ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) വിദേശത്തേക്ക്. ഇന്ന് ജര്‍മനിയിലെത്തുന്ന പ്രധാനമന്ത്രി ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി ചര്‍ച്ചകള്‍ നടത്തും. ഡെന്മാര്ക്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും.
ഇന്ന് ബെര്‍ലിനിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യ-ജര്‍മനി ഇന്റര്‍ ഗവണ്മെന്റല് കണ്‍സള്‍ട്ടേഷന്‍സിന്റെ ആറാമത് എഡിഷന്റെ ഭാഗമായി ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി ചര്‍ച്ചകള്‍ നടത്തും. ജർമ്മൻ മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും.
യുക്രെയ്ൻ-റഷ്യ യുദ്ധത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കും. 'യുക്രെയ്നിനെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ആദ്യം, ശത്രുത അവസാനിപ്പിക്കണം. രണ്ടാമതായി, സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹാരം കണ്ടെത്തണം. ഈ കാഴ്ചപ്പാട് വളരെ വ്യക്തമായി വിവിധ രാജ്യങ്ങളെ അറിയിച്ചിട്ടുണ്ടെന്ന്' വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വെടിനിർത്തലിനും നയതന്ത്ര പരിഹാരത്തിനുമുള്ള ആഹ്വാനങ്ങളെ ഇന്ത്യ പിന്തുണച്ചു. അതേസമയം റഷ്യയുടെ അധിനിവേശത്തെ അപലപിക്കുന്ന കരട് പ്രമേയങ്ങൾക്കായുള്ള ഐക്യരാഷ്ട്രസഭ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു.
ഡെന്മാര്ക്കില് നടക്കുന്ന രണ്ടാമത്തെ ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയിലും പങ്കെടുക്കും. ഡെന്മാർക്ക്, ഐസ്ലാൻഡ്, ഫിൻലൻഡ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കും.
സാമ്പത്തിക പ്രതിസന്ധി മറികടക്കുക കാലാവസ്ഥാ വ്യതിയാനം, സാങ്കേതികവിദ്യ , പുനരുപയോഗിക്കാവുന്ന ഊർജം, ആഗോള സുരക്ഷാ സാഹചര്യം, ആർട്ടിക് മേഖലയിലെ ഇന്ത്യ-നോർഡിക് സഹകരണം തുടങ്ങിയ വിഷയങ്ങളാണ് ഉച്ചകോടിയിൽ ചർച്ച ചെയ്യുക. ഡെൻമാർക്കിലെ വ്യാപാരി സമൂഹവുമായി ചർച്ച നടത്തുന്ന പ്രധാനമന്ത്രി ഡെന്മാർക്കിലെ ഇന്ത്യൻ ജനതയെ അഭിസംബോധന ചെയ്യും.
പ്രത്യേക മേഖലകളിലെ സഹകരണം സംബന്ധിച്ച് ഇരുപക്ഷത്തു നിന്നുമുള്ള മുതിർന്ന മന്ത്രിമാർ തമ്മിൽ നേരിട്ടുള്ള ചർച്ചകൾ ഐജിസിയുടെ ഫോർമാറ്റ് നിർബന്ധമാക്കിയതിനാൽ ധനമന്ത്രി നിർമ്മല സീതാരാമനും മറ്റ് നിരവധി മുതിർന്ന കേന്ദ്രമന്ത്രിമാരും പ്രധാനമന്ത്രി മോദിയെ ജർമ്മനിയിലേക്ക് അനുഗമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്കായി പാരീസിൽ ഒരു ഹ്രസ്വ സന്ദർശനം നടത്തുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
ബുധനാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. നിലവിലെ ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യും.
Summary: Prime Minister Narendra Modi to visit Germany, France and Denmark in his maiden visit to foreign countries in 2022ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.