കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) മുമ്പ് ദക്ഷിണാഫ്രിക്കയിൽ ഉപയോഗിച്ചവയാണ് എന്ന കോൺഗ്രസ് വാദം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. കൃത്യമായ വിവരങ്ങളുടെയോ തെളിവുകളുടെയോ പിൻബലമില്ലാത്ത ബാലിശമായ ആരോപണമാണ് ഇതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇസിഐഎൽ) നിർമ്മിച്ച പുതിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളാണ് തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചിരുന്നത്.
ഇത്തരം ‘കിംവദന്തികൾ’ പ്രചരിപ്പിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയകളിലെ പങ്കാളിത്തത്തിൽ വലിയ പങ്കുള്ള കോൺഗ്രസിന്റെ ഉത്തരവാദിത്തത്തിനും പാരമ്പര്യത്തിനും മങ്ങലേൽക്കാതെ സൂക്ഷിക്കണമെന്നും തിരഞ്ഞെടുപ്പു കമ്മീഷൻ പറഞ്ഞു.
കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാലയ്ക്ക് എഴുതിയ കത്തിൽ വോട്ടിംഗ് മെഷീനുകൾ ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചിട്ടില്ലെന്നും അവിടെ ഇത്തരം മെഷീനുകൾ ഉപയോഗിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ തറപ്പിച്ചു പറഞ്ഞു. ദക്ഷിണാഫ്രിക്ക ഉൾപ്പെടെ മറ്റൊരു രാജ്യത്തേക്കും ഇവിഎമ്മുകൾ അയച്ചിട്ടില്ല. മെഷീനുകൾ ഇറക്കുമതി ചെയ്തിട്ടുമില്ല. ദക്ഷിണാഫ്രിക്കയിലെ ഇലക്ഷൻ കമ്മീഷൻ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്‌ത വിവരങ്ങളിൽ നിന്ന് ദക്ഷിണാഫ്രിക്ക ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിക്കുന്നില്ലെന്ന് മനസിലാക്കാനാകുമെന്നും ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്‌സൈറ്റിൽ വായിക്കൂ.
Tags: Electronic Voting Machine, EVM, Karnataka