ചെന്നൈ: തമിഴ്നാട്ടില്‍ മികച്ച ഭൂരിപക്ഷവുമായി എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ അധികാരം പിടിച്ചപ്പോള്‍ ശ്രദ്ധേയ വിജയം നേടി ഇടത് പാര്‍ട്ടികളും കോൺഗ്രസും. ആറ് വീതം സീറ്റുകളില്‍ മത്സരിച്ച സിപിഎമ്മും സിപിഐയും രണ്ട് വീതം സീറ്റുകളില്‍ വിജയിച്ചു. കഴിഞ്ഞ തവണ മൂന്നാം മുന്നണിയുടെ ഭാഗമായി മത്സരിച്ച ഇടതുപാര്‍ട്ടികള്‍ക്ക് തമിഴ്നാട് നിയമസഭയില്‍ ഒരിടത്തും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഡിഎംകെ സഖ്യത്തിന്‍റെ ഭാഗമായുള്ള ഈ വിജയം ഇടത് പാര്‍ട്ടികള്‍ക്ക് ദേശീയ തലത്തില്‍ നേട്ടമായി. ഇരുപാര്‍ട്ടികള്‍ക്കും ഒരു സംസ്ഥാന നിയമസഭയില്‍ കൂടി അംഗങ്ങളെ ലഭിച്ചു.
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഡിഎംകെ സഖ്യത്തില്‍ മത്സരിച്ച സിപിഎമ്മിന്റെ സ്ഥാനാര്‍ഥികളായ എം ചിന്നദുര, വി പി നാഗൈമാലി എന്നിവരാണ് വിജയം നേടിയത്. 13,592 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സംവരണ മണ്ഡലമായ ഗന്ധര്‍വക്കോട്ടൈയ്യില്‍ നിന്നാണ് ചിന്നദുര വിജയിച്ചത്. തിരുച്ചിറപ്പള്ളി ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ടതാണ് ഗന്ധര്‍വക്കോട്ടൈ.
Also Read- മുൻമന്ത്രി ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു
അതേസമയം, കീഴ്‌വേളൂര്‍ (സംവരണം) മണ്ഡലത്തില്‍ മത്സരിച്ച വി പി നാഗൈമാലി (പി മഹാലിംഗം) 17,234 വോട്ടുകള്‍ക്കാണ് ജയിച്ചുകയറിയത്. കര്‍ഷക തൊഴിലാളി സമരത്തില്‍ അണിനിരന്നതിന് സ്ത്രീകളും കുട്ടികളും അടക്കം 44 ദളിതരെ 1968ല്‍ ചുട്ടുകൊന്ന കീഴ് വെണ്മണി ഉള്‍പ്പെട്ട മണ്ഡലമാണ് കീഴ്‌വേളൂര്‍. കീഴ്‌വേളൂര്‍ മണ്ഡലം നിലവില്‍ വന്ന ശേഷം 2011ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഎം വിജയിച്ചിരുന്നു. നാഗൈമാലി തന്നെയായിരുന്നു വിജയി.
മാരി മുത്തു, രാമചന്ദ്രന്‍ ടി എന്നിവരാണ് വിജയിച്ച സിപിഐ സ്ഥാനാർഥികള്‍. തള്ളി നിയോജകമണ്ഡലത്തിൽ 56,226 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിപിഐ സ്ഥാനാർഥിയായ രാമചന്ദ്രൻ വിജയിച്ചത്. തിരുത്തുറൈപൂണ്ടി സീറ്റിൽ മാരിമുത്തു 30,068 വോട്ടുകൾക്കാണ് വിജയിച്ചത്. മുന്നണിയിലെ മറ്റൊരു പ്രധാന ഘടകകക്ഷിയായ കോണ്‍ഗ്രസ് 17 സീറ്റിലും വിജയിച്ചു. അതേസമയം, തമിഴ്നാട്ടില്‍ മികച്ചവിജയമാണ് ഡിഎംകെ സഖ്യം സ്വന്തമാക്കിയത്. ഡിഎംകെയ്ക്ക് തനിച്ച് കേവല ഭൂരിപക്ഷത്തിന് മുകളില്‍ സീറ്റുകള്‍ ലഭിച്ചു. 132 മണ്ഡലങ്ങളിലാണ് അവര്‍ വിജയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.