ന്യൂഡൽഹി: പശുവിന്‍റെ പേരിലുള്ള ആക്രമണത്തിന് പരിഹാരം കാണാനായത് വലിയ നേട്ടമെന്ന് യോഗി ആദിത്യനാഥ്. കറവ വറ്റിയ പശുക്കളെ കശാപ്പിനായി കൊണ്ടുപോകുന്ന സ്ഥിതിവിശേഷം ഒഴിവാക്കാൻ ഉത്തർപ്രദേശ് സർക്കാരിന് സാധിച്ചു. ഇത്തരം പശുക്കളെ കശാപ്പിനായി നൽകാതെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി സർക്കാർ ഫലപ്രദമായി നടപ്പാക്കിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ന്യൂസ് 18 നെറ്റ്വർക്ക് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് അനുവദിച്ച അഭിമുഖത്തിൽ യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്.
പശുക്കളെ പുനരധിവസിപ്പിക്കുന്ന വിഷയം ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയായതാണ്. എന്നാൽ ബിജെപിക്ക് തിരിച്ചടിയാകാതെ ഈ വിഷയം പരിഹരിക്കാനായെന്ന് യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി. ഇത്തരം പശുക്കളെ ഏറ്റെടുത്ത് സംരക്ഷിക്കുന്നതിനുള്ള ഫാം തുടങ്ങാൻ മൂന്നര ലക്ഷം രൂപ സർക്കാർ സഹായം നൽകി. സംസ്ഥാനത്ത് ഉടനീളം ഈ പദ്ധതി നടപ്പാക്കി. കെയർടേക്കർമാർക്ക് മാസംതോറും 900 രൂപ അലവൻസും നൽകി. കൂടാതെ ഓരോ മാസവും ഈ പശുക്കളെ വെറ്റിനറി ഡോക്ടർമാർ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പശുക്കളെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച വിഷയം പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്നിരുന്നു. പുനരധിവാസകേന്ദ്രങ്ങളുടെ ശോച്യാവസ്ഥയും അന്ന് ചർച്ചയായിരുന്നു. എന്നാൽ സർക്കാർ പദ്ധതിയിലൂടെ പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരം കാണാൻ കഴിഞ്ഞുവെന്നാണ് യോഗി ആദിത്യനാഥ് അവകാശപ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Rahul Joshi, Uttarpradesh, Yogi adithyanadh, Yogi adithyanadh interview, Yogi to news18