ന്യൂഡൽഹി: റഫാൽ വിവാദം ഉയർത്തി കൊണ്ടു വരുന്നതിലൂടെ ബോഫോഴ്സിൽ ഉൾപ്പെട്ട തന്‍റെ പിതാവിന് പാപമോചനം നൽകാനാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഫാൽ വിഷയം ഒരു രാഷ്ട്രീയ വിഷയമായി മുഴങ്ങില്ലെന്ന് രാഹുലിന്‍റെ ഉപദേശകർ അദ്ദേഹത്തിനോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഉപദേശകർ തന്നെ അദ്ദേഹത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം ഈ വിഷയം വിടാനാണ്. എന്നാൽ, അദ്ദേഹത്തിന് തന്‍റെ പിതാവിനുമേൽ പതിച്ച ബോഫോഴ്സ് പാപക്കറ നീക്കി കളയണം. ന്യൂസ് 18 നെറ്റ് വർക് ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിയുമായുള്ള എക്സ്ക്ലുസിവ് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
പ്രതിപക്ഷം അസ്വസ്ഥമാകുന്നതു പോലെ റഫാൽവിഷയം ഒരു വലിയ വിവാദമല്ല. ഒരാൾ ഒരേ നുണ തന്നെ പല സ്ഥലങ്ങളിൽ ചെന്ന് പറയുമ്പോൾ അത് എല്ലായിടത്തും തിരസ്കരിക്കപ്പെടും. ഒന്നുകിൽ അത് സുപ്രീംകോടതിയിൽ നിന്നായിരിക്കും അല്ലെങ്കിൽ സി.എ.ജിയിൽ നിന്നായിരിക്കും. ചില പക്ഷപാതമില്ലാത്ത മാധ്യമപ്രവർത്തകർ ബോഫോഴ്സിലെ സാമ്പത്തിക ഇടപാടുകൾ പുറത്തുകൊണ്ടു വന്നിരുന്നു. എന്നാൽ, ഇവിടെ ഒരു അടിസ്ഥാനവുമില്ലാതെയാണ് കാര്യങ്ങൾ പറയുന്നത്. എത്രകാലം ഇതൊക്കെ നീണ്ടുനിൽക്കുമെന്നും പ്രധാനമന്ത്രി ചോദിക്കുന്നു.
വ്യവസായി അനിൽ അംബാനിയെ പ്രധാനമന്ത്രി മോദി അനധികൃതമായി സഹായിച്ചെന്നും മോദിക്കുള്ള കർമഫലം താമസിയാതെ തന്നെ ലഭിക്കുമെന്നും നേരത്തെ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. പ്രതിരോധ രംഗത്തെ അഴിമതിയിലൂടെയാണ് കോൺഗ്രസ് തകർന്നത്. അതുകൊണ്ട് അവർ മറ്റെല്ലാ സർക്കാരുകൾക്കെതിരെയും ഈ അഴിമതി ആരോപണം ഉന്നയിക്കാൻ ശ്രമിക്കുകയാണ്.
NEWS 18 EXCLUSIVE INTERVIEW:'ന്യായ് എന്ന പേരിലൂടെ 60 വർഷം അനീതി കാട്ടിയെന്ന് അവർ സമ്മതിക്കുന്നു'; കോൺഗ്രസിന്റെ പ്രകടനപത്രികയെ കളിയാക്കി മോദിവാജ്പേയി സർക്കാരിന്‍റെ കാലത്ത്, ജോർജ് ഫെർണാണ്ടസിനെ അവർ കോഫിൻ അഴിമതിയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചു. എല്ലാ നുണകളോടും കൂടിയായിരുന്നു അത്. ഇപ്പോൾ അവർ എന്നെയാണ് കുടുക്കാൻ ശ്രമിക്കുന്നത്. ഞങ്ങൾ തെളിവുകൾ ചോദിക്കുന്നുണ്ടെങ്കിലും അവർക്ക് ഒന്നും നൽകാൻ കഴിയുന്നില്ല. അവർ നുണകൾ പറയുകയാണ്' - പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ കുറേവർഷങ്ങളായി താൻ പൊതുജീവിതം നയിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. താൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് പ്രതിപക്ഷത്തുണ്ടായിരുന്നു കോൺഗ്രസ് നേതാവ് വരെ മോദിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കാൻ കഴിയില്ലെന്ന് പറഞ്ഞിരുന്നു. പ്രതിപക്ഷം എത്ര ശക്തമായി ശ്രമിച്ചാലും ഇന്ത്യയിലെ ജനങ്ങൾ നുണകൾ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ചൗകിദാർ മുദ്രാവാക്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇത് 2013 - 14 കാലഘട്ടത്തിൽ ഉണ്ടായിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായുള്ള പ്രചരണത്തിനിടയിൽ നിങ്ങളെന്ന് കാവൽക്കാരനാക്കൂ, ഇന്ത്യയുടെ സമ്പത്ത് കള്ളൻമാർ കൊണ്ടുപോകാതെ സംരക്ഷിക്കുമെന്നായിരുന്നു പറഞ്ഞത്. ഇന്നും ഞാൻ കാവൽക്കാരനാണെന്ന് തന്നെയാണ് പറയുന്നത്. ആരെയും രാജ്യത്തിന്‍റെ സമ്പത്ത് മോഷ്ടിക്കാൻ അനുവദിക്കില്ല. ആരെങ്കിലും അതിനു തുനിഞ്ഞാൽ നിയമം ശക്തമാക്കി അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
(അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന് രാത്രി ഏഴിനും പത്തിനും സിഎൻഎൻ- ന്യൂസ് 18, ന്യൂസ് 18 ഇന്ത്യ, സിൻബിസി ടിവി18, ന്യൂസ് 18 കേരളം ഉൾപ്പെടെയുള്ള ചാനലുകളിൽ കാണാം)ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.