ന്യൂഡൽഹി: ഒരു സുപ്രഭാതത്തിൽ ഉറങ്ങിയെഴുന്നേറ്റ് വസ്ത്രം മാറുന്നത് പോലെ മാറാനുള്ളതാണോ നിങ്ങളുടെ ആശയം? അതല്ലെങ്കിൽ അധികാരം നേടുന്നതിന് വേണ്ടി മാത്രമാണോ ഒരു ആശയത്തിൽ വിശ്വസിക്കുന്നത്? കഴിഞ്ഞ ദിവസം കോൺഗ്രസിൽ നിന്ന് രാജിവെച്ച് മണിക്കൂറുകൾക്കകം ശിവസേനയിൽ ചേർന്ന എഐസിസി വക്താവും മാധ്യമ വിഭാഗം കൺവീനറുമായ പ്രിയങ്ക ചതുർവേദി 2015ല് ട്വിറ്ററിൽ കുറിച്ചതാണ് ഇത്.
also read: 'രാജ്യത്തെ ജുഡീഷ്യറി ഗുരുതര ഭീഷണിയിൽ'; ലൈംഗികാരോപണത്തിൽ ചീഫ് ജസ്റ്റിസ്
ഇത് പോസ്റ്റ് ചെയ്ത് നാല് വർഷം പിന്നിടുമ്പോൾ പ്രിയങ്കയെ തന്നെ വേട്ടയാടുകയാണ് ഈ ചോദ്യങ്ങൾ. ഒരിക്കൽ അഴിമതിക്കാർ എന്ന് പ്രിയങ്ക വിളിച്ച ശിവസേനയിൽ ചേർന്നതിൽ നെറ്റി ചുളിക്കാത്തവരും കുറവല്ല. എന്നാൽ വ്യക്തമായി ചിന്തിച്ച ശേഷമാണ് പ്രിയങ്ക ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചനകൾ.
ഉത്തർപ്രദേശിലെ മഥുരയിൽവെച്ച് പത്രസമ്മേളനത്തിനിടെ തന്നോട് മോശമായി പെരുമാറിയതിന് സസ്പെൻഷനിലായ കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് പ്രിയങ്ക പറഞ്ഞിരുന്നത്. എന്നാൽ രാജിക്ക് കാരണം ഇതല്ലെന്നാണ് വിവരങ്ങൾ. പാർട്ടി തന്നോട് കാണിക്കുന്ന അവഗണനയിൽ മനം നൊന്താണ് പ്രിയങ്ക രാജിവെച്ചിരിക്കുന്നതെന്നാണ് സൂചന.
നടി ഊർമിള മദോന്ദ്കറിന്റെ സ്ഥാനാർഥിത്വമാണ് ഇതിലേക്ക് നയിച്ചതെന്നും സൂചനകളുണ്ട്. പത്ത് വർഷത്തോളമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രിയങ്ക സ്വന്തം മണ്ഡലമായ മുംബൈ നോർത്തിൽ നിന്ന് ജനവിധി തേടാൻ ആഗ്രഹിച്ചിരുന്നതായി പ്രിയങ്കയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. എന്നാല് തന്നെ ഒഴിവാക്കി ദിവസങ്ങൾക്ക് മുമ്പ് മാത്രം പാർട്ടിയിൽ ചേർന്ന ഊർമിളയെ സ്ഥാനാർഥിയാക്കിയത് പ്രിയങ്കയെ പ്രകോപിപ്പിച്ചതായും ഇവർ പറയുന്നുണ്ട്. ഇക്കാര്യം അവർ കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിനിടെ സൂചിപ്പിക്കുകയും ചെയ്തിരുന്നു.
കൂടാതെ 2018 നവംബർ വരെ ബിഎസ്പിയിൽ പ്രവർത്തിച്ചിരുന്ന ദേവാശിഷ് ജറാറിയയ്ക്ക് സീറ്റ് നൽകിയതും പ്രിയങ്കയെ ചൊടിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ രണ്ട് മാസം മുതൽ ശിവസേനയുമായി പ്രിയങ്ക നല്ല ബന്ധം പുലർത്തുന്നുണ്ടായിരുന്നു.
2010ലാണ് പ്രിയങ്ക കോൺഗ്രസിൽ ചേർന്നത്. കൊമേഴ്സിൽ ബിരുദധാരിയായ പ്രിയങ്ക ഒരു ഇവൻറ് മാനേജ്മെന്റ് കമ്പനിയിൽ പ്രവർത്തിച്ച് വരികയായിരുന്നു. കോൺഗ്രസിൽ ചേർന്ന് രണ്ട് വർഷത്തിനുള്ളിൽ തന്നെ നോർത്ത്- വെസ്റ്റ് മുംബൈയിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായി. പതിയെപ്പതിയെ പ്രിയങ്കഉയർന്നു കൊണ്ടിരുന്നു. പ്രിങ്കയെ സ്വപ്നം കാണിച്ച പാർട്ടി തന്നെ അവയെ തകർത്തുവെന്നും കോൺഗ്രസിനൊപ്പം നിന്നാൽ തന്റെ രാഷ്ട്രീയ സ്വപ്നങ്ങൾ സഫലമാകില്ലെന്ന് പ്രിയങ്ക തിരിച്ചറിഞ്ഞെന്നുമാണ് പ്രിയങ്കയുമായി അടുത്ത ബന്ധമുള്ളവർ പറയുന്നത്.
ആറ് മാസം കഴിഞ്ഞ് മഹാരാഷ്ട്രയിൽ നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ശിവസേന വിജയ സാധ്യതയുള്ള ഒരു സീറ്റ് പ്രിയങ്കയ്ക്ക് വാഗ്ദാനം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.