രാജ്യതലസ്ഥാനത്തെ അതിരൂക്ഷമായ വായു മലിനീകരണം ദിവസങ്ങളായി മാധ്യമങ്ങളിൽ വാർത്തയാണ്. രാജ്യത്തെ എന്നല്ല ലോകത്തിൽ തന്നെ ഏറ്റവും മലിനമായ വായുവുള്ള പ്രദേശങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ ഡൽഹി. വിവിധ പഠനങ്ങളും റിപ്പോർട്ടുകളും ഇത് ശരിവെക്കുന്നു. മനുഷ്യന് ശ്വസനയോഗ്യമായ വായു നിലവാര സൂചിക 200ൽ താഴെയാണ്. എന്നാൽ, ഡൽഹിയിൽ ഇത് പലപ്പോഴും 900ന് മുകളിലാണ്. അതായത് മനുഷ്യൻ ഒരു കാരണവശാലും ശ്വസിക്കാൻ പാടില്ലാത്ത അതിഗുരുതരമായ അവസ്ഥ. ഡൽഹി ഇങ്ങനെ ശ്വാസം മുട്ടി നിൽക്കുമ്പോഴാണ് പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിന് തുടക്കമായത്. വിവിധ സംസ്ഥാനങ്ങളിലെ എംപിമാർ പുകമഞ്ഞ് മൂടിയ ഡൽഹിയിലേക്കാണ് പറന്നിറങ്ങിയത്.
ചിലരുടെ വിമാനങ്ങൾ വൈകിയാണ് എത്തിയതും. ചില വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തു. ശൈത്യകാല സമ്മേളനത്തിന് പല എംപിമാരും ഡൽഹിയിൽ എത്തിയിട്ടുള്ളത് കുടുംബസമേതമാണ്. എന്നാൽ, കുടുംബാംഗങ്ങൾ ഒന്നും പുറത്തിറങ്ങുന്നില്ല. ശ്വാസം മുട്ടലും കണ്ണ് എരിച്ചിലും അടക്കമുള്ള ബുദ്ധിമുട്ടുകളെ തുടർന്നാണിത്. മലിനീകരണത്തെ തുടർന്ന് ഡൽഹി സർക്കാർ ദിവസങ്ങളോളം സ്കൂളുകൾ അടച്ചിട്ടു. വാഹനനിയന്ത്രണം ഏർപ്പെടുത്തി. നിർമാണ പ്രവൃത്തികൾ വിലക്കി.
ശബരിമലയിൽ വീണ്ടും കോടതി; ക്ഷേത്രത്തിൽ യുവതീ പ്രവേശനത്തിന് തടസമില്ലെന്ന് ജസ്റ്റിസ് ബി രാമകൃഷ്ണ ഗവായി
ഇതിനിടെ അന്തരീക്ഷ മലിനീകരണം പാർലമെന്‍റ് അടിയന്തിരമായി ചർച്ചക്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചും പൊതുവേദികളിൽ വാതോരാതെ പ്രസംഗിക്കുന്ന നേതാക്കൾ എന്നാൽ ചർച്ചയിൽ വേണ്ടത്ര താല്പര്യം പ്രകടിപ്പിച്ചില്ല. വിഷയം പരിഗണിച്ച ചൊവ്വാഴ്ച ചർച്ച നടക്കുമ്പോൾ ലോക്സഭയിൽ ഉണ്ടായിരുന്നത് 115 അംഗങ്ങൾ മാത്രം. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ഹാജർനില18 ശതമാനം. മലിനീകരണം ഏറ്റവും രൂക്ഷമായ ഡൽഹിയിലെ ഏഴ് എംപിമാരിൽ രണ്ടുപേർ ചർച്ചാസമയത്ത് സഭയിൽ ഉണ്ടായിരുന്നില്ല.
അന്തരീക്ഷ മലിനീകരണം സംബന്ധിച്ച പാർലമെന്‍ററി കമ്മിറ്റിയുടെ വെള്ളിയാഴ്ച ചേർന്ന യോഗത്തിലും ഭൂരിഭാഗം അംഗങ്ങളും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തില്ല. 29 എംപിമാരിൽ 25 പേരും യോഗത്തിന് എത്തിയില്ല. ഡൽഹിയിലെ എം.പിയായ ഗൗതം ഗംഭീർ യോഗത്തിൽ പങ്കെടുക്കാതിരുന്നത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. അംഗങ്ങളുടെ ഈ നിലപാടിനെ സ്പീക്കർ ഓം ബിർള രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഇതേ തുടർന്ന് വിഷയം വീണ്ടും ചർച്ച ചെയ്ത ബുധനാഴ്ച എം.പിമാരുടെ ഹാജർനില മെച്ചപ്പെട്ടു. ചർച്ചയിൽ പങ്കെടുത്ത തൃണമൂൽ എം.പി കഗോലി ഘോഷ് ദസിതാർ മാസ്ക് ധരിച്ചു കൊണ്ടാണ് സഭയിൽ സംസാരിച്ചത്.
വാൽക്കഷണം: ഡൽഹിയിൽ പലയിടത്തും ഓക്സിജൻ പാർലറുകൾ ഉണ്ട്. ചർച്ച നടക്കുമ്പോൾ ശ്വാസം കിട്ടാതെ എംപിമാർ പാർലറിൽ പോയതാണെങ്കിൽ കുറ്റം പറയാനാവില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Air pollutants, Air pollution, Air pollution in India, Delhi air pollution