മുംബൈ: മഹാത്മാ ഗാന്ധിക്കെതിരായി ട്വീറ്റ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥയുടെ സസ്പെൻഷൻ ആവശ്യപ്പെട്ട് പ്രതിഷേധം. നിലവിൽ ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ഡെപ്യൂട്ടി മുൻസിപ്പൽ കമ്മീഷണറായ നിധി ചൗധരിയുടെ സസ്പെൻഷൻ ആവശ്യപ്പെട്ട് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയാണ് രംഗത്തെത്തിയിരിക്കുന്നത്.
മെയ് 17നുള്ള നിധിയുടെ ഒരു ട്വീറ്റാണ് വിമര്‍ശനത്തിനാധാരം. 'വിശിഷ്ടമായ തരത്തിൽ അദ്ദേഹത്തിന്റെ 150-ാം ജന്മവാർഷിക ആഘോഷങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.. എന്നാൽ സമയം അതിക്രമിച്ചിരിക്കുകയാണ്.. അദ്ദേഹത്തിന്റെ മുഖം കറൻസിയിൽ നിന്ന് നീക്കം ചെയ്യണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്റെ പ്രതിമകൾ നീക്കം ചെയ്യണം.. അദ്ദേഹത്തിന്റെ പേരിലുള്ള റോഡുകളുടെയും സ്ഥാപനങ്ങളുടെയും പേരുകൾ പുനർ നാമകരണം ചെയ്യണം..അതാകും നമ്മളെല്ലാവരും നൽകുന്ന ഒരു യഥാർഥ ആദരം' എന്നായിരിന്നു നിധിയുടെ ട്വീറ്റ്. ഇതിനൊപ്പം 30-01-1948 ന് നന്ദി ഗോഡ്സെ എന്നും ഇവർ കുറിച്ചിരുന്നു.. (ഗാന്ധിജി കൊലചെയ്യപ്പെട്ട ദിവസമാണ് ജനുവരി 30 1948).. ഈ ട്വീറ്റാണ് വിവാദങ്ങളും പ്രതിഷേധവും വിളിച്ചു വരുത്തിയത്.
മഹാത്മാ ഗാന്ധിയെ അധിക്ഷേപിക്കുന്ന പ്രവൃത്തിയാണ് ഐഎഎസ് ഉദ്യോഗസ്ഥയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്നും മഹാത്മയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയെ മഹത്വവത്കരിച്ചവരെ എത്രയും വേഗം സസ്പെൻഡ് ചെയ്യണമെന്നുമാണ് എൻസിപി ലെജിസ്ലേറ്റർ ജിതേന്ദ്ര അവ്ഹാദ് അറിയിച്ചത്. ഇത്തരം നടപടികൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗാന്ധിജിയെ അപമാനിക്കുന്ന ഗോഡ്സെയെ മഹത്വവത്കരിക്കുന്ന ഒരു നീക്കവും അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ ട്വീറ്റ് നീക്കം ചെയ്ത നിധി വിശദീകരണവുമായി എത്തിയിട്ടുണ്ട്. ' ചില ആളുകൾ തെറ്റിദ്ധരിച്ചതിനാൽ ഗാന്ധിജിയെക്കുറിച്ചുള്ള പോസ്റ്റ് ഞാൻ നീക്കം ചെയ്തു. 2011 മുതൽ എന്റെ ടൈംലൈൻ പരിശോധിക്കുകയാണെങ്കിൽ ഗാന്ധിജിയെ അപമാനിക്കണമെന്ന് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ എനിക്ക് കഴിയില്ലെന്ന് മനസിലാക്കാൻ സാധിക്കും.. അങ്ങേയറ്റം ആദരവോട് കൂടി എന്റെ അവസാനശ്വാസം വരെ ഞാൻ അദ്ദേഹത്തിന് പ്രണാമം അർപ്പിക്കും' എന്നായിരുന്നു നിധിയുടെ പ്രതികരണ ട്വീറ്റ്..
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ias officer, India, Mumbai, Tweet