ന്യൂഡല്‍ഹി: ഭൂമിയുടെ ഭ്രമണപഥത്തിൽ സജീവമായ ഒരു ഉപഗ്രഹത്തെ തകര്‍ത്തതിലൂടെ ഇന്ത്യ ഉപഗ്രഹ വേധ മിസൈല്‍ ശക്തിയായെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ലോകത്തെ നാലാമത്തെ ഉപഗ്രഹ വേധ ശക്തിയായി ഇന്ത്യ മാറിയെന്നത് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
ഭൂമിയില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലുള്ള ഉപഗ്രഹം തകര്‍ക്കാനുള്ള ശക്തിയാണ് ഇന്ത്യ സ്വായത്തമാക്കിയിരിക്കുന്നത്. മിഷന് ശക്തി എന്ന പേരിലുള്ള ദൗത്യം മൂന്നു മിനിട്ടു കൊണ്ടാണ് ലക്ഷ്യം കണ്ടതെന്നും പ്രധാനമന്ത്രി അറിയിച്ചു.
പ്രസംഗത്തിലെ പ്രധാനപ്പെട്ട 10 പ്രഖ്യാപനങ്ങള്‍ ഇങ്ങനെ
ഇന്ത്യയും ബഹിരാകാശത്തെ വന്‍ശക്തിയായി മാറിയിരിക്കുന്നു. ഉപഗ്രഹ വേധ മിസൈലായ എ-സാറ്റ് ഭൂമിയോട് ഏറ്റവും ചേര്‍ന്നുള്ള ഭ്രമണപഥത്തിലെ ഉപഗ്രഹത്തെ വിജയകരമായി തകര്‍ത്തു.
മൂന്നു മിനിട്ടു കൊണ്ടാണ് മിഷന് ശക്തി ലക്ഷ്യം കണ്ടത്.
കാര്‍ഷികം, ദുരന്തനിവാരണം, കാലാവസ്ഥ, വാര്‍ത്താവിനിമയം തുടങ്ങിയ മേഖകളിലുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്ന ഉപഗ്രഹങ്ങള്‍ ഇന്ന് നമുക്ക് സ്വന്തമായുണ്ട്.
പ്രതിരോധ രംഗത്തും സാമ്പത്തിക വളര്‍ച്ചയിലും സാങ്കേതിക പുരോഗതിയിലും മിഷന് ശക്തിയിലൂടെ നിര്‍ണായക ചുവടുവയ്പ്പാണ് ഇന്ത്യ നടത്തിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മാര്‍ച്ച് 27 എന്ന ഈ ദിവസം ഇന്ത്യയുടെ ചരിത്രപരമായ ചുവടുവയ്പ്പായി വിലയിരുത്തപ്പെടും. ഇന്ന് നാം ബഹിരാകാശത്തും ശക്തി തെളിയിച്ചിരിക്കുകയാണ്. അമേരിക്ക, റഷ്യ, ചൈന എന്നീ മൂന്നു രാജ്യങ്ങള്‍ മാത്രമാണ് നിലവില്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്ത്യ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ്.
എ-സാറ്റ് മിസൈല്‍ ഇന്ത്യയുടെ ബഹിരാകാശ പദ്ധതിക്ക് ശക്തി പകരുന്നതാണ്. ഈ മിസൈല്‍ മറ്റു രാജ്യങ്ങള്‍ക്കെതിരെ ഉപയോഗിക്കില്ലെന്ന് ഞാന്‍ ഉറപ്പ് നല്കുന്നു. ബഹിരാകാശ യുദ്ധത്തിന് ഇന്ത്യ എതിരാണ്. ഈ പരീക്ഷണം നിലവിലെ ഒരു നിയമങ്ങള്‍ക്കും ഉടമ്പടികള്‍ക്കും എതിരല്ല.
എല്ലാ രാജ്യത്തും വരുംതലമുറകള്‍ക്ക് ഓര്‍ത്തിരിക്കാനുള്ള ചരിത്രപരമായ അഭിമാന നിമിഷങ്ങളുണ്ടാകും. ഇന്ത്യയ്ക്ക് ഇന്ന് അത്തരമൊരു ദിവസമാണ്. ഇന്ത്യ എ-സാറ്റ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ്. മിഷന് ശക്തിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.
അസാധാരണ വേഗവും സൂഷ്മതയും ആവശ്യമുള്ള മിഷന് ശക്തി ഏറെ സങ്കീര്‍ണമാണ്. ഇന്ത്യയിലെ ബഹിരാകാശ ശാസ്ത്രജ്ഞരുടെ വൈധഗ്ധ്യമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്.
മിഷന് ശക്തിയെ വ്യത്യസ്തമാക്കുന്ന രണ്ട് കാരണങ്ങളുണ്ട്. (1) ഈ മികവ് സ്വായത്തമാക്കുന്ന നാലമാത്തെ രാജ്യമാണ് ഇന്ത്യ. (2) തദ്ദേശീയമായാണ് ഈ മിസൈല്‍ രൂപകല്പന ചെയ്തത്.
ബഹിരാകാശ ശക്തിയിലും തലയുയര്‍ത്തി നില്‍ക്കുന്നത് ഇന്ത്യയെ കരുത്തുറ്റതാക്കി മാറ്റുമെന്നു മാത്രമല്ല സമാധാനം നിലനിര്‍ത്തുന്നതിനും സഹായകമാകും.Also Read മിഷൻ ശക്തിയിലൂടെ ഇന്ത്യ ബഹിരാകാശ സൂപ്പർ ലീഗിൽ
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.