ന്യൂഡല്‍ഹി: ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ ഉജ്ജ്വല വിജയം നേടിയപ്പോള്‍ ഏറെ ആഘോഷിക്കപ്പെട്ടത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിജയമായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അദ്ദേഹത്തിന്റെ സ്ഥിരം തട്ടകമായ അമേഠിയിലാണ് സ്മൃതി പരാജയപ്പെടുത്തിയത്. 1977-ലെ തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് നേതാവ് രാജ് നാരായണന് ഇന്ദിരാ ഗാന്ധിയെ പരാജയപ്പെടുത്തിയിരുന്നു. ഈ സംഭവത്തെ ഓര്‍മ്മിപ്പിക്കുന്നതായി 2019-ലെ രാഹുല്‍ ഗാന്ധിയുടെ പരാജയവും സ്മൃതിയുടെ വിജയവും.
2014 -ലെ തെരഞ്ഞെടുപ്പില്‍ സ്മൃതി രാഹുലിനോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ പരാജയപ്പെട്ടിട്ടും അമേഠിയെ കൈയ്യൊഴിയാന്‍ സ്മൃതി തയാറായില്ല. രാഹുലാകട്ടെ വിജയിച്ചശേഷം മണ്ഡലം ശ്രദ്ധിക്കാതെയായി. ഇതോടെ വോട്ടര്‍മാര്‍ക്കിടയില്‍ പ്രതിഷേധവും ശക്തമായി. ഈ സാഹചര്യം സ്മൃതി പരാമവധി പ്രയോജനപ്പെടുത്തുകയും ചെയ്തു.
കേന്ദ്രമന്ത്രിയായി മാറിയ ശേഷം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അറുപതു തവണയാണ് സ്മൃതി അമേഠിയിലെത്തിയത്. ഇതിനിടെ മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തനവും ശക്തമാക്കി. ഇതിന്റെ ഫലം 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു. അമേഠിയിലെ അഞ്ചില്‍ നാല് നിയമസഭാ മണ്ഡലങ്ങളിലും വിജയിച്ചത് ബി.ജെ.പി സ്ഥാനാര്‍ഥികളാണ്. ഇതാണ് 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിക്ക് ആത്മവിശ്വാസം നല്‍കിയത്.
അടിയന്തരാവസ്ഥയ്ക്കെതിരായ ജനവികാരം മുതലാക്കിയാണ് റായ്ബെറേലിയില്‍ രാജ് നാരായണന് ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയത്. എന്നാല്‍ ചിട്ടയാ പ്രവര്‍ത്തനത്തിലൂടെയും വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിലൂടെയുമാണ് സ്മൃതി ഇറാനി 2019-ൽ രാഹുലിനെ പരാജയപ്പെടുത്തിയത്.
Also Read
മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽപോലും 'താമര' വിരിഞ്ഞതെങ്ങനെ ?ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.