2023-24 വർഷത്തെ ബജറ്റിന് പകരം മുൻ വർഷത്തെ ബജറ്റിന്റെ ഭാഗങ്ങൾ വായിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ആദ്യ രണ്ട് പ്രഖ്യാപനങ്ങൾ വായിച്ചപ്പോൾ തന്നെ കാര്യം മനസിലാക്കിയ പ്രതിപക്ഷം സഭയിൽ ബഹളം വെയ്ക്കാനാരംഭിച്ചു. പ്രതിപക്ഷ അംഗങ്ങൾ സഭയുടെ മുൻ വശത്തേക്ക് എത്തുകയും ചെയ്തു. നഗര തൊഴിൽ, കൃഷി ബജറ്റ് എന്നിവയെക്കുറിച്ചുള്ള മുൻ ബജറ്റിൽ നിന്നുള്ള കാര്യങ്ങളാണ് ഗെലോട്ട് വായിച്ചത്.
സഭയിൽ ക്രമസമാധാനം നിലനിർത്തണമെന്ന് സ്പീക്കർ സി പി ജോഷി ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ബഹളം തുടർന്നതോടെ സഭ അരമണിക്കൂറോളം നിർത്തിവച്ചു. പിന്നാലെ പുതിയ ബജറ്റ് ഉദ്യോഗസ്ഥർ എത്തിച്ചു. സഭ പിരിഞ്ഞതിനു ശേഷം ബിജെപി എംഎൽഎമാർ നിയമസഭക്കകത്ത് കുത്തിയിരിപ്പു സമരം നടത്തി. ബജറ്റ് വായിക്കാതെയും പരിശോധിക്കാതെയും ഒരു മുഖ്യമന്ത്രി നിയമസഭയിൽ വരുന്നത് എങ്ങനെയാണെന്ന് പ്രതിപക്ഷം വിമർശിച്ചു.
ഈ വർഷം അവസാനം രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. നിലവിലെ സർക്കാരിന്റെ അവസാന ബജറ്റായിരിക്കും ഇത്. ആദ്യമായാണ് സംസ്ഥാനത്തെ എല്ലാ സർക്കാർ, സ്വകാര്യ കോളേജുകളിലും ബജറ്റ് തത്സമയം കാണിക്കുന്നത്.
രാജസ്ഥാനിലെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നതും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തന്നെയാണ്. ‘ബചത്, രഹത്, ബദത്’ (സമ്പാദ്യം, ആശ്വാസം, പുരോഗതി) എന്ന ആശയത്തിൽ കേന്ദ്രീകരിച്ചാണ് ഈ വർഷത്തെ ബജറ്റ്. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ബജറ്റിന് അന്തിമരൂപം നൽകിയത്.
Also read-കർണാടകയിൽ അധികാരത്തിലെത്തിയാൽ ഡൽഹി, പഞ്ചാബ് മോഡൽ നടപ്പാക്കും: ആം ആദ്മി
”രാജസ്ഥാന്റെ ഈ വർഷത്തെ ബജറ്റ് ജനങ്ങൾക്ക് സമ്പാദ്യവും ആശ്വാസവും പുരോഗതിയും വാഗ്ദാനം ചെയ്യുന്നതാണ്. സംസ്ഥാനത്തെ ഓരോ വ്യക്തിയുടെയും ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷത്തെ ബജറ്റിന് രൂപം നൽകിയത്”, എന്ന് ഗെഹ്‌ലോട്ട് വ്യാഴാഴ്ച ട്വീറ്റിൽ പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.