ലോകത്തെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് സര്‍വേ ഫലം. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസൾട്ടിംഗ് സ്ഥാപനമായ ‘മോർണിംഗ് കൺസൾട്ട്’ നടത്തിയ സർവേയിലാണ് 78 ശതമാനം അംഗീകാരത്തോടെ മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുകെ പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുൾപ്പെടെയുള്ള ലോക നേതാക്കളെ മറികടന്നാണ് ‘ഗ്ലോബൽ ലീഡർ അപ്രൂവൽ’ സർവേയിൽ മോദി ഒന്നാമനായത്.
22 ആഗോള നേതാക്കളെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്. ജനുവരി 26 മുതൽ 31 വരെയാണ് സർവേ നടത്തിയതെന്ന് പൊളിറ്റിക്കൽ ഇന്റലിജൻസ് ഗവേഷണ സ്ഥാപനമായ മോണിങ് കൺസൾട്ട് പറഞ്ഞു, ഓരോ രാജ്യത്തെയും ജനസംഖ്യക്കനുസരിച്ച് സർവേയിൽ പങ്കെടുത്ത ആളുകളുടെ എണ്ണത്തിൽ വ്യത്യാസമുണ്ടെന്നും സ്ഥാപനം അറിയിച്ചു. ഓരോ രാജ്യത്തും പ്രായപൂർത്തിയായവർക്കിടയിൽ ഏഴ് ദിവസം നീണ്ട സർവേയാണ് എടുത്തത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡന് 40 ശതമാനം വോട്ടാണ് ലഭിച്ചത്. 68 ശതമാനം റേറ്റിംഗുമായി മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ രണ്ടാം സ്ഥാനത്തും 62 ശതമാനം അംഗീകാരത്തോടെ സ്വിസ് പ്രസിഡന്റ് അലൈൻ ബെർസെറ്റ് മൂന്നാം സ്ഥാനത്തും എത്തി. യുക്രെയ്ന്‍-റഷ്യ യുദ്ധത്തെ തുടർന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
പട്ടികയിൽ ഏഴാം സ്ഥാനത്താണ് ബൈഡന്‍. നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സിയോക്-യൂൾ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. ഇറ്റലിയിലെ തീവ്ര വലതുപക്ഷ നേതാവ് ജോർജിയ മെലോണി 52 ശതമാനം റേറ്റിംഗുമായി ആറാം സ്ഥാനത്താണ്.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് 58 ശതമാനം വോട്ടോടെ നാലാം സ്ഥാനത്തും ബ്രസീലിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇടതുനേതാവ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ 50 ശതമാനം വോട്ടോടെ അഞ്ചാം സ്ഥാനത്തുമെത്തി. ബ്രിട്ടന്‍ പ്രധാനമന്ത്രി ഋഷി സുനക്ക് 30 വോട്ടോടെ 12-ാം സ്ഥാനത്തും എത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.