വാഹന നിർമാതാക്കളായ ഫോക്‌സ് വാഗൺ 24 മണിക്കൂറിനകം 100 കോടി രൂപ പിഴ നൽകണമെന്ന് ദേശീയ ഹരിത ട്രിബ്യുണൽ. കഴിഞ്ഞ വർഷം നവംബറിൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് പിഴ അടക്കേണ്ടത്. അനുവദനീയ അളവിൽ കൂടുതൽ നൈട്രജൻ ഓക്സൈഡ് പുറത്തുവിട്ട് ആരോഗ്യ പ്രശ്നങ്ങളും പരിസ്ഥിതി മലിനീകരണവും ഉണ്ടാക്കിയതിനാണ് പിഴ. പിഴ അടച്ചില്ലെങ്കിൽ കമ്പനിയുടെ ഇന്ത്യൻ എം.ഡിയെ അറസ്റ്റ് ചെയ്യുമെന്നും ആസ്തികൾ കണ്ടുകെട്ടുമെന്നും ഹരിത ട്രിബ്യൂണൽ മുന്നറിയിപ്പ് നൽകി.
വാഹനങ്ങളിലെ മലിനീകരണ നിയന്ത്രണ പരിശോധന മറികടക്കാന്‍ സോഫ്റ്റ്‌വെയറില്‍ കൃത്രിമം നടത്തിയെന്നാണ് കണ്ടെത്തൽ. 2018 നവംബറിലെ ഉത്തരവ് പ്രകാരം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് പിഴ അടയ്ക്കാന്‍ കമ്പനി തയാറാകാത്തതിനാല്‍ 24 മണിക്കൂറിനുള്ളില്‍ ഈ പിഴ തുക അടയ്ക്കാനുള്ള കര്‍ശന നിര്‍ദേശമാണ് ഹരിത ട്രിബ്യൂണല്‍ നല്‍കിയത്. വെള്ളിയാഴ്ച 5 മണിക്കുള്ളില്‍ പിഴയടയ്ക്കാന്‍ കമ്പനി തയ്യാറായില്ലെങ്കില്‍ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ മാനേജിങ് ഡയറക്ടറെ അറസ്റ്റ് ചെയ്യാനും വസ്തുവകകള്‍ കണ്ടുകെട്ടാനും ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്.
2015ലാണ് ഫോക്‌സ്‌വാഗണിനെ പിടിച്ചുകുലുക്കിയ പുക മലിനീകരണ തട്ടിപ്പ് വിവാദങ്ങളുടെ തുടക്കം. മലിനീകരണ നിയന്ത്രണ പരിശോധന മറികടക്കാന്‍ അനുവദനീയമായ അളവിലും നല്‍പതിരട്ടിയോളം നൈട്രജന്‍ ഓക്‌സൈഡ് പുറന്തള്ളുന്ന കാറുകളില്‍ പ്രത്യേക സോഫ്റ്റ് വെയര്‍ ഘടിപ്പിച്ചായിരുന്നു കമ്പനിയുടെ തട്ടിപ്പ്. ഇങ്ങനെ തെറ്റിദ്ധരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍ കാറുകള്‍ മലിനീകരണ പരിശോധനയില്‍ വിജയിച്ചു. എന്നാല്‍ തട്ടിപ്പ് പുറത്തുവന്നതോടെ ലോകത്താകമാനം വിറ്റഴിച്ച 1.1 കോടി കാറുകളില്‍ ഈ സോഫ്റ്റ് വെയര്‍ ഘടിപ്പിച്ചതായി ഫോക്‌സ്‌വാഗണ്‍ സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെ വിവാദം ഇന്ത്യയിലുണ്ടാക്കിയ ആഘാതത്തെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ കഴിഞ്ഞ വര്‍ഷം ദേശീയ ഹരിത ട്രിബ്യൂണല്‍ നിയോഗിച്ചിരുന്നു. ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയുയര്‍ത്തി ഫോക്‌സ്‌വാഗണ്‍ കാറുകള്‍ വിറ്റഴിച്ചെന്ന് ഈ സമിതി കണ്ടെത്തലിനെ തുടര്‍ന്നാണ് കമ്പനിക്കെതിരെ കര്‍ശന നടപടികള്‍ഹരിത ട്രിബ്യൂണല്‍ കൈകൊണ്ടത്. സമിതിയുടെ കണ്ടെത്തലുകള്‍ പ്രകാരം കൃത്രിമം കാട്ടി 3.27 ലക്ഷം ഡീസല്‍ കാറുകളാണ് കമ്പനി ഇന്ത്യയില്‍ വിറ്റഴിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.