ക്ലാസ് റൂമിൽ വെച്ച് ട്രൗസറിൽ മലമൂത്ര വിസർജനം നടത്തിയതിന് 8 വയസ്സുകാരന്റെ ദേഹത്ത് വെള്ളം ഒഴിച്ച് സ്കൂൾ അധ്യാപകൻ. കർണാടകയിലെ റയ്‌ചുരു ജില്ലയിലാണ് സംഭവം. സെപ്റ്റംബർ രണ്ടിനാണ് സംഭവം നടന്നതെങ്കിലും ഇത് പുറത്തറിയുന്നത് ഇന്നലെ ആണ്.
റായ്‌ചുരു ജില്ലയിലെ മസ്‌കിയിലുള്ള ശ്രീ ഗണമതേശ്വര സീനിയർ പ്രൈമറി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി ആണ് ഈ ക്രൂരകൃത്യത്തിന് ഇരയായത്. അധ്യാപകനായ ഹുലിഗെപ്പ തിളച്ച വെള്ളം കുട്ടിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. 40 ശതമാനം പൊള്ളലേറ്റ കുട്ടി ഇപ്പോൾ ലിംഗസഗുരു താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
എന്നാൽ ഈ സംഭവത്തിന് ശേഷം, പ്രതിയായ അധ്യാപകൻ സ്കൂളിൽ ഹാജരായിട്ടില്ല എന്നാണ് വിവരം. സംഭവം നടന്ന് ഒരാഴ്ചയായി എങ്കിലും ഇതിൽ അധ്യാപകനെതിരെ പരാതി നൽകുകയോ പൊലീസ് കേസെടുക്കുകയോ ചെയ്തിട്ടില്ല. ചില ഉന്നതർ കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയതായാണ് വിവരം. ശിശുക്ഷേമ സമിതി ക്രൂരതക്കിരയായ കുട്ടിയെ സന്ദർശിച്ചില്ലെന്ന ആരോപണവും ഉയർന്നിരുന്നു. സംഭവം വിവാദമായതോടെ ജില്ലാ വനിത ശിശുക്ഷേമ വകുപ്പ് കുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. എന്നാൽ സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുട്ടിയെ ശിക്ഷിച്ച അധ്യാപകന്റെ മുൻ പശ്ചാത്തലം പരിശോധിച്ചപ്പോൾ ഇയാൾക്കെതിരെ മറ്റൊരു കേസ് കൂടി ഉണ്ടെന്നും കണ്ടെത്തി. ലിംഗസഗുരു നിയോജക മണ്ഡലത്തിലെ മുൻ എംഎൽഎ മനപ്പ ഡി വജ്ജലിനെ കൊലപ്പെടുത്താൻ ശ്രമിച്ചതാണ് ഇയാൾക്കെതിരെയുള്ള കേസ്. മൂർച്ചയേറിയ ആയുധങ്ങൾ കൈവശം വച്ചതിനാണ് ഇയാളെ അന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. 2015 ൽ ആയിരുന്നു സംഭവം.
Also Read- പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദ ബന്ധം: ബീഹാറിലെ 30 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്
കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച് സന്യാസിയുടെ വേഷത്തിൽ ഇയാൾ എംഎൽഎയുടെ വീടിന് ചുറ്റും കറങ്ങുകയായിരുന്നു. സംശയം തോന്നിയ സെക്യൂരിറ്റി പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും മൂർച്ചയേറിയ ആയുധങ്ങൾ അന്ന് പിടിച്ചെടുത്തിരുന്നു. വജ്ജൽ എംഎൽഎ ഇതിനെതിരെ പരാതി നൽകുകയും ചെയ്തതോടെ ഇയാൾക്കെതിരെ വധശ്രമത്തിനും കേസെടുത്തു.
ശുചിമുറിയിലെ സോളാര്‍ വാട്ടര്‍ ഹീറ്ററില്‍നിന്നുള്ള ചൂടുവെള്ളം വീണാണ് കുട്ടിക്ക് പൊള്ളലേറ്റതാണെന്നാണ് ആദ്യം കുട്ടിയുടെ പിതാവ് വെങ്കിടേഷ് പറഞ്ഞത്. ഇതോടെ ആണ് ഉന്നതർ കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്ന ആരോപണം ഉയർന്നത്. നിലവിൽ സംഭവത്തിൽ പരാതി ഒന്നും നൽകിയിട്ടിങ്കിലും സ്വമേധയാ കേസെടുക്കാൻ പൊലീസിന് ശിശുക്ഷേമ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞദിവസം ഇതിന് സമാനമായ ഒരു സംഭവം കര്‍ണാടകയിലെ തുംകുരുവിലും നടന്നിരുന്നു. ട്രൗസറില്‍ മൂത്രം ഒഴിച്ചതിനെ തുടർന്ന് അങ്കണവാടി ജീവനക്കാരി കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിച്ചതായിരുന്നു സംഭവം. സംഭവത്തില്‍ അങ്കണവാടി ജീവനക്കാരിക്കെതിരെ തുംകുരു പൊലീസ് കേസെടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.