റായ്പുർ: കോൺഗ്രസിന്റെ വളർച്ചയിലെ നിർണായക വഴിത്തിരിവാണ് ഭാരത് ജോഡോ യാത്രയെന്ന് മുൻ അധ്യക്ഷ സോണിയ ഗാന്ധി. തന്റെ ഇന്നിങ്സ് യാത്രയോടെ അവസാനിച്ചേക്കുമെന്നും ഛത്തിസ്ഗഡിലെ റായ്പുരിൽ കോൺഗ്രസ് പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സോണിയ പറഞ്ഞു.
”ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ 2004ലും 2009ലും നമുക്ക് വിജയിക്കാനായത് എനിക്ക് വ്യക്തിപരമായി തൃപ്തി തന്ന അനുഭവമാണ്. കോൺഗ്രസിന്റെ വളർച്ചയിലെ വഴിത്തിരിവായ ഭാരത് ജോഡോ യാത്രയോടൊപ്പം എന്റെ ഇന്നിങ്സും അവസാനിച്ചേക്കും”- സോണിയ പറഞ്ഞു.
Also Read- പ്രവർത്തകസമിതിയിൽ മത്സരം വേണ്ടെന്ന് കോൺഗ്രസ്; തീരുമാനം പ്രഖ്യാപിച്ചത് ഗാന്ധി കുടുംബമില്ലാതെ
”കോൺഗ്രസിനും രാജ്യത്തിനു മുഴുവനും വളരെയധികം വെല്ലുവിളിയേറിയ കാലഘട്ടമാണിത്. ബിജെപിയും ആർഎസ്എസും രാജ്യത്തെ ഓരോ സ്ഥാപനങ്ങളെയും വെട്ടിപ്പിടിക്കുകയും വഴിമാറ്റുകയും ചെയ്തു. ചില വ്യവസായികളെ പ്രോത്സാഹിപ്പിച്ച് സാമ്പത്തിക നാശം ഉണ്ടാക്കി”- അവർ പറഞ്ഞു
പാർട്ടിയുടെ ത്രിദിന പ്ലീനറി സമ്മേളനത്തിന്റെ രണ്ടാം ദിനം 15,000ൽ പരം പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. അതിനിടെ, കോൺഗ്രസിന്റെ ഭരണഘടനയിൽ കൊണ്ടുവന്ന ഭേദഗതികൾ പ്ലീനറി പാസാക്കി. ഇതോടെ പ്രവർത്തകസമിതിയംഗങ്ങളുടെ എണ്ണം 25ൽനിന്ന് 35 ആയി വർധിച്ചു. കോൺഗ്രസ് പ്രസിഡന്റ്, മുൻ പ്രസിഡന്റുമാർ, മുൻ പ്രധാനമന്ത്രിമാർ, ലോക്സഭാ, രാജ്യസഭാ കക്ഷിനേതാക്കൾ എന്നിവർക്കു സ്ഥിരാംഗത്വം ലഭിക്കും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഡോ. മൻമോഹൻ സിങ്, മല്ലികാർജുൻ ഖർഗെ, അധീർ രഞ്ജൻ ചൗധരി എന്നിവർ ഇത്തരത്തിൽ സ്ഥിരാംഗങ്ങളാകും. പാർട്ടിയുടെ അംഗബലം ഉയർന്ന സാഹചര്യത്തിൽ എഐസിസി അംഗങ്ങളുടെ എണ്ണം 1300 ൽ നിന്ന് 1800 ആകും.
പ്രവർത്തകസമിതി ഉൾപ്പെടെ എല്ലാ പാർട്ടി സമിതികളിലും 50% പട്ടികവിഭാഗ– ഒബിസി– ന്യൂനപക്ഷ വിഭാഗങ്ങൾക്കും സ്ത്രീകൾക്കും യുവാക്കൾക്കുമായി (50 വയസ്സിൽ താഴെയുള്ളവർ) മാറ്റിവയ്ക്കും. രാജസ്ഥാനിലെ ഉദയ്പുരിൽ കഴിഞ്ഞവർഷം നടന്ന ചിന്തൻ ശിബിരത്തിലുയർന്ന ശുപാർശയാണിത്. സംഘടനാതല മാറ്റങ്ങൾക്കായാണ് പാർട്ടി ഭരണഘടന ഭേദഗതി ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.