ഭുവനേശ്വർ: ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിച്ച ഒഡിഷയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തി. ഫോനിയിൽ തകർന്നടിഞ്ഞ ഒഡിഷയിൽ ആകാശ നിരീക്ഷണം നടത്തിയ പ്രധാനമന്ത്രി സംസ്ഥാനത്തിന് 1000 കോടി രൂപയുടെ ദുരിതാശ്വാസ സഹായം പ്രഖ്യാപിക്കുകയും ചെയ്തു. നേരത്തെ 381 കോടി ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് 1000 കോടിയുടെ പുതിയ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, അതിസമർഥമായി ഫോനി ചുഴലിക്കാറ്റിനെ നേരിട്ടതിന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായികിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുകയും ചെയ്തു. "നവീൻ ബാബു വളരെ നല്ല രീതിയിൽ ജോലി ചെയ്തു. അദ്ദേഹത്തിന്‍റെ ആസൂത്രണം മികച്ചത് ആയിരുന്നു" - നവീൻ പട്നായികിനെ പ്രകീർത്തിച്ചു കൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.
"കഴിഞ്ഞ ഏഴ് - എട്ട് ദിവസങ്ങളായി സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ചേർന്ന് മികച്ച ഏകോപനമാണ് നടത്തിയത്. വിവരങ്ങൾ പരസ്പരമം കൈമാറിയത് മികച്ച രീതിയിൽ ആയിരുന്നു. സംസ്ഥാന സർക്കാർ വളരെ മികച്ച രീതിയിൽ പ്രതികരിച്ചു. ഞാനും കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒഡിഷയിലെ ജനങ്ങളും മത്സ്യബന്ധന തൊഴിലാളികളും സർക്കാരിന്‍റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചു." - പ്രധാനമന്ത്രി മോദി പറഞ്ഞു.
വരും ദിവസങ്ങളിലും കേന്ദ്ര സർക്കാരും സംസ്ഥാനസർക്കാരും ഒരുമിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഒഡിഷയിലെ ജനങ്ങളെ അഭിനന്ദിക്കുകന്നതായും പ്രധാനമന്ത്രി പറഞ്ഞു. 12 ലക്ഷം ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുക എന്ന് പറയുന്നത് എളുപ്പമല്ല. ഫോനിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റവർക്ക് 50, 000 രൂപ നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.