടൻ, പിസി വിഷ്ണുനാഥ് അടക്കമുള്ളവരുടെ ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. കഴിഞ്ഞ വർഷത്തെ അസാധാരണ സാഹചര്യം പരിഗണിച്ചാണ് 40% പാഠഭാഗങ്ങൾ കൂടുതൽ ശ്രദ്ധ നൽകേണ്ട പാഠഭാഗങ്ങളായി (ഫോക്കസ് ഏരിയ) തീരുമാനിച്ചത്. പ്രസ്തുത പാഠഭാഗം മാത്രം പഠിക്കുന്ന കുട്ടികൾക്ക് മുഴുവൻ സ്കോറും നേടാൻ സാധിക്കുന്ന തരത്തിൽ പരീക്ഷ നടത്തുകയും ചെയ്തു. എന്നാൽ നിലവിലെ സാഹചര്യം വ്യത്യസ്തമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.