കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ പതിനാലുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പട്ട (Nadia Rape Case)കേസിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ (Mamata Banerjee)പരാമർശങ്ങൾ വിവാദമാകുന്നു. മമതയുടെ പരാമർശത്തിനെതിരെ ദേശീയ വനിതാ കമ്മീഷനും രംഗത്തെത്തിയിരിക്കുകയാണ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിനിരയായി മരിച്ചുവെന്ന് അവർ പറയുന്ന കഥയെ നിങ്ങൾ ബലാത്സംഗം എന്ന് വിളിക്കുമോ? അവൾ ഗർഭിണിയായിരുന്നോ അതോ പ്രണയബന്ധമുണ്ടായിരുന്നോ? അവർ ഇത് അന്വേഷിച്ചിട്ടുണ്ടോ? എന്നായിരുന്നു മമതയുടെ പ്രതികരണം.
എന്നാൽ മമതയുടെ പരാമർശത്തെ തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ മഹുവ മൊയ്ത്ര തന്നെ തള്ളിയിരുന്നു. നാദിയ ജില്ലയിലെ കൃഷ്ണനഗറിൽ നിന്നുള്ള ലോക്സഭാ അംഗമായ മഹുവ മൊയ്ത്ര പെൺകുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തിയതിനു ശേഷമാണ് പ്രതികരിച്ചത്.
18 വയസ്സ് തികയാത്തയാളുമായുള്ള ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം നിയമപ്രകാരം കുറ്റകൃത്യവും ബലാത്സംഗവുമാണെന്നായിരുന്നു മഹുവ മൊയ്ത്ര വ്യക്തമാക്കിയത്.
18 വയസ്സിന് താഴെയുള്ള ഒരു പെൺകുട്ടി പ്രായപൂർത്തിയാകാത്തവളാണ്. ലൈംഗിക ബന്ധത്തിന് സമ്മതം നൽകാനുള്ള പ്രായപൂർത്തിയാകാത്തയാളുടെ അവകാശം നിയമം അനുവദിക്കുന്നില്ല. പ്രായപൂർത്തിയാകാത്തയാളുമായുള്ള ലൈംഗിക ബന്ധം നിയമം അനുസരിച്ച് ലൈംഗിതിക്രമവും കുറ്റകൃത്യവുമാണ്. പാർട്ടി എംപി എന്ന നിലയിൽ താൻ ഇത്തരം പ്രവർത്തികൾക്ക് എതിരാണ്. മറ്റുള്ളവരുടെ കാര്യം തനിക്ക് പറയാനികില്ല. പക്ഷേ, താൻ ഇത്തരം സംഭവങ്ങളെ ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും മൊയ്ത്ര മാധ്യമങ്ങളോട് പറഞ്ഞു.
മമത ബാനർജിയുടെ പരാമർശത്തിനെതിരെ ദേശീയ വനിതാ കമ്മീഷനും രംഗത്തെത്തി. നിർഭാഗ്യകരമായ പരാമർശമാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് വനിതാ കമ്മീഷൻ പ്രതികരിച്ചു.
സംഭവത്തിൽ മമതാ ബാനർജിയുടെ പരാമർശം നിർഭാഗ്യകരമാണ്. ഒരു സ്ത്രീ എന്ന നിലയിൽ അവർ മറ്റൊരു സ്ത്രീയുടെ വേദന മനസ്സിലാക്കണം. ഇരയ്ക്ക് നേരെ വിരൽ ചൂണ്ടുകയാണ് മമത ചെയ്തത്. അത് തെറ്റാണ്.- ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖ ശർമ പ്രതികരിച്ചു.
മമതാ ബാനർജി പറഞ്ഞത്
"നടന്ന സംഭവം ശരിയല്ല, ഞാൻ അതിനെ അപലപിക്കുന്നു. കുറ്റാരോപിതനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷേ സംഭവത്തെ പ്രതിപക്ഷ പാർട്ടികളും ഒരു വിഭാഗം മാധ്യമങ്ങളും വളച്ചൊടിക്കാൻ ശ്രമിക്കുകയാണ്. ഇരയായ പെൺകുട്ടിയും കുറ്റാരോപിതനും തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് ഞാൻ അറിഞ്ഞ വിവരം. അതിനാൽ, അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് എന്തിനാണ് നിഗമനങ്ങളിൽ എത്തിച്ചേരുന്നത്".- കഴിഞ്ഞ തിങ്കളാഴ്ച്ച മമത ബാനർജിയുടെ പ്രതികരണം.
കഴിഞ്ഞ തിങ്കളാഴ്ച്ച പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലുള്ള ഹസ്കലി എന്ന സ്ഥലത്താണ് പതിനാലുകാരി കൊല്ലപ്പെടുന്നത്. പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാൻ പോയ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടുവെന്നാണ് കേസ്. സംഭവത്തിൽ, മുഖ്യപ്രതി തൃണമൂൽ കോൺഗ്രസ് അംഗമായ പഞ്ചായത്ത് മെമ്പറിന്റെ മകനാണെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവം നടന്ന് നാല് ദിവസത്തിനു ശേഷം ശനിയാഴ്ച്ചയാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ ഹസ്കലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. പരാതി ലഭിച്ച് അടുത്ത ദിവസം രാത്രിയാണ്(ഞായറാഴ്ച്ച രാത്രി)കേസിൽ മുഖ്യപ്രതിയെന്ന് ആരോപിക്കുന്ന ബ്രജഗോപാൽ എന്ന സൊഹൈൽ ഗയാലിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
പോക്സോ വകുപ്പിന് പുറമേ, ബലാത്സംഗം, കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളും ചുമത്തിയ സൊഹൈലിനെ തിങ്കളാഴ്ച്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mamata Banerjee, West bengal