ഭോപ്പാല്‍: ഒഡിഷ മന്ത്രി നബാ കിഷോര്‍ ദാസിന്റെ മരണത്തില്‍ അനുശോചിച്ച് നിരവധി രാഷ്ട്രീയ പ്രമുഖര്‍ രംഗത്തെത്തുന്ന വേളയില്‍ വ്യത്യസ്ത അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മധ്യപ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രേം സിംഗ് പട്ടേല്‍.
മറ്റ് രാജ്യങ്ങളുടെ കാര്യങ്ങളെപ്പറ്റി അഭിപ്രായം പറയാനില്ലെന്നായിരുന്നു പട്ടേലിന്റെ പ്രസ്താവന. അദ്ദേഹം ഈ പ്രസ്താവന നടത്തുന്ന വീഡിയോ ട്വിറ്ററില്‍ വൈറലായി മാറിയിരിക്കുകയാണ്. ഒഡിഷ മന്ത്രി നബാ കിഷോര്‍ ദാസിന്റെ മരണത്തില്‍ എന്താണ് പറയാനുള്ളത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് പ്രേം സിംഗ് പട്ടേല്‍ ഇങ്ങനെ മറുപടി നൽകിയത്.
”ഏത് മന്ത്രിയാണ് കൊല ചെയ്യപ്പെട്ടത്? ഞങ്ങള്‍ മറ്റ് രാജ്യങ്ങളെപ്പറ്റി അഭിപ്രായം പറയാറില്ല,” എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. പ്രേം സിംഗിന്റെ പ്രസ്താവനയ്ക്കെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
BJP में सब ऐसे ही है क्या।मध्यप्रदेश BJP पशुपालन मंत्री प्रेमसिंह पटेल के अनुसार, ओडिशा दूसरे देश में है,
___ नाम के मंत्री , ज्ञान में जीरो बटा सन्नाटा। pic.twitter.com/K5rZ3YWE7I— Dharmendra Vavliya (@Dharmendravavli) January 31, 2023
ഒഡീഷ ആരോഗ്യമന്ത്രി നബാ കിഷോര്‍ ദാസ് കഴിഞ്ഞ ദിവസം വെടിയേറ്റ് കൊല്ലപ്പെട്ടത് ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു. ഒഡീഷയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള എംഎല്‍എയാണ് കൊല്ലപ്പെട്ട നബ കിഷോര്‍ ദാസ്. മൂന്ന് തവണ എംഎല്‍എ പദവി അലങ്കരിച്ച അദ്ദേഹം ഒഡീഷ മന്ത്രിസഭയിലെ ഏറ്റവും ധനികനായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആഡംബര കാറുകളോടായിരുന്നു അദ്ദേഹത്തിന് പ്രിയം. ഏകദേശം നാല്‍പ്പത് കാറുകളാണ് മന്ത്രിയ്ക്ക് ഉണ്ടായിരുന്നത്.
മന്ത്രിയുടെ നിര്യാണത്തില്‍ നിരവധി പേര് അനുശോചനം രേഖപ്പെടുത്തി. പാര്‍ട്ടിയ്ക്കും സര്‍ക്കാരിനുമുണ്ടായ തീരാ നഷ്ടമാണ് നബ കിഷോറിന്റെ മരണമെന്നാണ് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് പറഞ്ഞത്. ”ബിജു ജനതാദള്‍ എന്ന പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചയാളാണ് നബ കിഷോര്‍ ദാസ്. താഴേക്കിടയില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാവാണ് അദ്ദേഹം. എല്ലാവരും അദ്ദേഹത്തെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു. ഒഡീഷ സംസ്ഥാനത്തിനും ബിജെഡിയ്ക്കും ഉണ്ടായ തീരാനഷ്ടമാണ് ഈ നിര്യാണം”, പട്നായിക് പറഞ്ഞു.
ജാര്‍സുഗുഢയ്ക്ക് അടുത്തുള്ള ബ്രജ് രാജ് നഗറില്‍ വെച്ചാണ് മന്ത്രിയ്ക്ക് വെടിയേറ്റത്. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ആയ ഗോപാല്‍ ദാസാണ് മന്ത്രിയ്ക്ക് നേരെ വെടിയുതിര്‍ത്തത്. സംഭവത്തിന് ശേഷം ഇയാളെ ഉടന്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസിലാണ് നബ കിഷോര്‍ ദാസ് ആദ്യം വേരുറപ്പിച്ചിരുന്നത്. എന്നാല്‍ 2019ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജു ജനതാദളിലേക്ക് മാറുകയായിരുന്നു. തുടര്‍ന്ന് ബിജെഡി ടിക്കറ്റില്‍ മത്സരിച്ച അദ്ദേഹം തുടര്‍ച്ചയായി മൂന്ന് തവണയാണ് എംഎല്‍എയായി അധികാരത്തിലെത്തിയത്.
ആരോഗ്യം, കുടുംബ ക്ഷേമം എന്നീ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. 2020-21ല്‍ കൊവിഡ് മഹാമാരി സംബന്ധിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിച്ച മന്ത്രി കൂടിയായിരുന്നു അദ്ദേഹം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.