ഗുവാഹത്തി: അസമിലെ ഗുവാഹത്തിയില്‍ പുതുതായി സ്ഥാപിച്ച എയിംസ് ആശുപത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന പദ്ധതിയ്ക്ക് കീഴിലാണ് എയിംസ് സ്ഥാപിച്ചത്. വടക്ക് കിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ എയിംസ് ആശുപത്രിയാണ് ഗുവാഹത്തിയിലേത്. ഏകദേശം 1,123 കോടി രൂപ എയിംസിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി പ്രധാനമന്ത്രി അനുവദിച്ചിട്ടുണ്ട്. കൂടാതെ നല്‍ബാരി, നഗാവോണ്‍, കൊക്രജാര്‍ എന്നിവിടങ്ങളില്‍ മെഡിക്കല്‍ കോളേജും പ്രധാനമന്ത്രി വിർച്വലായി ഉദ്ഘാടനം ചെയ്തു.
അസമിലെ പ്രധാന ഉത്സവമായ റോംഗാലി ബിഹുവിന്റെ ആദ്യദിവസം തന്നെ 14300 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ജനങ്ങള്‍ക്ക് ബിഹു ഉത്സവത്തോട് അനുബന്ധിച്ച് ആശംസയും അദ്ദേഹം നേര്‍ന്നു. നോർത്ത് ഈസ്റ്റിന്റെയും അസമിന്റെയും ആരോഗ്യ മേഖലയ്ക്ക് ഊര്‍ജം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ഇനിയും പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഉദ്ഘാടന വേളയില്‍ പ്രതിപക്ഷത്തെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.
”കഴിഞ്ഞ 9 വര്‍ഷമായി ഞാന്‍ നോർത്ത് ഈസ്റ്റ് ഇന്ത്യയില്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങളെപ്പറ്റി പറയുമ്പോള്‍ ചിലര്‍ക്ക് അതൊന്നും രസിക്കാറില്ല. കാരണം അതിന്റെ ക്രഡിറ്റ് അവര്‍ക്ക് ലഭിച്ചിട്ടില്ലല്ലോ,” മോദി പറഞ്ഞു.
” ഏകദേശം 1.10 കോടി ആയുഷ്മാന്‍ ഭാരത് കാര്‍ഡുകള്‍ നിലവില്‍ പുറത്തിറക്കിയിട്ടുണ്ട്. അടുത്ത ഒന്നരമാസത്തിനുള്ളില്‍ തന്നെ 3.3 കോടി ആളുകളിലേക്ക് എത്തിക്കുന്ന രീതിയില്‍ ആയുഷ്മാന്‍ കാര്‍ഡുകള്‍ പുറത്തിറക്കും. ഇതോടെ എല്ലാവര്‍ക്കും എയിംസിലോ, മെഡിക്കല്‍ കോളെജിലോ ചികിത്സ നേടാന്‍ സാധിക്കുന്നതാണ്. അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സയ്ക്ക് ഈ കാര്‍ഡുകള്‍ ജനങ്ങളെ സഹായിക്കുന്നതാണ്,’ ഉദ്ഘാടന വേളയില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
എയിംസ്- ഗുവാഹത്തി
150 ബെഡ്ഡ് സൗകര്യമുള്ള എയിംസാണ് ഗുവാഹത്തിയില്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം ഇന്ന് (ഏപ്രില്‍ 14) മുതല്‍ തന്നെ എയിംസ് പ്രവർത്തനം ആരംഭിക്കുന്നതാണ്. ടെലിമെഡിസിന്‍ സംവിധാനത്തോടെ എയിംസില്‍ രോഗികൾക്ക് കഴിഞ്ഞ ആഗസ്റ്റ് മുതല്‍ സേവനങ്ങൾ നൽകിയിരുന്നു. നിയന്ത്രിതമായ അളവില്‍ രോഗികളെ പരിശോധിക്കുകയും ചെയ്തിരുന്നതായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അശോക് പുരാണിക് പറഞ്ഞു.
ആശുപത്രിയുടെ 85 ശതമാനം നിർമ്മാണവും പൂര്‍ത്തിയായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിദിനം 150 രോഗികളെ നോക്കാനാകുന്ന തരത്തിലുള്ള ഔട്ട് പേഷ്യന്റ് സംവിധാനവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. നിലവില്‍ 150 ബെഡ്ഡ് സൗകര്യമാണ് ആശുപത്രിയിലുള്ളത്. അടുത്ത മൂന്ന് നാല് വര്‍ഷത്തിനുള്ളില്‍ തന്നെ ആശുപത്രിയില്‍ ഒരേ സമയം 750 രോഗികളെ വരെ പ്രവേശിപ്പിക്കാവുന്ന തരത്തില്‍ സൗകര്യം മെച്ചപ്പെ ടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഡിയോളജി, ന്യൂറോളജി, വാസ്‌കുലാര്‍ സര്‍ജറി തുടങ്ങി നിരവധി ഡിപ്പാര്‍ട്ട്‌മെന്റുകൾ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അസമിന് പുറമെ നാഗാലാന്റ്, മിസോറാം, അരുണാചല്‍ പ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ക്കും എയിംസ് ഒരു അനുഗ്രഹമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കാന്‍സര്‍ ചികിത്സ, ലാപ്രോസ്‌കോപി സൗകര്യങ്ങള്‍, ട്രോമ കെയര്‍, റോബോട്ടിക് സര്‍ജറി, അവയവ മാറ്റ ശസ്ത്രക്രിയ എന്നീ സൗകര്യങ്ങളും ഇവിടെ നല്‍കി വരുന്നതാണ്.
നിലവില്‍ മൂന്ന് അക്കാദമിക് ബാച്ചുകളാണ് എയിംസിന് കീഴിലുള്ളത്. വിദ്യാര്‍ത്ഥികളുടെ നാലാമത്തെ ബാച്ച് ഈ വര്‍ഷം ജൂലൈ-ആഗസ്റ്റോടെ എത്തുമെന്നും പുരാണിക് പറഞ്ഞു. നിലവില്‍ എയിംസില്‍ 199 എംബിബിഎസ് വിദ്യാര്‍ത്ഥികളും 78 ഫാക്കല്‍റ്റി അംഗങ്ങളും 125 നഴ്സിംഗ് ഓഫീസര്‍മാരും 12 സീനിയര്‍ റെസിഡന്റുമാരുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AIIMS, Assam, Guwahati, PM narendra modi