മുംബൈ: അഴിമതി ആരോപണത്തില്‍ ബോംബെ ഹൈക്കോടതി സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് മണിക്കൂറുകള്‍ക്ക് ശേഷം ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവച്ചു. ചീഫ് ജസ്റ്റിസ് ദീപങ്കര്‍ ദത്ത, ജസ്റ്റിസ് ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരടങ്ങിയ ബഞ്ചായിരുന്നു സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് അസാധാരണമായതും അഭൂതപൂര്‍വുമായ കേസാണെന്നും അതിനാല്‍ സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്നും അറിയിച്ചുകൊണ്ട് സി ബി ഐയോട് പ്രഥമിക അന്വേഷണ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.
മുംബൈയിലെ ബാറുകളില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിമാസം നൂറുകോടി രൂപ പിരിച്ചെടുക്കണമെന്ന് അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന് മുന്‍ പൊലീസ് മേധാവി പരംബിര്‍ സിങ് ആരോപിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ബി ജെ പി രംഗത്തെത്തിയിരുന്നു. അനില്‍ ദേശ്മുഖിനെതിരെ അടിയന്തരവും സ്വതന്ത്രപരവുമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പരംബിര്‍ സിങ് ഈ മാസം ആദ്യം ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ബാറുകളില്‍ നിന്നും റെസ്റ്റോറന്റുകളില്‍ നിന്നും 100 കോടി രൂപ പിരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന് സച്ചിന് വേസിനോട് ദേശ്മുഖ് ആവശ്യപ്പെട്ടു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ദേശ്മുഖ് സച്ചിന് വേസ് ഉള്‍പ്പെടെയുള്ള നിരവധി പൊലീസ് ഉദ്യോഗസ്ഥരുമായി വസതിയില്‍ യോഗം ചേര്‍ന്നിരുന്നെന്നും മുന്‍ പൊലീസ് മേധാവി പരംബിര്‍ സിങ് ആരോപിച്ചിരുന്നത്.
പ്രാഥമിക അന്വേഷണം 15 ദിവസത്തിനകം പൂര്‍ത്തിയാക്കി തുടര്‍ നടപടികളെക്കുറിച്ച് തീരുമാനമെടുക്കാന്‍ സി ബി ഐ ഡയറക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടു. മുന്ന് പൊതുതാത്പര്യ ഹര്‍ജികളായിരുന്നു ബഞ്ചില്‍ എത്തിയത്. ഇതില്‍ ഒരെണ്ണം പരംബിര്‍ സിങ്ങും മറ്റൊന്ന് അഭിഭാഷകന് ജയശ്രീ പാട്ടീല്‍ സമര്‍പ്പിച്ചതും മൂന്നാമത്തേത് അധ്യാപകനായ മോഹന്‍ ഭൈഡെയുമാണ് സമര്‍പ്പിച്ചത്. ഈ മൂന്ന് അപേക്ഷകളാണ് ബഞ്ച് പരിഗണിച്ചത്.
അതേസമയം അനില്‍ ദേശ്മുഖ് രാജിവച്ചതായി മന്ത്രിയും എന്‍ സി പി നേതാവുമായ നവാബ് മാലിക്കാണ് അറിയിച്ചത്. ദേശ്മുഖ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് രാജി സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ രാജി ഇതുവരെ മുഖ്യമന്ത്രി അംഗീകരിച്ചിട്ടില്ലെന്നും മാലിക് പറഞ്ഞു. അന്വേഷണം തുടരുന്നതുവരെ മന്ത്രിയായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് എന്‍ സി പി മേധാവി ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തരമന്ത്രിയായി ദിലീപ് പാട്ടീല്‍ അധികാരമേല്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംഭവത്തില്‍ ശരിയായ അന്വേഷണം ബി ജെ പി ആവശ്യപ്പെട്ടിരുന്നു. പ്രശ്നത്തില്‍ ന്യായമായും കൃത്യമായ അന്വേഷണം ആവശ്യമാണ്. അതില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ബി ജെ പി പ്രതീക്ഷിക്കുന്നുവെന്ന് കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.