സുപ്രീംകോടതിയുടെ വിധി ന്യായങ്ങൾ കൊണ്ട് സർക്കാർ കളിക്കരുതെന്ന് സൊളിസിറ്റർ ജനറൽ തുഷാർ മെഹ്ത്തയോട് ജസ്റ്റിസ് ആർ എഫ് നരിമാൻ. 'ശബരിമല വിഷയത്തിൽ വിയോജിച്ചുകൊണ്ടുള്ള ഞങ്ങളുടെ വിധി ന്യായം വായിക്കുക. ഞങ്ങളുടെ വിധിന്യായം കൊണ്ട് കളിക്കരുത്. ഞങ്ങളുടെ വിധി ന്യായം നിലനിൽക്കുമെന്ന് നിങ്ങളുടെ സർക്കാരിനോട് പറയുക'-ജസ്റ്റിസ് നരിമാൻ സൊളിസിറ്റർ ജനറലിനോട് പറഞ്ഞു.
കര്‍ണാടക കോണ്‍ഗ്രസ്സ് നേതാവ് ഡികെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജി ജസ്റ്റിസ് നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണനയ്‌ക്കെടുത്തപ്പോഴാണ് ജസ്റ്റിസ് നരിമാന്‍ കോടതിയില്‍ ഹാജരായിരുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് തങ്ങളുടെ ശബരിമല ഉത്തരവ് വായിച്ചു നോക്കാന്‍ നിര്‍ദേശിച്ചത്.
ജസ്റ്റിസ് രവീന്ദ്രഭട്ട് ഉൾപ്പെടുന്ന ബെഞ്ച്, തുടക്കത്തിൽ തന്നെ എൻഫോഴ്സ് ഡയറക്ടറേറ്റിന്റെ അപേക്ഷ സ്വീകരിക്കുന്നതിൽ വിമുഖത പ്രകടിപ്പിച്ചു. ഇക്കാര്യം തള്ളിക്കളയരുതെന്ന് സോളിസിറ്റർ ജനറൽ ബെഞ്ചിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കെ, ജസ്റ്റിസ് നരിമാൻ സുപ്രീംകോടതി വിധിന്യായങ്ങൾ പാലിക്കുന്നതിനെക്കുറിച്ചുള്ള പരാമർശങ്ങൾ നടത്തി.
Also Read- ശബരിമലയിൽ യുവതീപ്രവേശനം വേണ്ടെന്ന് സർക്കാരിന് നിയമോപദേശം
ശബരിമല പുനരവലോകന വിഷയത്തിൽ വിയോജിച്ചുകൊണ്ടുള്ള വിധിന്യായത്തെക്കുറിച്ച് കേന്ദ്ര ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് ജസ്റ്റിസ് നരിമാൻ സൊളിസിറ്റർ ജനറലിനോട് ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ വിധിന്യായങ്ങൾ പാലിക്കേണ്ടത് നിർബന്ധമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
10 നും 50 നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെ ശബരിമല ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത് തടയാൻ ചില സംഘങ്ങൾ നയിച്ച അക്രമാസക്തമായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് നിരീക്ഷണങ്ങൾ നടത്തിയത്. "ഭരണഘടന പ്രകാരം കോടതിയുത്തരവ് നടപ്പാക്കേണ്ടതിൽ ഒരു അതോറിറ്റിക്കും വിട്ടുവീഴ്ച ചെയ്യാനാകില്ല. വിധിപറയുന്നതിന് മുൻപും ശേഷവും ബന്ധപ്പെട്ടവർക്ക് നിയമപ്രകാരമുള്ള പരിഹാരമാർഗങ്ങൾ തേടാം'- വിയോജിച്ചുകൊണ്ടുള്ള വിധി ന്യായത്തിൽ പറയുന്നു.
ഒരു വിധിന്യായത്തെ നിശിതമായി വിമർശിക്കാൻ പൗരന് ഭരണഘടനാപരമായി അധികാരമുണ്ടായിരിക്കെ, പരമോന്നത കോടതിയുടെ നിർദ്ദേശങ്ങളോ ഉത്തരവുകളോ 'തടസ്സപ്പെടുത്തുക' അല്ലെങ്കിൽ 'വ്യക്തികളെ തടയാൻ പ്രോത്സാഹിപ്പിക്കുക' എന്നിവ അനുവദനീയമല്ലെന്ന് ജസ്റ്റിസ് നരിമാൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Enter Sabarimala, Kerala sabarimala news, Sabarimala case, Sabarimala news today, Sabarimala petitioner, Sabarimala pilgrimage, Sabarimala temples, Sabarimala Verdict