ലഖ്നൗ: ലോക് സഭാ തെരഞ്ഞെടുപ്പിൽ വോട്ടു നേടുന്നതിനു വേണ്ടി ജെയ്ഷ്-ഇ-മുഹമ്മദ് തലവൻ മസൂദ് അസറിന്‍റെ പേര് ബി.ജെ.പി ഉപയോഗിക്കുകയാണെന്ന് ബഹുജൻ സമാജ് വാദി പാർട്ടി നേതാവ് മായാവതി. മസൂദ് അസറിനെ ആഗോളഭീകരനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മായാവതി ഇങ്ങനെ പറഞ്ഞത്.
"നേരത്തെ, ബി.ജെ.പി സർക്കാർ മസൂദ് അസറിനെ അതിഥിയായി കരുതുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു. ഇപ്പോൾ തെരഞ്ഞെടുപ്പിന്‍റെ സമയമാണ്. മസൂദ് അസറിന്‍റെ പേരിൽ വോട്ട് നേടുകയാണ്. ഇത് കുറ്റകൃത്യമാണ്" - മായാവതി പറഞ്ഞു. വാർത്താ ഏജൻസിയായ എ.എൻ.ഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മായാവതി ഇങ്ങനെ പറഞ്ഞത്.
വിമാനം റാഞ്ചിയപ്പോൾ അത് വിട്ടുകിട്ടുന്നതിനു വേണ്ടി അസറിനെ മോചിപ്പിച്ചത് പരാമർശിച്ച് ആയിരുന്നു മായാവതിയുടെ പരാമർശം. 1999 ഡിസംബറിലായിരുന്നു കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന വിമാനം അഫ്ഘാനിസ്ഥാനിലേക്ക് കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടു പോയത്. അന്ന്, ആ വിമാനം വിട്ടു കിട്ടുന്നതിനു വേണ്ടി ആയിരുന്നു മസൂദ് അസറിനെ മോചിപ്പിച്ചത്.
ചൈനയും എതിർപ്പ് പിൻവലിച്ചതോടെയാണ് ഐക്യരാഷ്ട്ര സഭ കഴിഞ്ഞദിവസം മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചത്. പുൽവാമയിൽ ഉണ്ടായ ഭീകരാക്രണത്തിൽ 40 സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടതിന്‍റെ ഉത്തരവാദിത്തം തങ്ങൾക്കാണെന്ന് ജെയ്ഷ്-ഇ-മുഹമ്മദ് തലവൻ പ്രഖ്യാപിച്ചിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.