ഛണ്ഡീഗഡ്: പഞ്ചാബിലെ ലൗലി പ്രഫഷനൽ സർവകലാശാലയിൽ (എൽപിയു) മലയാളി വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി സര്‍വകലാശാല അധികൃതര്‍ രംഗത്ത്. ഞങ്ങളുടെ വിദ്യാര്‍ഥികളില്‍ ഒരാള്‍ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്ത പങ്കുവെക്കുന്നതില്‍ ഞങ്ങള്‍ അതീവ ദുഖിതരാണ്. കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ വിദ്യാര്‍ഥി മുന്‍പ് പഠിച്ചിരുന്ന കോഴിക്കോട് എന്‍ഐറ്റിയില്‍ നിന്ന് നേരിട്ട വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചിപ്പിക്കുന്നുണ്ടെന്ന് സര്‍വകലാശാല പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉണ്ടായ തെറ്റിദ്ധാരണമൂലമാണ് ക്യാമ്പസില്‍ പ്രതിഷേധം അരങ്ങേറിയത്. പോലീസും യൂണിവേഴ്സിറ്റി അധികൃതരും വിദ്യാര്‍ഥികളോട് കാര്യങ്ങള്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് ക്യാമ്പസ് ഇപ്പോള്‍ ശാന്തമാണെന്നും വിദ്യാര്‍ഥികള്‍ സമാധാനപരമായി ക്ലാസുകളിലും പരീക്ഷകളിലും പങ്കെടുക്കുന്നുണ്ടെന്നും ലൗലി പ്രഫഷനൽ സർവകലാശാല അറിയിച്ചു. വിദ്യാര്‍ഥിയുടെ വിയോഗത്തില്‍ അനുശോചനമറിയിക്കുന്നു, അതോടൊപ്പം കുടുംബത്തിന്‍റെ ദുഖത്തിനൊപ്പം പങ്കുചേരുന്നതായും സര്‍വകലാശാല കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച്ച ഉച്ചയ്ക്കാണ് മലയാളി വിദ്യാര്‍ഥി അഗിന്‍ എസ് ദിലീപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സർവകലാശാലയിലെ വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിച്ചിരുന്നു. 10 ദിവസത്തിനിടെ സർവകലാശാലയിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ വിദ്യാർഥിയാണ് അഗിൻ.
എൽപിയുവിൽ ഡിസൈൻ കോഴ്സ് വിദ്യാർത്ഥിയായിരുന്ന അഗിൻ എസ്.ദിലീപിന്‍റെ ആത്മഹത്യാ കുറിപ്പ് പോലീസ് പുറത്തുവിട്ടിരുന്നു.കുറിപ്പിൽ കോഴിക്കോട് എൻഐടിയിലെ പ്രൊഫസർ പ്രസാദ് കൃഷ്ണയ്ക്കെതിരായാണ് അഗിൻ ആരോപണം ഉന്നയിക്കുന്നത്.
Also Read:-പഞ്ചാബ് സർവകലാശാലയിൽ മലയാളി വിദ്യാർഥി ജീവനൊടുക്കി; പ്രതിഷേധവുമായി സഹപാഠികൾ
തന്നെ വൈകാരികമായി സ്വാധീനിച്ച് എൻഐടി ഉപേക്ഷിക്കാൻ കാരണക്കാരനായ പ്രൊഫ. പ്രസാദ് കൃഷ്ണയെയാണ് താൻ കുറ്റപ്പെടുത്തുക. ആ തീരുമാനത്തിൽ ഒരുപാട് ഖേദിക്കുന്നു. എല്ലാവർക്കും ഞാൻ ഒരു ബാധ്യതയായെന്നും തന്നോട് ക്ഷമിക്കണമെന്നുമാണ് കുറിപ്പിൽ അഗിൻ എഴുതിയിരിക്കുന്നത്.
കോഴിക്കോട് എഎൻഐടിയിലെ വിദ്യാർത്ഥിയായിരുന്ന അഗിൻ പഠനം ഉപേക്ഷിച്ചാണ് എൽപിയുവിൽ ഡിസൈനിങ് കോഴ്സിന് ചേർന്നത്. ഇതിന് തന്നെ പ്രേരിപ്പിച്ചത് പ്രസാദ് കൃഷ്ണയാണെന്നാണ് കത്തിൽ വിദ്യാർത്ഥി പറയുന്നത്.
ശ്രദ്ധിക്കുക:
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.