ശ്രീനഗർ: ജമ്മുകശ്മീരിന്‍റെ അവകാശസംരക്ഷണത്തിനായി കൈകോർത്ത് പ്രതിപക്ഷപാർട്ടികൾ. നാഷണല്‍ കോണ്‍ഫറൻസ് പ്രസിഡന്‍റ് ഫാറൂഖ് അബ്ദുള്ളയുടെ വസതിയിൽ കഴിഞ്ഞ ദിവസമാണ് മുഖ്യധാര പ്രതിപക്ഷ പാർട്ടി അംഗങ്ങളെല്ലാം ഒത്തുചേർന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റ് അഞ്ചിന് മുമ്പ് വരെ ഉണ്ടായിരുന്നത് പോലെ ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിപക്ഷം സഖ്യം ചേർന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾക്ക് മുന്‍കയ്യെടുക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്.
മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, പിഡിപിയുടെ മെഹബൂബ മുഫ്തി, പീപ്പിൾസ് കോൺഫറൻസ് ചെയർമാൻ സജദ് ലോൺ, പീപ്പിൾസ് മൂവ്മെന്‍റ് ലീഡർ ജാവേദ് മിർ, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി എന്നിവർ കഴിഞ്ഞ ദിവസത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു. ജമ്മു കശ്മീരിന് സ്വയം ഭരണാവകാശം ഉറപ്പാക്കുന്ന ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35 A എന്നിവ കഴിഞ്ഞ വർഷം ആഗസ്റ്റ് അഞ്ചിന് കേന്ദ്രം റദ്ദു ചെയ്തിരുന്നു. ഇതിനു മുന്നോടിയായി തന്നെ എല്ലാ പ്രധാന നേതാക്കളെയും കരുതൽ തടങ്കലിലാക്കുകയും ചെയ്തു.
Also Read- അവിഹിതമെന്ന് സംശയം; ഭാര്യയുടെ തലയറുത്ത് 'കാമുകന്‍റെ'വീടിന് മുന്നിൽ വച്ച് ഭർത്താവ്
ഏറെ വിമർശനങ്ങൾക്കൊടുവിൽ പല ഘട്ടങ്ങളിലായാണ് പലരെയും മോചിപ്പിച്ചത്. മുൻ മുഖ്യമന്ത്രി കൂടിയായ മെഹബൂബ മുഫ്തി രണ്ട് ദിവസം മുമ്പാണ് കരുതൽ തടങ്കലിൽ നിന്നു മോചിതയായത്. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ പാർട്ടികൾ വീണ്ടും ഒത്തുകൂടിയത്.
ഈ വർഷം ആഗസ്റ്റ് അഞ്ചിന് പ്രതിപക്ഷപാർട്ടികൾ യോഗം ചേർന്നിരുന്നു.അന്നത്തെ 'ഗുപ്കർ പ്രഖ്യാപനത്തിന്‍റെ' തുടർച്ചയായാണ് കഴിഞ്ഞ ദിവസത്തെ യോഗം. 'പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ' എന്ന് പേരിട്ടിരിക്കുന്ന സഖ്യം കഴിഞ്ഞ വർഷം ആഗസ്റ്റ് അഞ്ചിന് മുമ്പുണ്ടായിരുന്നത് പോലെ ജമ്മു കാശ്മീരിന്‍റെ ഭരണഘടന പദവി തിരികെ കൊണ്ടു വരാനുള്ള ശ്രമങ്ങൾ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Article 35A, Article 370, Jammu Kashmir, Omar Abdullah