ന്യൂഡല്‍ഹി: സൊഹ്റാബുദ്ദിന്‍ ഷെയ്ഖ് കേസിൽ തന്റെ അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂസ് 18ന്റെ റൈസിംഗ് ഇന്ത്യാ സമ്മിറ്റ് വേദിയില്‍ വെച്ച് നെറ്റ് വര്‍ക്ക് ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ജോഷിയുമായി നടത്തിയ അഭിമുഖത്തിലാണ് അമിത് ഷായുടെ തുറന്നുപറച്ചില്‍. തുടര്‍ന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ കേസില്‍ കുടുക്കാന്‍ തനിക്ക് മേലുണ്ടായിരുന്ന സമ്മര്ദ്ദത്തെപ്പറ്റിയും അദ്ദേഹം പറഞ്ഞു.
” ചോദ്യം ചെയ്യുന്ന സമയത്ത് എന്നോട് അന്വേഷണ സംഘത്തിലുള്ളവര്‍ പറഞ്ഞത് എന്തിനാണ് നിങ്ങള്‍ കൂടുതൽ ആലോചിക്കുന്നത്, നരേന്ദ്രമോദിയുടെ പേര് പറയൂ എങ്കിൽ കേസില്‍ നിന്ന് ഒഴിവാക്കാം എന്നാണ്. എന്നിട്ടും അന്നൊന്നും ഞങ്ങള്‍ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധം നടത്തിയിട്ടില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല. നരേന്ദ്രമോദിയ്ക്കെതിരെ ഒരു പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയമിച്ചിരുന്നു. പിന്നീട് സുപ്രീം കോടതി തന്നെ അത് ഒഴിവാക്കുകയും ചെയ്തു,’ അമിത് ഷാ പറഞ്ഞു.
കുറ്റക്കാരനാണെന്ന് കോടതി വിധിച്ച രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയ്ക്കെതിരെ കോണ്‍ഗ്രസ് അണി നിരന്നിരിക്കുകയാണ്. ബിജെപി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ട നടത്തുകയാണെന്നാണ് പ്രധാന ആരോപണം. രാഹുലിനെ അയോഗ്യനാക്കിയ നടപടിയ്ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ കറുത്ത വസ്ത്രം ധരിച്ചെത്തി പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധ പരിപാടികള്‍ അരങ്ങേറുന്നുണ്ട്.
കോടതി ശിക്ഷിക്കുന്ന ആദ്യത്തെ നേതാവല്ല രാഹുല്‍ ഗാന്ധിയെന്ന് അമിത് ഷാ പറഞ്ഞു. അപ്പീല്‍ പോകുന്നതിന് പകരം രാഹുല്‍ പ്രശ്നം ഗുരുതരമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
” അപ്പീല്‍ നല്കാന് രാഹുല്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. എന്ത് അഹങ്കാരമാണിത്? നിങ്ങള്‍ക്ക് എംപിയായി തുടരണം. എന്നാല്‍ കോടതിയിൽ പോകാനും തയ്യാറല്ല. എന്തൊരു ധാര്‍ഷ്ട്യമാണിത്,’ അമിത് ഷാ ചോദിച്ചു.
”രാഹുലിനേക്കാള്‍ അനുഭവജ്ഞാനമുള്ള മുതിര്‍ന്ന പല നേതാക്കള്‍ക്കും ഈ വിധിയുടെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെട്ടിട്ടുണ്ട്,’ അമിത് ഷാ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് ഭരണകാലത്ത് അവര്‍ എന്തെല്ലാമാണ് ചെയ്തതെന്ന് ജനങ്ങള്‍ക്ക് ഓര്‍മ്മയുണ്ടെന്നും തങ്ങള്‍ ഒരിക്കലും പ്രതിഷേധത്തിനായി കറുത്ത വസ്ത്രം ധരിച്ചെത്തിയിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. നിരപരാധിയാണെന്ന് ഉറച്ച് വിശ്വാസമുണ്ടെങ്കില്‍ നിയമത്തില്‍ അടിയുറച്ച് വിശ്വസിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്
2010ലെ സൊഹ്റാബുദ്ദിന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്തിരുന്നു. നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.
‘എനിക്ക് നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ട്. എനിക്കെതിരെയുള്ള ആരോപണങ്ങള്‍ കോടതി തള്ളുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു,’ അമിത് ഷാ പറഞ്ഞു.
തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതായിരുന്നുവെന്നും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
” ആ സംഭവം നടക്കുന്നത് അഞ്ച് വര്‍ഷം മുമ്പാണ്. എന്നാല്‍ എനിക്ക് മറുപടി നല്കാന് പോലും വേണ്ടത്ര സമയം തരാത്ത രീതിയിലാണ് സിബിഐ പെരുമാറിയത്. എല്ലാ ആരോപണങ്ങള്‍ക്കും താന്‍ മറുപടി നല്‍കുകയും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തുറന്നുകാട്ടുകയും ചെയ്യും,’ അറസ്റ്റിന് മുമ്പ് അമിത് ഷാ പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തന്ത്രമായിരുന്നു ഇത്. കഴിഞ്ഞ 20 വര്‍ഷമായി കോണ്‍ഗ്രസിന് ഗുജറാത്തില്‍ അധികാരം പിടിച്ചെടുക്കാന്‍ സാധിച്ചില്ല. അതിന് വേണ്ടി നടത്തിയ രാഷ്ട്രീയ ഏറ്റുമുട്ടലായിരുന്നു ഇതെന്നും അമിത് ഷാ പറഞ്ഞു.
” കോടതിയില്‍ നിയമയുദ്ധവുമായി ഞാന്‍ മുന്നോട്ട് പോകും. രാഷ്ട്രീയ യുദ്ധവുമായി പാര്‍ട്ടിയും മുന്നോട്ട് പോകുന്നതാണ്”, അമിത് ഷാ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് സൊഹ്റാബുദ്ദീന്‍ ഒരു പെറ്റി ക്രിമിനല്‍ ആയിരുന്നുവെന്നാണ്. അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് 40ലധികം എകെ 47 തോക്കുകളും, 100 ഗ്രനേഡുകളും ഒരു ലക്ഷം രൂപ വിലമതിക്കുന്ന വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ പോലീസ് അന്വേഷിക്കുന്ന ഇയാളുടെ പേരില്‍ 40 ലധികം കേസുകളുമുണ്ട്,’ അമിത് ഷാ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.