മുംബൈ: അജിത് പവാറിനൊപ്പമെന്ന് കരുതിയ എം എൽ എ മാരെ തിരിച്ചു പിടിച് എൻ സി പി. മഹാരാഷ്ട്രയിലെ അപ്രതീക്ഷിത തിരിച്ചടിയ്ക്ക് ശേഷം ശരത് പവാർ വിളിച്ചു ചേർത്ത നിയമസ കക്ഷി യോഗത്തിൽ പാർട്ടിയുടെ 50 എംഎൽഎ മാരാണ് പങ്കെടുത്തത്. അജിത് പവാർ ഉള്‍പ്പെടെ നാല് എംഎൽഎമാർ മാത്രമാണ് വിട്ടു നിന്നതെന്നാണ് പാർട്ടി വ്യക്തമാക്കിയിരിക്കുന്നത്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാമെന്ന ബിജെപിയുടെ പ്രതീക്ഷയ്ക്കാണ് ഇതോടെ മങ്ങലേറ്റിരിക്കുന്നത്.
ബിജെപി സർക്കാർ അധികാരമേറ്റതോടെ എന്‍സിപി ചതിച്ചുവെന്ന പ്രതീതി കോൺഗ്രസ്-ശിവസേന നേതാക്കൾക്കിടയിലുണ്ടായി. എന്നാൽ രാത്രിയോടെ എൻസിപി അധ്യക്ഷൻ വിളിച്ചു ചേര്‍ത്ത യോഗത്തിൽ പാർട്ടിയുടെ 50 എംഎൽഎമാർ പങ്കെടുത്തതോടെ ഈ സംശയം നീങ്ങിയെന്നാണ് സൂചന. എംഎൽഎമാർ മറുകണ്ടം ചാടിയത് താൻ അറിഞ്ഞല്ല എന്ന ശരദ് പവാറിന്റെ വാദം ശരിയെന്ന് തെളിയുകയും ചെയ്തു. അജിത് പവാറിന് പകരം ജയന്ത് പട്ടീലിനെ താത്കാലിക നിയമസഭകക്ഷി നേതാവായി യോഗം തെരഞ്ഞെടുത്തു. ഇനി സഭയിൽ ബലപരീക്ഷണം നടക്കുമ്പോൾ വിപ്പ് നൽകാൻ അജിത് പവാറിന് കഴിയില്ല. എന്നാൽ, നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട അജിത് പവാറിനാണ് ഇപ്പോവും വിപ്പ് നൽകാൻ അധികാരമെന്ന് ബിജെപിയും വാദിക്കുന്നു.
മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ രൂപീകരണം ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ അൻപത് എം എൽ എ മാരെയും എൻ സി പി രാത്രി തന്നെ ഹോട്ടലിലേക്ക് മാറ്റി. എം എൽ എ മാരുടെ പിന്തുണ ഉറപ്പായത്തോടെ ശരത് പവാർ നേരിട്ട് കോൺഗ്രസ്സ് നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു. തുടർന്നാണ് സംയുക്തമായി സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനമായത്.
അതേസമയം എൻസിപി എംഎൽഎമാർ കൈവിട്ടതോടെ ഭൂരിപക്ഷം തെളിയിക്കുന്നതിനായി ബിജെപി, ശിവസേന എംഎൽഎമാർക്കൊപ്പം ചർച്ച നടത്തിയെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.