തിരുപ്പതി: തെലങ്കാനയിലെ തിരുപ്പതി (Tirupati) അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കൊച്ചിയിലേക്കും (Cochin) പോണ്ടിച്ചേരിയിലേക്കും (Pondicherry) വിമാന സർവീസ് തുടങ്ങുന്നു. വരുന്ന ശൈത്യകാല സീസണിൽ അധികമായി 12 സർവീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുപ്പതി വിമാനത്താവള അധികൃതർ അപേക്ഷ സമർപ്പിച്ചു. വേനൽക്കാലത്ത് 32 സർവീസുകളാണ് ഇവിടെ നിന്നുമുള്ളത്. 12 സർവീസുകൾ കൂടി അധികമായി ലഭിച്ചാൽ ശൈത്യകാലത്ത് എല്ലാ ദിവസവും ആകെ സർവീസുകളുടെ എണ്ണം 44 ആയിമാറും.
നിലവിൽ മധുരയ്ക്കും കോയമ്പത്തൂരിനുമുള്ള വിമാന സർവീസുകൾ വിന്റർ സീസണിൽ വേണ്ടെന്ന് നിർദിഷ്ട അപേക്ഷയിൽ പറഞ്ഞിട്ടുണ്ട്. വേനൽക്കാലത്ത് ഈ രണ്ട് നഗരങ്ങളിലേക്കും തിരുപ്പതിയിൽ നിന്ന് ദിവസേന സർവീസ് ഉള്ളതാണ്. ഒക്ടോബറിലെ അവസാന ഞായറാഴ്ച മുതലാണ് പൊതുവിൽ ശൈത്യകാല സർവീസ് (വിന്റർ സീസൺ) ആരംഭിക്കുന്നത്. മാർച്ചിലെ അവസാന ഞായറാഴ്ചയാണ് ശൈത്യകാല സർവീസ് അവസാനിക്കുക.
“ശൈത്യകാല സർവീസുകൾക്കായുള്ള പ്രൊപ്പോസലുകൾ ഡിജിസിഎയ്ക്ക് ഇതിനോടകം തന്നെ സമർപ്പിച്ചിട്ടുണ്ട്. തിരുപ്പതി വിമാനത്താവളത്തിൽ കൂടുതൽ സർവീസുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ എത്രയും പെട്ടെന്ന് അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂലമായ മറുപടി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്,” തിരുപ്പതി വിമാനത്താവള ഡയറക്ടർ എം രാജ് കിഷോർ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
“തിരുപ്പതി വിമാനത്താവളത്തിലേക്ക് വരികയും പോവുകയും ചെയ്യുന്ന വിമാനങ്ങളുടെ എണ്ണം 44 ആയി ഉയരുമെന്നാണ് കരുതുന്നത്. ഡിജിസിഎയുടെ അനുമതിക്കായാണ് ഞങ്ങൾ കാത്തിരിക്കുന്നത്,” രാജ് കിഷോർ പറഞ്ഞു. പോണ്ടിച്ചേരിയിലേക്കുള്ള സർവീസ് സ്പൈസ് ജെറ്റായിരിക്കും ഓപ്പറേറ്റ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. ഇൻഡിഗോയാണ് കൊച്ചിയിലേക്ക് സർവീസ് നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. 72 സീറ്റുകൾ ഉൾക്കൊള്ളുന്ന എടിആർ ഫ്ലൈറ്റുകളാണ് ഈ രണ്ട് സ്ഥലത്തേക്കും സർവീസ് നടത്താൻ പോകുന്നത്.
രണ്ട് പുതിയ നഗരങ്ങളിലേക്ക് സർവീസ് തുടങ്ങുക എന്നതിനൊപ്പം ഹൈദരാബാദ് റൂട്ടിൽ കൂടുതൽ ഫ്ലൈറ്റുകൾക്കായി അനുമതി നേടുന്നതിനും തങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് എയർപോർട്ട് ഡയറക്ടർ പറഞ്ഞു. “വലിയ തിരക്കുള്ള റൂട്ടുകളിലൊന്നാണ് ഹൈദരാബാദ് റൂട്ട്. എപ്പോഴൊക്കെയാണ് തിരുപ്പതിയിൽ നിന്നും പുതിയ വിമാനങ്ങൾ സർവീസ് നടത്തുകയെന്ന ചോദ്യത്തിന് അത് ഡിജിസിഎയിൽ നിന്ന് അനുമതി ലഭിച്ചാൽ മാത്രമേ പറയാൻ സാധിക്കുകയുള്ളൂവെന്ന് രാജ് കിഷോർ പറഞ്ഞു. “ഡിജിസിഎയാണ് പുതിയ സ്ലോട്ടുകൾക്ക് അനുമതി നൽകേണ്ടത്.
നിലവിൽ തിരുപ്പതി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഹൈദരാബാദ്, മുംബൈ, വിശാഖപട്ടണം, ഗുൽബർഗ, ബാംഗ്ലൂർ, കോലാപ്പൂർ, ഷിർദ്ദി, പൂനെ, ബെൽഗാം, വിജയവാഡ, ഡൽഹി എന്നീ നഗരങ്ങളിലേക്കാണ് നേരിട്ട് ഫ്ലൈറ്റ് സർവീസുകൾ ഉള്ളത്. പുതിയ സ്ലോട്ടുകൾക്ക് അനുമതി ലഭിച്ചാൽ തിരുപ്പതിയിലെ യാത്രക്കാരുടെ എണ്ണം 2500ൽ നിന്ന് 3500 ആയി വർധിക്കുമെന്ന് രാജ് കിഷോർ പറഞ്ഞു. എഎഐ സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം തിരുപ്പതിയിൽ നിന്നുള്ള ഡൊമസ്റ്റിക് യാത്രക്കാരുടെ എണ്ണം ആഗസ്തിൽ 78902 ആയിരുന്നു. മുൻപത്തെ ഘട്ടത്തിലുണ്ടായിരുന്ന 60,876ൽ നിന്നും 29.6 ശതമാനത്തിൻെറ വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.