ഇംഫാല്‍: മണിപ്പൂര്‍ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കടന്നെന്ന് റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ സുരക്ഷാസേനയെ വിന്യസിച്ചതിനു പിന്നാലെ മണിപ്പൂരിലെ ജനജീവിതം പൂര്‍വസ്ഥിതിയിലായി വരുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ ഏർപ്പെടുത്തിയ സമ്പൂർണ കർഫ്യൂവിന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെ രണ്ട് മണിക്കൂറും ഞായറാഴ്ച രാവിലെ 7 മുതൽ 10 വരെ മൂന്ന് മണിക്കൂറും ഇളവ് നൽകിയതായി മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് അറിയിച്ചു.
മണിപ്പൂരിലെ ഗോത്രവർഗക്കാരും ഭൂരിപക്ഷമായ മെയ്തേയ് സമുദായത്തിലെ അംഗങ്ങളും തമ്മിൽ ഉണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ മെയ് 3 നാണ് സ്ഥലത്ത് കർഫ്യൂ ഏർപ്പെടുത്തിയത്, ഇതിനെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചെന്നും 54 പേരിലധികം കൊല്ലപ്പെടുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മണിപ്പൂർ കലാപവും മയക്കുമരുന്നും തമ്മിലുള്ള ബന്ധമെന്ത്? ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാടെന്ത്?
പ്രദേശത്ത് സമാധാന അന്തരീക്ഷം പുനസ്ഥാപിക്കുന്നതിനായുള്ള കരസേനയുടെയും അര്‍ധ സൈനിക വിഭാഗങ്ങളുടെയും നീക്കങ്ങള്‍ തുടരുകയാണ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ശനിയാഴ്ച വിവിധ പ്രദേശങ്ങളിൽ സൈന്യം വ്യോമ നിരീക്ഷണം നടത്തി. മണിപ്പൂരിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്യുന്നതിനും സംസ്ഥാനത്ത് സമാധാനവും സ്ഥിരതയും കൊണ്ടുവരുന്നതിനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച സര്‍വകക്ഷിയോഗം ചേര്‍ന്നിരുന്നു.
അസം റൈഫിള്‍സില്‍ നിന്നും സൈന്യത്തില്‍ നിന്നുമായി പതിനായിരത്തിലധികം സുരക്ഷാഭടന്മാരെയാണ് വിവിധ പ്രദേശങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. ആയിരത്തോളം വരുന്ന അര്‍ധസൈനികരേയും വിന്യസിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Manipur, Manipur govt, Riot