ഇറ്റാഗനര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച അരുണാചൽ പ്രദേശ് സന്ദർശനത്തിനെത്തി. അരുണാചല്‍ പ്രദേശിലെ ചില പ്രദേശങ്ങള്‍ക്ക് ചൈനീസ് പേരുകള്‍ നല്‍കിയ ചൈനയുടെ നടപടിയെ തുടർന്നാണ് അമിത് ഷാ സംസ്ഥാനത്ത് സന്ദർശനത്തിനെത്തിയത്. സന്ദര്‍ശനത്തിലൂടനീളം ചൈനയ്ക്ക് തക്കതായ മറുപടിയും അദ്ദേഹം നല്‍കിയിരിക്കുകയാണ്. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും അമിത് ഷാ ഉദ്ഘാടനം ചെയ്തു. കിബിത്തുവിലാണ് പുതിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തത്.
” എല്ലാവരുമായും സമാധാനത്തോടെ കഴിയണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. യുദ്ധം ഞങ്ങള്‍ക്ക് വേണ്ട. എന്നാല്‍ ഞങ്ങളുടെ അതിര്‍ത്തി കടന്ന് ഒരിഞ്ച് ഭൂമി പോലും ആര്‍ക്കും കൈവശപ്പെടുത്താനാകില്ല,” സന്ദര്‍ശനത്തിനിടെ അമിത് ഷാ പറഞ്ഞു. അതേസമയം എല്‍എസിയ്ക്ക് സമീപമുള്ള കിബിത്തോയില്‍ ഒരു രാത്രി തങ്ങാനും അദ്ദേഹം തീരുമാനിച്ചിരുന്നു.ഇക്കഴിഞ്ഞ ദിവസമാണ് കിബിത്തുവിലെ ചില വനപ്രദേശങ്ങളുടെ ചൈനീസ് പേര് പ്രഖ്യാപിച്ച് ചൈന രംഗത്തെത്തിയത്. സംഗാന്‍ ചൈനയുടെ ഭാഗമാണെന്നായിരുന്നു വാദം.
Also read-പശ്ചിമബംഗാളിൽ ഉച്ചഭക്ഷണ പദ്ധതിയിൽ വൻക്രമക്കേട്; 100 കോടിയോളം രൂപയുടെ അഴിമതിയെന്ന് സൂചന
ഇന്ത്യയിലെ ഔദ്യോഗിക പ്രതിനിധികള്‍ സംഗാന്‍ സന്ദര്‍ശിക്കുന്നത് അതിര്‍ത്തി ലംഘനമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തെ ഹനിക്കുന്നതാണെന്നും ചൈനീസ് വിദേശകാര്യ വക്താക്കള്‍ പറഞ്ഞിരുന്നു. അരുണാചല്‍ പ്രദേശിലെ ചില ഭാഗങ്ങള്‍ക്ക് ചൈന നല്‍കിയ പേരാണ് സംഗാന്‍. അത് ദക്ഷിണ ടിബറ്റാണെന്നും അതിനാല്‍ ചൈനയുടെ അതിര്‍ത്തിയ്ക്കുള്ളിലാണ് പ്രദേശം വരുന്നത് എന്നുമാണ് ചൈനയുടെ വാദം.
അതേസമയം അരുണാചല്‍ പ്രദേശില്‍ അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുക മാത്രമല്ല കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ലക്ഷ്യം. ഇന്തോ ടിബറ്റന്‍ അതിര്‍ത്തിയിലെ ഐടിബിപി കേന്ദ്രം സന്ദര്‍ശിക്കുകയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും കൂടിയാണ്. ഉള്‍പ്രദേശത്താണ് ഈ സ്ഥലം. ഇവിടങ്ങളിലെ രാത്രികാല പട്രോളിംഗ് വളരെ കഠിനമാണ്. രാത്രികാലങ്ങളില്‍ പട്രോളിംഗിനാവശ്യമായ അടിസ്ഥാന സൗകര്യ സംവിധാനങ്ങള്‍ പ്രദേശത്തുണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈവര്‍ഷം ഫെബ്രുവരിയോടെയാണ് സര്‍ക്കാര്‍ 47 ബോര്‍ഡര്‍ ഔട്ട് പോസ്റ്റ് കൂടി നിര്‍മ്മിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Also read- പഞ്ചാബിലെ സൈനിക കേന്ദ്രത്തില്‍ വെടിവെപ്പ്; 4 പേര്‍ കൊല്ലപ്പെട്ടു
അരുണാചലിലെ വിദൂരപ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തുകയെന്നതും അമിത് ഷായുടെ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അവരുടെ ജന്മസ്ഥലത്ത് തന്നെ താമസിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കാനും വൈബ്രന്റ് വില്ലേജ്‌സ് പ്രോഗ്രാം സഹായിക്കുന്നു. ഇതുവഴി ഗ്രാമങ്ങളില്‍ നിന്നുള്ള കുടിയേറ്റം ഒഴിവാക്കാനും സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
അരുണാചല്‍ പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ലഡാക്ക് എന്നിവിടങ്ങളിലെ 19 ജില്ലകളിലെ 46 ബ്ലോക്കുകളിലായി 2,967 ഗ്രാമങ്ങള്‍ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിന് കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുക, വിനോദസഞ്ചാരം മെച്ചപ്പെടുത്തുക എന്നിവയിലൂടെ ഇവിടുത്തെ ജനങ്ങള്‍ക്ക് ഉപജീവനമാര്‍ഗ്ഗങ്ങള്‍ ഉറപ്പുവരുത്താനും പദ്ധതിയിലൂടെ ശ്രമിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Amit shah, Arunachal Pradesh, Border, China