ന്യൂഡൽഹി: പാര്‍ലമെന്റിന് നിലവിലുള്ള ഏതു സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നത് ഭരണഘടനാപരമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.പാര്‍ലമെന്റ് പാസാക്കുന്ന നിയമത്തിലൂടെ സംസ്ഥാനങ്ങളെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരം പാർലമെന്റിന് പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കാനും മാറ്റം വരുത്താനും വ്യവസ്ഥ ചെയ്യുന്നു എന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ് ഓക്ക എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
നിലവിലുള്ള സംസ്ഥാനങ്ങളെ നിയമത്തിലൂടെ ഒന്നോ അതിലധികമോ കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റാന്‍ സാധിക്കുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ജമ്മുകാശ്മീരിലെ മണ്ഡല പുന:ക്രമീകരണത്തിനായി കമ്മീഷന്‍ രൂപകരിച്ച നടപടി ചോദ്യം ചെയ്ത് ശ്രീനഗര്‍ സ്വദേശികളായ ഹാജി അബ്ദുള്‍ ഗനിഖാനും, ഡോ.മുഹമ്മദ് അയൂബ് മട്ടുവും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.
Also read- ചീറ്റകളെ കാട്ടിലേക്കയക്കാറായോ? നിർണായക തീരുമാനം ഇന്ന്; പുതിയ 12 ചീറ്റകളെക്കൂടി എത്തിക്കും
ജമ്മുകാശ്മീരില്‍ മണ്ഡല പുന:ക്രമീകരണത്തിനായി രഞ്ജന ദേശായി കമ്മീഷന്‍ രൂപീകരിച്ച നടപടിയെ ബെഞ്ച് ശരിവച്ചു. ജമ്മുകാശ്മീരിന്റെ പ്രത്യേകപദവിയും സംസ്ഥാനപദവിയും പിന്‍വലിച്ചതും ജമ്മുകാശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ രൂപീകരിച്ചതും ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
മണ്ഡല പുന:ക്രമീകരണ കമ്മീഷന്‍ രൂപീകരിച്ചത് ശരിവയ്ക്കുന്ന പ്രത്യേകപദവിയുമായി ബന്ധപ്പെട്ട നടപടികളുടെ അംഗീകാരമായി വ്യാഖ്യാനിക്കരുതെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2019 ഓഗസ്റ്റ് 5 ന് ജമ്മുകാശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാനപദവിയും റദ്ദാക്കിയ കേന്ദ്രസർക്കാർ ജമ്മു കാശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി തിരിക്കുകയും ചെയ്തിരുന്നു.
ജമ്മു കാശ്മീരിനെ പുതുച്ചേരി മാതൃകയില്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായാണ് നിര്‍ണ്ണയിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് ജമ്മുവില്‍ മണ്ഡലങ്ങളുടെ പുന:ക്രമീകരണത്തിനായി സുപ്രീംകോടതി മുന്‍ജഡ്ജ് രഞ്ജന ദേശായിയെ അധ്യക്ഷനാക്കിയുള്ള കമ്മീഷനെ നിയോഗിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.