ഭോപ്പാൽ: മധ്യപ്രദേശിലെ നേമുച്ച് ജില്ലയിലെ ജവാദ് തഹസിലിലെ ആരാധനാലയം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് കേടുപാടുകൾ വരുത്തുകയും പുരോഹിതനെയും ഒരു വിശ്വാസിയെയും മുഖംമൂടി ധരിച്ച ആളുകളെത്തി ആക്രമിക്കുകയായും ചെയ്തതായി റിപ്പോർട്ടുകൾ. ഞായറാഴ്ചയാണ് പോലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹിന്ദുക്കളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിൽ ആരാധനാലയത്തിന് പങ്കുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ലഘുലേഖ ഉപേക്ഷിച്ചാണ് അക്രമികൾ കടന്നു കളഞ്ഞത്. ആക്രമണം ശനിയാഴ്ച രാത്രി 11 മണി മുതൽ ഞായറാഴ്ച പുലർച്ചെ 3 മണി വരെ നാല് മണിക്കൂർ നീണ്ടുനിന്നതായി പോലീസ് പറഞ്ഞു.
പരുക്കേറ്റയാളെ അബ്ദുൾ രാജ്ജാക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുരോഹിതൻ നൂർ ബാബയ്ക്ക് ചെറിയ പരിക്കുകളുണ്ടെന്ന് പോലീസ് സൂപ്രണ്ട് സൂരജ് കുമാർ വർമ പറഞ്ഞു.
നൂർ ബാബയുടെ പരാതിയെ തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കലാപം, ആരാധനാലയത്തിന് കേടുപാടുകൾ വരുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 24 അജ്ഞാതർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കാടിനോട് ചേർന്ന് വിജനസ്ഥലത്താണ് പള്ളി. സംഭവം വിവരിക്കുന്ന ഇമാം നൂർ ബാബയുടെ വീഡിയോയിൽ അദ്ദേഹത്തിൻ്റെ ഒരു കാലിൽ ബാൻഡേജിട്ട നിലയിലാണ്. വീഡിയോയിൽ നൂർബാബയെയും അബ്ദുറസാഖിനെയും ആക്രമികൾ കെട്ടിയിട്ട് മർദിച്ചതായി റസാഖിൻ്റെ ഭാര്യ പറയുന്നുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് നീമുച്ചിൽ മാർച്ച് നടത്തിയ മുസ്ലിം സംഘടനകൾ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് നിവേദനം നൽകി.
ഇതിനു മുമ്പും സമാനമായ സംഭവങ്ങൾ സംസ്ഥാനത്തിനകത്തും പുറത്തുമായി അരങ്ങേറിയിട്ടുണ്ട്.
ഇക്കണോമി ജിഹാദ് ആരോപിച്ച് കഴിഞ്ഞ ആഴ്ചയാണ് മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ മുസ്ലിം വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ട് ഒരു സംഘം ആളുകൾ മുസ്ലിം കടകള്‍ക്കു നേരെ ആക്രമണം നടത്തിയത്. 'ഇക്കണോമി ജിഹാദി'ലൂടെ മുസ്ലിങ്ങള്‍ ഹിന്ദുക്കളുടെ കച്ചവടം പിടിച്ചെടുക്കുകയാണെന്നായിരുന്നു ആരോപണം. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ മുസ്ലിം വിഭാഗക്കാർ കച്ചവടം നടത്തുന്നതിനെയാണ് ഇക്കണോമി ജിഹാദ് എന്ന് പറയുന്നത്.
നഗരത്തില്‍ വിദ്വേഷമുദ്രാവാക്യങ്ങള്‍ വിളിച്ചും ആയുധങ്ങളെടുത്തും പ്രകടനം നടത്തിയ അക്രമി സംഘം വഴിയിലുടനീളം ആക്രമണം അഴിച്ചുവിട്ടു. നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കും മുസ്ലിം കടകള്‍ക്കും എതിരേയും ആക്രമണം നടന്നു.
Also Read-
ഇടുക്കിയിൽ ആറു വയസുകാരന്റെ കൊലപാതകം: ഭാര്യ പിണങ്ങി പോയതിന് പ്രതികാരമായെന്ന് പ്രതി; കൃത്യത്തിന് ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തു
ഇതുപോലെ മതപരിവര്‍ത്തനം ആരോപിച്ച് പാസ്റ്ററെ പൊലീസ് സ്റ്റേഷനില്‍ വച്ച് അക്രമികൾ മര്‍ദ്ദിച്ചത് കഴിഞ്ഞ മാസമാണ്. റായ്പൂരില്‍ പൊലീസ് സ്റ്റേഷനകത്ത് വച്ചാണ് ക്രിസ്ത്യന്‍ പാസ്റ്ററെ തീവ്രവലതുപക്ഷ ഹിന്ദുത്വ അനുഭാവികള്‍ ആക്രമിച്ചത്. മതപരിവര്‍ത്തനം സംബന്ധിച്ച പരാതിയില്‍ ചോദ്യം ചെയ്യാനായി പൊലീസ് പാസ്റ്ററെ വിളിച്ചുവരുത്തിയതായിരുന്നു. ഇവിടേയ്ക്ക് തീവ്രവലതുപക്ഷ അനുഭാവികള്‍ എത്തുകയായിരുന്നു.
ഇവരും പാസ്റ്റര്‍ക്ക് ഒപ്പം എത്തിയവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കേറ്റം സ്റ്റേഷനകത്ത് അക്രമത്തില്‍ കലാശിക്കുക ആയിരുന്നു. ഞായറാഴ്ചയാണ് സംഭവം നടന്നത്. റായ്പൂറിലെ പുരാനി ബസ്തി പൊലീസ് സ്റ്റേഷനിലാണ് അക്രമം നടന്നത്. റായ്പൂരിന് സമീപമുള്ള ഭട്ടഗാവ് മേഖലയില്‍ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുന്നുവെന്നായിരുന്നു പൊലീസിന് ലഭിച്ച പരാതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.