ന്യൂഡൽഹി: രാജ്യത്തെ പ്രതിപക്ഷ ഐക്യത്തിന്‍റെ പ്രധാന അജണ്ട 'മോദിയെ മാറ്റുക' എന്നുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയല്ല പ്രതിപക്ഷ ഐക്യമെന്നും ചിലരുടേ നേട്ടങ്ങൾക്കു വേണ്ടി മാത്രമാണെന്നും പ്രധാനമന്ത്രി ബുധനാഴ്ച പറഞ്ഞു. "പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് ഭയപ്പെടേണ്ട. ചില നിർബന്ധങ്ങൾക്കു വിധേയമാണ് ഈ ആളുകൾ ഒരുമിച്ചെത്തുന്നത്.
ജാമ്യത്തിലിരിക്കുന്നവർ അവരുടെ തന്നെ നില സുരക്ഷിതമാക്കാൻ ശ്രമിക്കുന്നതു പോലെയാണ് ഇത്. അവരൊരിക്കലും പൊതുജനത്തിനു വേണ്ടിയല്ല പ്രവർത്തിക്കുന്നത്. അവരുടെ ഒരേയൊരു ലക്ഷ്യം മോദിയെ മാറ്റുക എന്നുള്ളതാണ്.' റായ്പുർ, മൈസൂർ, ദാമോഹ്, കരൗലി - ദോൽപുർ, ആഗ്ര എന്നിവിടങ്ങളിലെ പാർട്ടി പ്രവർത്തകരുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതീയ ജനതാ പാർട്ടി ഒരു കുടുംബവുമായി ചേർന്നു പ്രവർത്തിക്കുന്നില്ലെന്നും പാർട്ടി അനുയായികളുടെ പ്രവർത്തനമാണ് ബി ജെ പിയെ മറ്റ് പാർട്ടികളിൽ നിന്ന് വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രവർത്തകരോട് സംസാരിക്കവെ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത് ബിജെപിക്ക് ഒരു വിഷയമല്ലെന്നും എന്നാൽ, ആളുകളെ സേവിക്കുന്നതിനാണ് പ്രാമുഖ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സർക്കാരിന്‍റെ നേട്ടങ്ങളെക്കുറിച്ച് പറയാനും പ്രധാനമന്ത്രി മറന്നില്ല. മുതിർന്ന പൗരൻമാർക്കായി നടപ്പാക്കിയ നികുതിയിളവുകളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.