ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ മുസ്ലിം സമുദായ അംഗങ്ങൾ 6,27,507 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് ജില്ലാ ഭരണകൂടത്തിന് കൈമാറി. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധങ്ങളിൽ പൊതുമുതൽ നശിപ്പിച്ചതിന് നഷ്ടപരിഹാരം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം നേരത്തെ നോട്ടീസ് നൽകിയിരുന്നു. വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷം ജില്ലാ മജിസ്ട്രേറ്റ് രവീന്ദർ കുമാറിനെയും പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാറിനെയും കണ്ട് തുക കൈമാറുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ബുലന്ദ്ഷഹറിൽ നടന്ന പ്രതിഷേധങ്ങൾ സംഘർഷത്തിന് വഴിവെച്ചിരുന്നു. സർക്കാർ വാഹനങ്ങളും ആക്രമിക്കപ്പെട്ടുവെന്ന് ജില്ലാ മജിസ്ട്രേറ്റ് പറയുന്നു. ''ബുലന്ദ്ഷഹർ നല്ല മാതൃകയാണ് കാട്ടിയത്. പൊതുമുതൽ ജനങ്ങളുടെ നികുതി പണം കൊണ്ടുള്ളതാണെന്ന് അവർക്ക് ബോധ്യപ്പെട്ടു. പൊതുമുതലിന് നാശനഷ്ടമുണ്ടാകുക എന്നാൽ അവരവരുടെ സ്വത്തിന് നഷ്ടം സംഭവിക്കുന്നതിന് തുല്യമാണ്''- രവീന്ദർ കുമാർ പറഞ്ഞു. ''ബുലന്ദ്ഷഹറിലെ ജനങ്ങൾ 6,27,507 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും കത്തുമായാണ് വന്നത്. അക്രമം സംഭവിക്കാൻ പാടില്ലെന്ന് അവർക്ക് മനസ്സിലായി കഴിഞ്ഞു''- അദ്ദേഹം കൂട്ടിച്ചേർത്തു.
പൊലീസ് കമ്മീഷണറും ഐജിയുമായുള്ള കൂടിക്കാഴ്ചയെ തുടർന്നാണ് ഇത്തരമൊരു ഒത്തുതീർപ്പ് ഫോർമുല മുന്നോട്ടുവച്ചതെന്നും കുമാർ പറഞ്ഞു. ഇതിനിടെ, പൊലീസ് തന്നെ പ്രദേശവാസികളുടെ വീടുകളും വസ്തുവകകളും കത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതായി റിപ്പോർട്ടുണ്ട്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.