ലഖ്നൗ: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വരാനിരിക്കേ ഇന്ത്യയിൽ ഒരുക്കങ്ങൾ തകൃതിയാണ്. അതേസമയം, ഗുജറാത്തിലെ അഹമ്മദാബാദിൽ ട്രംപിന്‍റെ സന്ദർശനത്തിന് ഒരുക്കങ്ങൾ നടത്തുന്നതിനായി 85 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്.
രണ്ട് ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിൽ എത്തുന്ന ട്രംപ് അഹമ്മദാബാദിലേക്ക് എത്തുന്നത് വെറും മൂന്നു മണിക്കൂർ മാത്രമാണ്. എന്നാൽ, ട്രംപിന്‍റെ ഈ മൂന്നു മണിക്കൂർ സന്ദർശനത്തിനായി ഗുജറാത്ത് സർക്കാർ ചെലവഴിക്കുന്നത് 85 കോടി രൂപയാണ്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഗുജറാത്തിന്‍റെ വാർഷിക ബജറ്റിന്‍റെ 1.5 ശതമാനമാണ് ട്രംപിനെ വരവേൽക്കാൻ ചെലവഴിക്കുന്നത്. ആകെ ചെലവായ തുകയിൽ പകുതിയോളം തുകയും സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായാണ് ചെലവഴിച്ചിരിക്കുന്നതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥർ പറഞ്ഞതായി റോയിട്ടേഴ്സ് വെളിപ്പെടുത്തി. ട്രംപിന്‍റെ സന്ദർശനവുമായി ബന്ധപ്പെട്ട് 12,000 ഓഫീസർമാരെയാണ് വിന്യസിച്ചിരിക്കുന്നത്.
റോഡിനിരുവശവും അമ്പതിനായിരം പേർ അണിനിരക്കും; ട്രംപ്-മോദി റോഡ് ഷോയ്ക്ക് ഒരുക്കങ്ങൾ തകൃതി
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും ചേർന്ന് അഹമ്മദാബാദിൽ റോഡ് ഷോ നടത്തും. സർദാർ വല്ലഭായി പട്ടേൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ 1.25 ലക്ഷം ആളുകൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ സർദാർ വല്ലഭായി പട്ടേൽ സ്റ്റേഡിയം ട്രംപ് തുറന്നു കൊടുക്കും.
നേരത്തെ മൊറ്റേറ സ്റ്റേഡിയം എന്നറിയപ്പെട്ടിരുന്ന സ്റ്റേഡിയത്തിന്‍റെ കപാസിറ്റി 110, 000 ആണ്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇതുവരെ 100,000 സീറ്റുകളുള്ള മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് ആയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.