റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ പരേഡ് അക്രമാസക്തമായതിന് പിന്നാലെ വ്യാജ പ്രചരണം നടത്തിയ മുന്നൂറിലധികം അക്കൗണ്ടുകൾ താൽക്കാലികമായി നിർത്തിവച്ചതായി ട്വിറ്റർ അറിയിച്ചു. ഇതിൽ ഭൂരിഭാഗവും പാകിസ്ഥാനിൽ നിന്നാണ് നിയന്ത്രിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യാജ ഫോട്ടോകളും വിഡിയോയും പ്രചരിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെയാണ് ട്വിറ്റർ വിലക്കേർപ്പെടുത്തിയത്.
Also Read-
കർഷക സമരം: അക്രമം നടത്തുന്നതിന് ISI ബാബർ ഖൽസയ്ക്ക് അഞ്ച് കോടി രൂപ നൽകിയതായി രഹസ്യാന്വേഷണ റിപ്പോർട്ട്
കർഷകർ ചെങ്കോട്ടയിലേക്ക് അതിക്രമിച്ച് കയറുകയും കർഷക യൂണിയൻ കൊടികൾ ചെങ്കോട്ടയുടെ ഭാഗങ്ങളിൽ സ്ഥാപിക്കുകയും ചെയ്തിരുന്നു. നിയമങ്ങൾ ലംഘിക്കുന്ന ഒരാളെയും തുടരാൻ അനുവദിക്കില്ല എന്നതാണ് ട്വിറ്റർ നയം. അക്രമം, ദുരുപയോഗം, ഭീഷണികൾ എന്നിവയ്ക്ക് പ്രേരിപ്പിക്കുന്ന ഒന്നും തന്നെ പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് ട്വിറ്റർ വക്താവ് പറഞ്ഞു. നിയമങ്ങൾ ലംഘിച്ച നൂറുകണക്കിന് ട്വീറ്റുകളും നീക്കം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം വ്യാജ പ്രചാരണം നടത്തിയ 300ൽ അധികം അക്കൗണ്ടുകൾ താൽക്കാലികമായി ബ്ലോക്ക് ചെയ്തുവെന്നും ട്വിറ്റർ വക്താവ് അറിയിച്ചു. കർഷകരുടെ ട്രാക്ടർ റാലിയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനായി 308 ട്വിറ്റർ ഉപയോക്താക്കൾ ശ്രമിച്ചതായി ഡൽഹി പൊലീസ് ആരോപിച്ചിരുന്നു.
Also Read-
ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അക്രമം; 153 പൊലീസുകാര്‍ക്ക് പരിക്ക്; രണ്ടുപേർ ഐസിയുവിൽ; 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
ട്രാക്ടർ റാലിക്കിടെ
സംഘർഷമുണ്ടാകുമെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെയും മറ്റ് ഏജൻസികളുടെയും മുന്നറിയിപ്പ് സന്ദേശങ്ങൾ നിരന്തരം ലഭിച്ചിരുന്നു. കർഷകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ച 308 ഓളം ട്വിറ്റർ അക്കൗണ്ടുകൾ പാകിസ്ഥാനിൽ നിന്നുള്ളതാണെന്നും ഡൽഹി ഇന്റലിജൻസ് സ്‌പെഷ്യൽ കമ്മീഷണർ പൊലീസ് ദീപേന്ദ്ര പഥക് പറഞ്ഞു. മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
153 പൊലീസുകാർക്ക് പരിക്ക്
ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ അക്രമത്തില്‍ പൊലീസ് 22 കേസ് ഫയല്‍ ചെയ്തു. അക്രമത്തിൽ 153 പൊലീസുകാർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേർ ഐസിയുവിലാണ്. ചെങ്കോട്ടയിലെ സംഘർഷത്തിലാണ് കൂടുതൽ പൊലീസുകാർക്ക് പരിക്കേറ്റത്. പൊതുമുതല്‍ നശിപ്പിക്കല്‍, ആയുധമുപയോഗിച്ച് പൊലീസുകാരെ ആക്രമിക്കല്‍ തുടങ്ങിയ കേസുകളാണ് പൊലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. 8ട്ട് ബസുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുകര്‍ബ ചൗക്, ഗാസിപുര്‍, ഡല്‍ഹി ഐടിഒ, സീമാപുരി, നംഗ്ലോയി ടി പോയിന്റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് പൊലീസുകര്‍ക്ക് പരിക്കേറ്റത്. തിക്രിയിലും ഗാസിപുരിലും പ്രതിഷേധക്കാര്‍ ബാരിക്കേഡ് തകര്‍ത്തുവെന്നും പൊലീസ് വ്യക്തമാക്കി.
പൊലീസുമായി പലതവണ നടത്തിയ കൂടിക്കാഴ്ചയിലും സമാധാനപരമായി സമരം നടത്തുമെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചാ നേതാക്കള്‍ വ്യക്തമാക്കിയത്. റിപ്പബ്ലിക് പരേഡിന് ശേഷം 12 മണിക്കാണ് സമരം ആരംഭിക്കുന്നതെന്നും റാലി പോകുന്ന റോഡുകളും നേരത്തെ നിശ്ചയിച്ചുറപ്പിച്ചു. എന്നാല്‍ രാവിലെ 8 മണിയോടെ റാലി ആരംഭിക്കുകയും നിശ്ചയിച്ച വഴിയില്‍ നിന്ന് മാറി സഞ്ചരിക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.