കോടതിമുറിയിൽ അഭിഭാഷകൻ മാസ്ക് അഴിച്ചു; വാദം കേൾക്കാൻ വിസ്സമ്മതിച്ച് കോടതി
കോടതിമുറിയിൽ അഭിഭാഷകൻ മാസ്ക് അഴിച്ചു; വാദം കേൾക്കാൻ വിസ്സമ്മതിച്ച് കോടതി
കോവിഡ് പശ്ചാത്തലത്തില്‍ കോടതികളിൽ അടക്കം സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുള്ളതാണ്. എന്നാൽ ഇതിന് വിരുദ്ധമായി മാർഗ്ഗനിർദേശം ലംഘിച്ചാണ് അഭിഭാഷകൻ മാസ്ക് അഴിച്ചു മാറ്റിയത്.
മുംബൈ: കോടതി മുറിയിൽ അഭിഭാഷകൻ മാസ്ക് അഴിച്ചതോടെ വാദം കേള്‍ക്കാൻ വിസ്സമ്മതിച്ച് കോടതി.മുംബൈ ഹൈക്കോടതിയിലാണ് ഇത്തരമൊരു സംഭവം അരങ്ങേറിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 22ന് നടന്ന സംഭവത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഒരു കേസ് വാദം കേൾക്കുന്നതിനായി പരിഗണിക്കുന്നതിനിടെ പരാതിക്കാരന്‍റെ അഭിഭാഷകൻ കോടതി മുറിയിൽ വച്ച് തന്‍റെ മാസ്ക് ഊരിമാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ അന്ന് വാദം കേൾക്കാൻ തയ്യാറല്ലെന്ന് കോടതി വ്യക്തമാക്കിയത്.
ജസ്റ്റിസ് പൃഥ്വിരാജ് ചവാന്‍റെ സിംഗിൾ ബഞ്ചായിരുന്നു ആ ദിവസം ഹർജി പരിഗണിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ കോടതികളിൽ അടക്കം സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുള്ളതാണ്. എന്നാൽ ഇതിന് വിരുദ്ധമായി മാർഗ്ഗനിർദേശം ലംഘിച്ചാണ് അഭിഭാഷകൻ മാസ്ക് അഴിച്ചു മാറ്റിയത്. കേസുകളിൽ നേരിട്ട് തന്നെ വാദം കേൾക്കുന്ന സമയങ്ങളിൽ കോടതിയിൽ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകള്‍ സംബന്ധിച്ച് ഹൈക്കോടതി നേരത്തെ തന്നെ മാർഗ്ഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ച് വാദം കേൾക്കുന്ന മുഴുവന്‍ സമയവും മാസ്ക് ധരിക്കുക എന്നത് നിർബന്ധമാക്കിയിട്ടുണ്ടെന്നാണ് ജസ്റ്റിസ് ചവാൻ ചൂണ്ടിക്കാണിച്ചത്.
ഇതിന് പിന്നാലെയാണ് കേസിൽ അതേദിവസം വാദം കേൾക്കാനില്ലെന്ന് കോടതി അറിയിച്ചത്. വാദം കേൾക്കാനുള്ള കേസുകളുടെ പട്ടികയിൽ ഈ ഹർജി വീണ്ടും ഉൾപ്പെടുത്തിയിരിക്കുകയാണ്. കോവിഡ് പശ്ചാത്തലത്തിൽ കോടതിക്കുള്ളിലെ എല്ലാ നിയന്ത്രണങ്ങളും കർശനമായി പാലിക്കുന്ന ജഡ്ജിമാരിൽ ഒരാളാണ് ജസ്റ്റിസ് ചവാന്‍.
ഹർജികൾ പരിഗണിക്കുന്ന സമയത്ത് ബന്ധപ്പെട്ട അഭിഭാഷകരെ മാത്രമെ അദ്ദേഹം കോടതി മുറിക്കുള്ളില്‍ പ്രവേശിപ്പിക്കുകയുള്ളു. മറ്റ് അഭിഭാഷകർ അടക്കമുള്ളവർ ഇതിനോട് ചേർന്നുള്ള മറ്റൊരു മുറിയിൽ തന്നെ ഇരിക്കാറാണ് പതിവ്. സീരിയൽ നമ്പർ അനുസരിച്ച് കേസ് വിളിക്കുമ്പോൾ മാത്രമെ ഇവർക്ക് കോടതി മുറിയില്‍ പ്രവേശിക്കാൻ അനുമതിയുള്ളു.
കോവിഡ്- ലോക്ക്ഡൗൺ അടക്കമുള്ള പ്രതിസന്ധി സാഹചര്യത്തിൽ കോടതികൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയിരുന്നു. എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം ഇക്കഴിഞ്ഞ ഡിസംബറിലാണ് പൂനെ ഒഴികെ മഹാരാഷ്ട്രയിലെ എല്ലാ കോടതികളും നേരിട്ടുള്ള വാദം കേൾക്കല്‍ പുനഃരാംരഭിച്ചത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.