ന്യൂഡൽഹി: നിത്യേന വ്യത്യസ്തങ്ങളായ നിരവധി പൊതുതാൽപര്യ ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനക്ക് എത്തുന്നത്. ചിലതൊക്കെ അതീവ പ്രാധാന്യമർഹിക്കുന്നത്. മറ്റുചിലത് തീർത്തും അനാവശ്യമെന്ന് തോന്നിക്കുന്നവ. അത്തരത്തിലൊരു പൊതുതാൽപര്യ ഹർജി വിഡ്ഢിത്തമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി തള്ളികളഞ്ഞു. രാജ്യത്തുടനീളം ചുവന്ന വസ്ത്രങ്ങൾ നിരോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഇത് പരിഗണിച്ചത്. ഇത് 'വിഡ്ഢിത്തം നിറഞ്ഞത്' എന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസ് ഹർജി തള്ളിയത്. സുപ്രീംകോടതിയിൽ എത്തുന്ന ഗൗരവമായ കേസുകളുടെ കാര്യം എടുത്താൽ ഈ വിഷയത്തിൽ ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം ശരിയാണെന്ന് എല്ലാവരും സമ്മതിക്കും.
സാമ്പത്തികമായോ മറ്റു വിധത്തിലോ വ്യക്തിപരമായ നേട്ടം എന്ന താൽപര്യമില്ലാതെ സമൂഹത്തിലെ പൊതുവായ ഒരു നന്മ ഉദ്ദേശിച്ചോ നീതി നിഷേധിക്കപ്പെട്ട ഒരു കാര്യത്തിനോ വിഭാഗത്തിന് വേണ്ടിയോ ഒരു വ്യക്തി കോടതിയിൽ നൽകുന്ന വ്യവഹാരങ്ങളെയാണ് പൊതുവേ പൊതുതാൽപര്യ ഹർജി എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്. സഹജീവികളോടുള്ള സ്നേഹവും സാമൂഹ്യമായ കർത്തവ്യ ബോധവുമാണ് ഇത്തരം വ്യക്തികളെ ഇതിനു പ്രേരിപ്പിക്കുന്നത്. അതീവപ്രാധാന്യം അർഹിക്കുന്ന പല വിഷയങ്ങളും പൊതുതാത്പര്യ ഹർജികളായി പരമോന്നത കോടതിക്ക് മുന്നാകെ എത്താറുണ്ട്.
എന്നാൽ, കൗതുകമുണർത്തുന്ന പൊതുതാൽപര്യ ഹർജികൾ സുപ്രീംകോടതിയുടെ മുന്നിൽ എത്തുന്നത് ഇതാദ്യമല്ല. സിഗററ്റ് പാക്കറ്റിലുള്ളതുപോലെ മദ്യകുപ്പികളിലും ചിത്രങ്ങളടങ്ങിയ മുന്നറിയിപ്പ് നൽകണമെന്ന പൊതുതാത്പര്യ ഹർജി നേരത്തെ വാർത്തകളിൽ ഇടംനേടിയിരുന്നു. എംഎൽഎമാരും എംപിമാരും വക്കീലന്മാരായി പ്രാക്ടീസ് ചെയ്യുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതിയിലെത്തിയിട്ടും അധികനാളായിട്ടില്ല. കഴിഞ്ഞ വർഷം സുപ്രീംകോടതിക്ക് മുന്നിലെത്തിയ പൊതുതാൽപര്യ ഹർജിയിലെ ആവശ്യം ദസറക്ക് രാവണരൂപം കത്തിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: CJI Ranjan Gogoi, Justice Ranjan Gogoi, PIL, Ranjan gogoi, Supreme court, രഞ്ജൻ ഗോഗോയ്, സുപ്രീംകോടതി