ഗുണ്ടൂർ: ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലുള്ള കാർഷിക മാർക്കറ്റുകൾ സന്ദർശിച്ച് കേരളത്തിലെ സിവിൽ സപ്ലൈസ് സംഘം. മാർക്കറ്റിലെ സൌകര്യങ്ങൾ എന്തെല്ലാമെന്ന് പഠിക്കുന്നതിന് വേണ്ടിയാണ് കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘം സന്ദർശനം നടത്തിയത്. ജില്ലാ കലക്ടർ വേണുഗോപാൽ റെഡ്ഢിയുടെയും മാർക്കറ്റ് യാർഡ് ചെയർമാൻ സി എച്ച് യേശുരത്നത്തിൻെറയും നേതൃത്വത്തിൽ കേരള സംഘത്തെ സ്വീകരിച്ചു. മാർക്കറ്റിലെ സൌകര്യങ്ങളെക്കുറിച്ച് ഇവർ വിശദീകരിച്ചു. ഗുണ്ടൂർ മുളകിൻെറ ഇറക്കുമതിയെക്കുറിച്ചും കയറ്റുമതിയെക്കുറിച്ചുമെല്ലാം ചർച്ചകൾ നടത്തി.
മുളക് സംഭരിച്ച് വെക്കുന്നതിനായി നിലവിൽ ജില്ലയിൽ 37 കോൾഡ് സ്റ്റോറേജുകളാണ് ഉള്ളത്. 27 ലക്ഷം മുളക് ചാക്കുകൾ ഇവിടെ സൂക്ഷിക്കാൻ സാധിക്കുമെന്ന് ആന്ധ്രയിൽ നിന്നുള്ള പ്രതിനിധികൾ വ്യക്തമാക്കി. പശ്ചിമ ബംഗാളിലേക്കും ബംഗ്ലാദേശിലേക്കും ആന്ധ്രയിൽ നിന്നും മുളക് കയറ്റുമതി ചെയ്യുന്നുണ്ട്. നേരത്തെ 15 ദിവസം വരെയെടുത്താണ് മുളക് ആന്ധ്രയിൽ നിന്ന് അവിടെ എത്തിച്ചിരുന്നത്. എന്നാൽ ഇപ്പോൾ തീവണ്ടികളിൽ വെറും 36 മണിക്കൂർ കൊണ്ട് മുളക് എത്തിക്കാൻ സാധിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
മാർക്കറ്റ് സന്ദർശിച്ചതിന് ശേഷം മുളക് പാടങ്ങളും കേരളത്തിൽ നിന്നുള്ള സംഘം സന്ദർശിച്ചു. അനന്തവരപ്പാട് എന്ന ഗ്രാമത്തിലെ മുളകുപാടത്താണ് സന്ദർശനം നടത്തിയത്. മുളക് കൃഷിയെക്കുറിച്ചും വിളവെടുപ്പിനെക്കുറിച്ചുമെല്ലാം വിശദമായി സംസാരിച്ചു. കർഷകർ തന്നെയാണ് നേരിട്ട് കേരളത്തിൽ നിന്നുള്ളവർക്ക് വിശദാംശങ്ങൾ പറഞ്ഞ് കൊടുത്തത്.
കേരള സിവിൽ സപ്ലൈസ് വകുപ്പ് കമ്മീഷണർ ഡോ ഡി സുജിത് ബാബു, ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ സഞ്ജിബ് കുമാർ, സിവിൽ സപ്ലൈസ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രദീപ് കുമാർ, ജില്ലാ റവന്യൂ ഓഫീസർ പ്രഭാകർ റെഡ്ഡി, ഹോർട്ടികൾച്ചർ, മാർക്കറ്റിംഗ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് സന്ദർശനം നടത്തിയത്.
Also read : ആന്ധ്രയിൽ നിന്ന് അരി എത്തിക്കാൻ ഒരുങ്ങി കേരളം; കരാർ ഉടൻ ഒപ്പിടും
ഗുണ്ടൂരിലെ മുളക് കൃഷിയെക്കുറിച്ചും ആന്ധ്രയിലെ കൃഷിരീതികളും പഠിക്കുന്നതിന് വേണ്ടിയാണ് കേരള സംഘം സന്ദർശനം നടത്തിയത്. ഇന്ത്യയിൽ തന്നെ മുളക് കൃഷിയിൽ ഏറ്റവും മുന്നിലുള്ള പ്രദേശങ്ങളിലൊന്നാണ് ഗുണ്ടൂർ. നെൽകൃഷിയിലും ആന്ധ്ര മുൻപന്തിയിൽ തന്നെയാണുള്ളത്. രാജ്യത്തിലെ തന്നെ വിവിധ മേഖലകളിലേക്കും അയൽ രാജ്യങ്ങളിലക്കും വരെ ഗുണ്ടൂർ മുളക് കയറ്റുമതി ചെയ്യുന്നുണ്ട്. കൃഷിക്കൊപ്പം തന്നെ വിൽപ്പനയിൽ നവീന സാധ്യതകളും ഇവിടെ ഉപയോഗപ്പെടുത്തുന്നുണ്ട്. അയൽ സംസ്ഥാനങ്ങളിലെ കൃഷിരീതികളും മാർക്കറ്റ് സംവിധാനവും പഠിക്കാനാണ് സിവിൽ സപ്ലൈസ് വകുപ്പ് ഇത്തരം സന്ദർശനങ്ങൾ നടത്തുന്നത്.
കേരളത്തിലെ പച്ചക്കറി വില വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ നേരത്തെ ഉണ്ടായിരുന്നു. വിപണിയില്‍ പച്ചക്കറി വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെട്ടിരുന്നത്. തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകളുമായി സഹകരിച്ച് കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറികള്‍ വാങ്ങി വിപണിയില്‍ എത്തിക്കുന്നതിനുള്ള നടപടികളാണ് മുമ്പ് നടത്തിയത്. ഇത്തരത്തില്‍ സംഭരിക്കുന്ന പച്ചക്കറി ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ വിപണിയിലെത്തിക്കുകയാണ് ചെയ്തിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Andrapradesh, Kerala