ന്യൂഡല്‍ഹി: കഴിഞ്ഞതവണ പ്രളയസഹായമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 2107 കോടി രൂപയില്‍ 1400 കോടിയോളം സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പ്രളയ ദുരിതം നേരിടാന്‍ സംസ്ഥാനം ആവശ്യപ്പെട്ട എല്ലാ സഹായങ്ങളും കേന്ദ്രം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 52.27 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രണ്ട് ഗഡുവായി അനുവദിക്കുന്ന തുകയില്‍ ആദ്യ ഗഡുവാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
'കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് കേരളത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 300 ഭടന്മാര്‍ ഉള്‍പ്പെടുന്ന 13 സംഘങ്ങളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. വയനാട്, ഇടുക്കി, മലപ്പുറം, പത്തനംതിട്ട, തൃശ്ശൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ദേശീയ ദുരന്ത നിവാരണ സേനയുണ്ട്. കരസേനയുടെ 35 ജവാന്മാര്‍ വീതമുള്ള ആറ് കോളം (210 ജവാന്മാര്‍), എമര്‍ജന്‍സി ടാസ്‌ക് ഫോഴ്സിന്റെ 20 പേര്‍ വീതമുള്ള മൂന്ന് ടീം എന്നിവയും സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. എയര്‍ഫോഴ്സിന്റെ എം 70 ഹെലിക്കോപ്റ്ററും ലഭ്യമാക്കിയിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ മൂന്ന് സംഘങ്ങള്‍, മെഡിക്കല്‍ റെസ്‌ക്യൂ കോറിന്റെ രണ്ട് സംഘങ്ങള്‍ എന്നിവയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ട്'- വി മുരളീധരന്‍ പറഞ്ഞു.
സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ട സഹായങ്ങളെല്ലാം നൽകിയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Also Read പ്രളയക്കെടുതിക്കിടെ അവധിയിൽ പോയി; തിരുവനന്തപുരം ജില്ലാ കളക്ടറുടെ നടപടി വിവാദത്തിൽ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Flood in kerala, Flood kerala, Heavy rain, Heavy rain in kerala, Kerala flood, Pinarayi vijayan, Rain, Rain alert, V muraleedharan