രാംപുർ: നാല് യുവാക്കൾക്കൊപ്പം ഒളിച്ചോടിയ യുവതിക്ക് അനുയോജ്യനായ വരനെ കണ്ടെത്താൻ പഞ്ചായത്തിന്‍റെ 'ലക്കി ഡ്രോ'. യുപിയിലെ രാംപുർ ജില്ലയിലെ ഒരു പഞ്ചായത്തിലാണ് വിചിത്രമായ സംഭവങ്ങൾ അരങ്ങേറിയത്. താണ്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതി അസിംനഗർ മേഖലയിലെ ചെറുപ്പക്കാരുമായി ഒളിച്ചോടി എന്ന വാർത്ത പ്രാദേശിക മാധ്യമമായ 'ഹിന്ദി ഡെയിലി ഹിന്ദുസ്ഥാൻ' ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒളിച്ചോടിയ ശേഷം യുവതിയെ ഒരു ബന്ധുവിന്‍റെ വീട്ടിലാണ് യുവാക്കൾ താമസിപ്പിച്ചത്. എന്നാൽ വിവരം പരസ്യം ആയതോടെ ഗ്രാമത്തിലേക്ക് മടങ്ങിവരാൻ ഇവർ നിർബന്ധിതരാവുകയായിരുന്നു. ഇതിനിടയിൽ യുവതിയുടെ വീട്ടുകാർ പൊലീസിനെ സമീപിക്കാനൊരുങ്ങിയെങ്കിലും പ്രദേശവാസികൾ ഇടപെട്ട് തടഞ്ഞു. ഇതിന് പിന്നാലെയാണ് പഞ്ചായത്ത് കൂടി ഒരു തീരുമാനം എടുക്കാൻ തീരുമാനിച്ചത്.
യുവാക്കളെ ഓരോരുത്തരെയായി വിളിച്ച് പ്രത്യേകം പ്രത്യേകം സംസാരിച്ചു. അവരിൽ ആരെങ്കിലും ഒരാൾ തന്നെ യുവതിയെ വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ സ്വമേധയ ആരും ഇതിന് തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. പഞ്ചായത്ത് അംഗങ്ങൾ പറയുന്നതനുസരിച്ച് യുവാക്കളിൽ നിന്നും തനിക്ക് അനുയോജ്യനായ ജീവിത പങ്കാളിയെ കണ്ടെത്താൻ യുവതി വളരെയേറെ പ്രയാസപ്പെട്ടു. ഇതോടെയാണ് പഞ്ചായത്ത് ഇടപെട്ട് യുവാക്കളെ വിളിച്ച് സംസാരിച്ചത്. വിവാഹത്തിന് യുവാക്കൾ താത്പ്പര്യം കാട്ടാതെ വന്നതോടെ ചർച്ച മൂന്ന് ദിവസത്തോളം നീണ്ടു.
പെൺകുട്ടിക്കും ഇവരിലൊരാളെ തെരഞ്ഞെടുക്കാൻ സാധിച്ചില്ല. ഇതോടെയാണ് ലക്കി ഡ്രോ എന്ന ആശയം മുന്നോട്ട് വന്നത്. ഈ തീരുമാനം എല്ലാവരും അംഗീകരിക്കുകയും ചെയ്തു. തുടർന്ന് നാല് യുവാക്കളുടെയും പേരെഴുതിയ സ്ലിപ്പുകൾ നറുക്കെടുപ്പിനായി വച്ചു. ഗ്രാമത്തിലെ തന്നെ ഒരു കുട്ടി ആയിരുന്നു സ്ലിപ്പെടുത്ത് വരനെ കണ്ടുപിടിച്ചത്. യുവതിയുടെ സ്വകാര്യത കണക്കിലെടുത്ത് പേരടക്കമുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാതെ ഗ്രാമവാസികൾ മൗനം പാലിക്കുകയാണെന്നാണ് റിപ്പോർട്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.