ന്യൂഡല്‍ഹി: 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അറിയപ്പെടാത്ത സ്രോതസ്സുകളില്‍ നിന്ന് ലഭിച്ചത് 2,172 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ആകെ വരുമാനത്തിന്റെ 66.04 ശതമാനമാണിതെന്നാണ് തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയായ അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്തുവിട്ട റിപ്പോര്‍ട്ട്.
ബിജെപി, കോണ്‍ഗ്രസ്, ടിഎംസി, എന്‍സിപി, സിപിഐ, സിപിഐഎം നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി തുടങ്ങിയ ഏഴ് ദേശീയ പാര്‍ട്ടികള്‍ തങ്ങളുടെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സ്രോതസ്സ് വെളിപ്പെടുത്താതെയാണ് വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് എഡിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭാവനകള്‍ വഴിയുള്ള വരുമാനവും ഇതില്‍ ചേര്‍ത്തിട്ടുണ്ട്.
വെളിപ്പെടുത്താത്ത സ്രോതസ്സുകളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ നേടിയ ആകെ തുകയില്‍ 1811.94 കോടി രൂപയും ലഭിച്ചത് ഇലക്ടറല്‍ ബോണ്ട് വഴിയാണ് എന്നാണ് എഡിആര്‍ റിപ്പോര്‍ട്ട്.
ദേശീയ പ്രാദേശിക പാര്‍ട്ടികള്‍ക്ക് അറിയപ്പെടാത്ത സ്രോതസ്സുകളില്‍ നിന്ന് 2020-21 കാലത്ത് ലഭിച്ചത് 690.67 കോടി രൂപയാണ്. എട്ട് ദേശീയ പാര്‍ട്ടികളെയും 27 പ്രാദേശിക പാര്‍ട്ടികളെയുമാണ് ഈ പഠനത്തിനായി എഡിആര്‍ തെരഞ്ഞെടുത്തത്.
നിലവില്‍ 20,000 രൂപയ്ക്ക് താഴെ സംഭാവന നല്കുന്ന വ്യക്തികളുടെയോ സംഘടകളുടെയോ പേര് വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വെളിപ്പെടുത്തേണ്ടതില്ല എന്ന് ചട്ടം നിലനില്‍ക്കുന്നുണ്ട്. കൂടാതെ ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന നല്‍കുന്നവരുടെ പേര് വിവരങ്ങളും പുറത്തുവിടേണ്ട കാര്യമില്ല.
Also read: 1507 മീറ്റർ! ലോകത്തിലെ ഏറ്റവും നീളമേറിയ റെയിൽവേ പ്ലാറ്റ്ഫോം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
അജ്ഞാത സ്രോതസ്സുകളില്‍ നിന്ന് 1161 കോടി രൂപ ലഭിച്ചതായി ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇത് ദേശീയ പാര്‍ട്ടികളുടെ മൊത്തം വരുമാനത്തിന്റെ 53.45 ശതമാനമാണ്.
അതേസമയം, വെളിപ്പെടുത്താത്ത സ്രോതസ്സുകളില്‍ നിന്ന് 528 കോടി രൂപ വരുമാനം ലഭിച്ചുവെന്ന് ടിഎംസിയും പ്രഖ്യാപിച്ചിരുന്നു. ഇത് ദേശീയ പാര്‍ട്ടികളുടെ ആകെ വരുമാനത്തിന്റെ 24.31 ശതമാനത്തോളം വരും.
2004-2005നും 2021-22 നും ഇടയില്‍ ദേശീയ പാര്‍ട്ടികള്‍ അജ്ഞാത സ്രോതസ്സുകളില്‍ നിന്ന് ഏകദേശം 17,249.45 കോടി രൂപ നേടിയതായാണ് എഡിആര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
ഇക്കാലത്ത് കൂപ്പണുകൾ വഴി കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും എന്‍സിപിയ്ക്കും ലഭിച്ചത് 4398.51 കോടി രൂപയാണ്. അംഗത്വ ഫീസ്, പാര്‍ട്ടിഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിലൂടെ തങ്ങള്‍ക്ക് ലഭിച്ച സംഭാവനകള്‍ എത്രയെന്ന് സിപിഐയും വെളിപ്പെടുത്തിയിട്ടുണ്ട്.
ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം ടിഎംസിയ്ക്ക് ലഭിച്ച മൊത്തം സംഭാവന 38 ലക്ഷം രൂപയാണ് (ഇലക്ഷന് ബോണ്ടുകള്‍ വഴിയുള്ള സംഭാവനകള്‍ ഒഴികെ). എന്നാല്‍ പാര്‍ട്ടി നല്കിയ സംഭാവനകളുടെ പ്രസ്താവനയില്‍ 43 ലക്ഷം രൂപയാണ് സംഭാവന ലഭിച്ചതെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ പാര്‍ട്ടിയുടെ പ്രസ്താവനയില്‍ പൊരുത്തക്കേടുകളുണ്ടെന്ന് എഡിആര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
എട്ട് ദേശീയ പാര്‍ട്ടികളെയാണ് പഠന വിധേയമാക്കിയത്. എന്നാല്‍ അജ്ഞാത സ്രോതസ്സുകളില്‍ നിന്ന് സംഭാവനകളൊന്നും ലഭിച്ചിട്ടില്ലെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി വെളിപ്പെടുത്തിയതായി എഡിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ഇന്ത്യയില്‍ ഇല്ക്ടറല്‍ ബോണ്ടുകളുടെ ഉപയോഗം ഇപ്പോഴും ഒരു തര്‍ക്കവിഷയമായി തുടരുകയാണ്. കോര്‍പ്പറേറ്റുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും പേര് വിവരങ്ങള്‍ രേഖപ്പെടുത്താതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന ലഭിക്കുന്ന സംവിധാനമാണിതെന്ന് വിമര്‍ശകര്‍ പറയുന്നു. എന്നാല്‍ പൊളിറ്റിക്കല്‍ ഫണ്ടിംഗില്‍ സുതാര്യത കൊണ്ടുവരുന്ന സംവിധാനമാണ് ഇലക്ടറല്‍ ബോണ്ടുകള്‍ എന്നാണ് സര്‍ക്കാരിന്റെ വാദം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.