ന്യൂഡൽഹി : സൈനിക നടപടികളെ രാഷ്ട്രീയവത്കരിച്ച് തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുന്നത് ലജ്ജാവഹമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. സുരക്ഷാ ഭീഷണികളെ പ്രതിരോധിക്കാൻ ഏതു തരത്തിലുള്ള നടപടികൾ സ്വീകരിക്കാനും കോൺഗ്രസ് സർക്കാരിന്റെ കീഴിലും സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
'യുപിഎ ഭരണകാലത്തും നിരവധി മിന്നാലാക്രമണങ്ങൾ നടന്നിരുന്നു. എന്നാൽ ഞങ്ങൾക്ക് സൈനിക നടപടികൾ ആക്രമണങ്ങളെ പ്രതിരോധിക്കാനും ഇന്ത്യാവിരുദ്ധ ശക്തികൾക്ക് തക്ക തിരിച്ചടി നല്‍കാനുമുള്ള പ്രതിരോധ മാർഗങ്ങൾ ആയിരുന്നു. അല്ലാതെ വോട്ടുകൾ നേടിയെടുക്കാനുള്ള മാർഗം ആയിരുന്നില്ല എന്നാണ് ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെ മുൻ പ്രധാനമന്ത്രി വ്യക്തമാക്കിയത്.
Also Read-മതപരിവർത്തനത്തെ എതിർത്തതിന് കൊല: തമിഴ്നാട്ടിൽ പോപ്പുലർഫ്രണ്ട്- SDPI ഓഫീസുകളിൽ NIA റെയ്ഡ്
ദേശീയ സുരക്ഷയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളുടെ പശ്ചാത്തലത്തിലാണ് മൻമോഹൻ സിംഗിന്റെ പ്രതികരണം. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലുടനീളം പ്രധാനമന്ത്രി ബലാകോട്ട് വ്യോമാക്രമണം സംബന്ധിച്ച് പരാമർശങ്ങള്‍ നടത്തിയിരുന്നു. ഈ ആക്രമണത്തിന്റെ പേരിൽ വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് കോൺഗ്രസ് നേതാവിന്‍റെ വിമര്‍ശനം.
മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്തും സുരക്ഷാസേന നിരവധി സർജിക്കൽ സ്ട്രൈക്കുകൾ നടത്തിയിരുന്നുവെന്ന കാര്യം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കം പല കോൺഗ്രസ് നേതാക്കളും പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതാദ്യമായാണ് മൻമോഹൻ സിംഗ് തന്നെ ഇക്കാര്യം സ്ഥിതീകരിക്കുന്നത്. 2016 ലെ പത്താൻകോട്ട് ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ പാക് ഇന്‍റലിജൻസ് ഏജൻസിയായ ഐഎസ്ഐയെ ക്ഷണിച്ച ബിജെപി തീരുമാനത്തെ വിമർശിച്ച സിംഗ്, ബിജെപി സർക്കാരിന്റെ ഏറ്റവും വലിയ നയതന്ത്ര അബദ്ധമായാണ് അതിനെ വിശേഷിപ്പിച്ചത്.
Also Read- യു.പിയിൽ കോൺഗ്രസ് മോശം സ്ഥാനാർഥികളെ നിർത്തുമെന്ന് കരുതുന്നില്ലെന്ന് അഖിലേഷ് യാദവ്
2014 മുതൽ തന്നെ പാംപോര്‍, പത്താൻകോട്ട്, ഉറി, ഗുരുദാസ്പുർ, തുടങ്ങി ഇന്ത്യയുടെ വിവിധ സൈനിക കേന്ദ്രങ്ങൾ പാകിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾ ലക്ഷ്യം വച്ചിട്ടുണ്ട്. കഴിഞ്ഞ എഴുപത് വർഷത്തിനിടെ അധികാരത്തിലിരുന്ന ഒരു സർക്കാരിനും ഇത്തരത്തിൽ സായുധ സേനയുടെ ധീരതയ്ക്ക് പിന്നിൽ ഒളിക്കേണ്ടി വന്നിട്ടില്ല. മോദി സർക്കാരിന്റെ പരാജയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനായിരുന്നു ഈ നീക്കങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുംബൈ ഭീകരാക്രമണത്തിന് യുപിഎ സർക്കാരിന്റെ പ്രതികരണം ശക്തമായിരുന്നില്ലെന്ന ആരോപണങ്ങൾ തള്ളിയ സിംഗ്, വ്യത്യസ്തമായ ഭൂമിശാസ്ത്ര സാഹചര്യങ്ങൾക്ക് വ്യത്യസ്തമായ പ്രത്യുത്തരമാണ് നൽകേണ്ടത്. കഴിഞ്ഞ യുപിഎ സർക്കാരിന്റെ ശ്രമഫലമായാണ് ലഷ്കർ-ഇ-തയിബ ഇപ്പോൾ നിഷ്ഫലമായിരുക്കുന്നതെന്നും കൂട്ടിച്ചേർത്തു.
മുംബൈ ഭീകരാക്രമണം നടന്ന് 14 ദിവസത്തിനുള്ളിൽ തന്നെ ഹഫീസ് സയീദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണെന്ന ആവശ്യം അംഗീകരിക്കാൻ യുപിഎ സർക്കാർ ചൈനയുടെ സമ്മതം തേടിയിരുന്നു.ലഷ്കർ -ഇ-തയിബ തലവൻ ഹഫീസ് സയ്യിദിന്റെ തലയ്ക്ക് യുഎസ്എ പത്ത് മില്യൺ ഡോളർ വിലയിടണമെന്ന കാര്യവും കോൺഗ്രസ്-യുപിഎ സർക്കാർ ഉറപ്പാക്കിയിരുന്നു. മുംബൈ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട എല്ലാ ലഷ്കർ-ഇ-തയിബ അംഗങ്ങളെയും യുഎന്‍ സെക്യൂരിറ്റി കൗൺസിൽ വിലക്കപ്പെട്ട തീവ്രവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്ന കാര്യവും യുപിഎ സർക്കാരിന്റെ നേട്ടമായി സിംഗ് ചൂണ്ടിക്കാട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Bjp, Lok Sabha Battle, Lok Sabha ELECTION, Lok Sabha poll, ബിജെപി, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് 2019