ഒഡീഷയിലെ ആദ്യ വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. പുരി- ഹൗറ സർവീസാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഒഡീഷയിൽ എണ്ണായിരം കോടി രൂപയുടെ റെയിൽവേ വികസന പദ്ധതികൾക്കും മോദി തറക്കല്ലിട്ടു. റെയിർവേ പാത ഇരട്ടിപ്പിക്കൽ, പുതിയ ബ്രോഡ് ഗേജ് പാതയുടെ നിർമാണം ഉൾപ്പടെയുള്ളവയ്ക്കാണ് തുടക്കമിട്ടത്. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുത്തത്.
പശ്ചിമ ബംഗാളിലെ വാണിജ്യ നഗരമായ ഹൗറയേയും ഒഡീഷയിലെ ക്ഷേത്രനഗരമായ പുരിയെയും ബന്ധിപ്പിച്ചാവും വന്ദേഭാരത് സര്‍വീസ് നടത്തുക. പുരിയിലെ ജഗന്നാഥ് രഥയാത്ര ജൂണ്‍ 20-ന് തുടങ്ങാനിരിക്കെയാണ് ക്ഷേത്ര നഗരത്തെ ബന്ധിപ്പിച്ച് ട്രെയിന്‍ ഓടിത്തുടങ്ങുന്നത്. തീര്‍ഥാടകര്‍ അടക്കമുള്ളവര്‍ക്ക് സര്‍വീസ് പ്രയോജനപ്പെടുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
രാജ്യത്തിന്റെ വികസനത്തിന്റെയും ജനങ്ങളുടെ പ്രതീക്ഷകളുടെയും പ്രതീകമാണ് വന്ദേ ഭാരത് ട്രെയിനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്ത് 15 വന്ദേ ഭാരത് എക്സ്പ്രസുകള്‍ നിലവില്‍ ഓടുന്നുണ്ട്. അതിവേഗ യാത്ര സാധ്യമാക്കുന്നതിനൊപ്പം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയുമാണ് അവ ചെയ്യുന്നത്. ഹൗറയും പുരിയും തമ്മിലുള്ള സാംസ്‌കാരികവും ആത്മീയവുമായ ബന്ധം പുതിയ തീവണ്ടി ശക്തിപ്പെടുത്തുമെന്നും വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തിയ ഫ്‌ളാഗ്ഓഫ് ചടങ്ങിനുശേഷം പ്രധാനമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Odisha, Pm modi, Vande Bharat Express