ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപത്തെ കുറിച്ചുള്ള കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി കോൺഗ്രസ്. സാം പിത്രോദയുടെ അഭിപ്രായം വ്യക്തിപരമാണെന്നും അത് പാർട്ടി നിലപാടല്ലെന്നും കോൺഗ്രസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പിത്രോദയുടെ പരാമർശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ രംഗത്തെത്തിയതോടെയാണ് കോൺഗ്രസ് വിശദീകരണവുമായി എത്തിയിരിക്കുന്നത്.
പാർട്ടിയുടെ മനോഭാവവും ധിക്കാരവും വ്യക്തമാക്കുന്നതാണ് പിത്രോദയുടെ പരാമര്‍ശം എന്നായിരുന്നു മോദിയുടെ വിമർശനം. 1984ലെ സിഖ് വിരുദ്ധ കലാപത്തിലെ ഇരകൾക്ക് നീതി ലഭ്യമാക്കാൻ കോൺഗ്രസ് നിരന്തരം പോരാടിയിട്ടുണ്ട്. പോരാട്ടം ഇനിയും തടരും. 2002ലെ ഗുജറാത്ത് കലാപത്തിനും നീതി ലഭിക്കണം- കോൺഗ്രസ് വ്യക്തമാക്കിയിരിക്കുന്നു.
ജാതിയുടെയും മതത്തിന്റെയും പേരിലുള്ള എല്ലാ ആക്രമണങ്ങളെയും ഞങ്ങൾ അപലപിക്കുന്നു. അതാണ് ഇന്ത്യയുടെ അന്തസത്ത- കോൺഗ്രസ് പറയുന്നു.
വ്യാഴാഴ്ച സിഖ് കലാപത്തെ കുറിച്ച് പിത്രോദ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. 1984ൽ അത് സംഭവിച്ചു. അതിനെന്താ എന്നാണ് പിത്രോദ പറഞ്ഞത്. പിത്രോദയുടെ പരാമർശത്തിൽ കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anti sikh riot, Bjp, Congress, Narendra modi, Rahul gandhi, കോൺഗ്രസ്, ബിജെപി, സിഖ് വിരുദ്ധ കലാപം