മൈസുരു: മൈസൂരുവിൽ എം ബി എ വിദ്യാർഥിനി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിന് പിന്നാലെ വിദ്യാർഥിനികൾക്കായി കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് മൈസൂരു സർവകലാശാല. വൈകിട്ട് 6.30 ന് ശേഷം പെൺകുട്ടികൾ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്ന നിബന്ധനയാണ് സർവകലാശാല പുറപ്പെടുവിച്ചിരിക്കുന്നത്. പെൺകുട്ടികളുടെ സുരക്ഷയ്ക്കാണെന്നതാണ് ഇതിനായി നിരത്തുന്ന കാരണം.
അതേസമയം ആൺകുട്ടികൾക്കായി യാതൊരുവിധ നിർദ്ദേശങ്ങളോ നിബന്ധനകളോ പുറപ്പെടുവിച്ചിട്ടില്ല. 6.30 ന് ശേഷം കുക്കരഹള്ളി തടാകത്തിന് സമീപത്തേക്ക് പെണ്‍കുട്ടികൾ പോകുന്നത് വിലക്കിയാണ് യൂണിവേഴ്സിറ്റി രജിസ്റ്റാർ ഓർഡർ ഇറക്കിയിരിക്കുന്നത്. സെക്യൂരിറ്റീ ജീവനക്കാർ വൈകിട്ട് ആറ് മുതൽ രാത്രി 9 വരെ പ്രദേശം നിരീക്ഷിക്കണമെന്നും പട്രോൾ നടത്തണമെന്നും സർക്കുലറിൽ പറയുന്നു.
വൈകിട്ട് 6.30 വരെ മാനസ ഗംഗോത്രി പ്രദേശത്ത് പെൺകുട്ടികൾ ഒറ്റയ്ക്ക് പോയിരിക്കുന്നത് വിലക്കിയിരിക്കുന്നു. സെക്യൂരിറ്റി ജീവനക്കാർ എല്ലാദിവസവും വൈകിട്ട് ആറിനും ഒമ്പതിനും ഇടയിൽ ദിവസവും പട്രോളിംഗ് നടത്തണം. - സർക്കുലറിൽ വ്യക്തമാക്കി.
വിജനമായ സ്ഥലങ്ങളുള്ള, ഈ ക്യാംപസിലെ പെൺകുട്ടികളെ കുറിച്ചുള്ള ആകുലത പൊലീസ് വകുപ്പ് ഉന്നയിച്ചതോടെയാണ് സർക്കുലർ ഇറക്കിയതെന്ന് ഓർഡറിനെ കുറിച്ച് കോളേജ് വൈസ് ചാൻസലർ പറയുന്നു. വിജനമായ സ്ഥലത്തേക്ക് പെൺകുട്ടികൾ ഒറ്റയ്ക്ക് പോകരുതെന്നതാണ് സർക്കുലറുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആൺകുട്ടികളെ പറ്റി പരാമർശിക്കാതെ, വിദ്യാർഥിനികൾക്ക് മാത്രമായി ഉത്തരവിറക്കിയതിനെതിരെ പ്രതിഷേധം ശക്തമായതോടെ സർവകലാശാല വിവാദ ഉത്തരവ് തിരുത്തി. വൈകിട്ട് 6.30ന് ശേഷം പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണമെന്നാണ് തിരുത്തിയ ഉത്തരവിൽ പറയുന്നത്.
Also Read-
Mysuru Gang Rape| മൈസൂരു കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിലായ അഞ്ചുപേരും തമിഴ്നാട് സ്വദേശികൾ; സ്ഥിരം കുറ്റവാളികളെന്ന് പൊലീസ്
ഇതിനിടെ, 22കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ അഞ്ചുപേരെ മൈസൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ എല്ലാവരും തമിഴ്നാട് ഈറോഡ് ജില്ലയിലെ സത്യമംഗലം സ്വദേശികളാണ്. ഒരാളെ പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു. കേസിലെ ആറുപ്രതികളും മോഷണം അടക്കമുള്ള കേസുകളിൽ സ്ഥിരം കുറ്റവാളികളാണെന്നും പൊലീസ് അറിയിച്ചു. കൂലിപ്പണിക്കാരായ ഇവരില്‍ ഒരാളൊഴിച്ച് എല്ലാവരും 25-30 വയസിന് ഇടയിലുള്ളവരാണ്. ഒരാൾക്ക് 17 വയസാണ്.
സംഘം സ്ഥിരമായി മൈസൂരു സന്ദർശിക്കുകയും അവിടെ നിന്ന് മോഷണവും പിടിച്ചുപറിയും നടത്തി സ്വദേശത്തേക്ക് മടങ്ങുകയും ചെയ്യുക പതിവാണെന്ന് ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. പിടിച്ചുപറിയോ മോഷണമോ നടത്തിയ ശേഷം ചാമുണ്ഡി കുന്നിന് സമീപം ലളിതാദ്രി നഗറിൽ ഇവർ ഒത്തുകൂടാറുണ്ട്. യുവതിയെയും സുഹൃത്തിനെയും ആക്രമിക്കുമ്പോൾ ഇവരെല്ലാവരും മദ്യപിച്ച നിലയിലായിരുന്നു. രണ്ടുപേരെയും സംഘം ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചുകൊണ്ടുപോവുകയും ആൺ സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചശേഷം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിന്റെ വീഡിയോ പകർത്തിയശേഷം ഇവരെ വിടുന്നതിന് മൂന്ന് ലക്ഷം രൂപ നൽകണമെന്നും ഭീഷണിപ്പെടുത്തി.
ഓഗസ്റ്റ് 24ന് രാത്രി ഏഴരയോടെയാണ് സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. ബൈക്ക് തടഞ്ഞ് നിർത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തിയതിന് ശേഷമാണ് പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ചത്. ബോധരഹിതയായ പെൺകുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികൾ രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.