അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കാത്തതിന് നോയിഡയിലെയും ഗ്രേറ്റർ നോയിഡയിലെയും നൂറോളം സ്വകാര്യ സ്‌കൂളുകൾക്ക് ഗൗതം ബുദ്ധ നഗർ ഭരണകൂടം ഒരു ലക്ഷം രൂപ വീതം പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു. 2020-21ലെ കൊറോണ വൈറസ് പടർന്ന് പിടിച്ച കാലയളവിൽ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ ഫീസിന്റെ 15 ശതമാനം തിരികെ നൽകാൻ കോടതി സ്കൂളുകളോട് നിർദ്ദേശിച്ചു.
30 ദിവസത്തിനകം വിദ്യാർത്ഥികൾക്ക് പണം തിരികെ നൽകിയില്ലെങ്കിൽ സ്‌കൂളുകൾക്കെതിരായ പിഴ അഞ്ച് ലക്ഷം രൂപയായി ഉയർത്തുമെന്ന് ജില്ലാ സ്‌കൂൾ ഇൻസ്‌പെക്ടർ ധരംവീർ സിംഗ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. പ്രമുഖ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ഉൾപ്പെടെ കോടതി ഉത്തരവുകൾ പാലിക്കാത്ത കാര്യം തിങ്കളാഴ്ച നടന്ന ജില്ലാ ഫീ റെഗുലേറ്ററി കമ്മിറ്റി (ഡിഎഫ്ആർസി) യോഗത്തിൽ ചർച്ച ചെയ്തതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഡിഎഫ്ആർസി യോഗത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് മനീഷ് കുമാർ വർമ്മ അധ്യക്ഷനായിരുന്നു. ഗൗതം ബുദ്ധ് നഗറിലെ നൂറോളം സ്വകാര്യ സ്‌കൂളുകൾ വിദ്യാർത്ഥികളിൽ നിന്ന് അമിതമായി വാങ്ങിയെടുത്ത ഫീസ് തിരികെ നൽകാനോ ഹൈക്കോടതി ഉത്തരവ് അനുസരിക്കണോ തയാറായിട്ടില്ല ,” ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഈ വർഷം ജനുവരി ആറിന് പുറപ്പെടുവിച്ച കോടതി ഉത്തരവിനെ ഉദ്ധരിച്ച് സ്‌കൂളുകൾക്ക് ബുധനാഴ്ച നൽകിയ പിഴ ഉത്തരവിൽ പറയുന്നത് ഇപ്രകാരമാണ് : “മേൽപ്പറഞ്ഞ വിധിന്യായത്തിൽ സുപ്രീം കോടതി നിശ്ചയിച്ചിട്ടുള്ളതിലും (അതായത് ക്ലാസുകൾ നടന്ന 2020-21 അധ്യയന വർഷത്തിൽ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ ഫീസിന്റെ 15 ശതമാനം) കൂടുതൽ ഫീസ് വിദ്യാർത്ഥികൾ അടച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. ഓരോ സ്‌കൂളിലും ഇപ്പോഴും പഠിക്കുന്ന വിദ്യാർത്ഥികളുടെ കാര്യത്തിൽ ഭാവിയിൽ അവർ അടയ്‌ക്കേണ്ട ഫീസിൽ ഇത് കുറയ്ക്കാവുന്നതാണ്. എന്നാൽ പാസായി പോയതോ അല്ലെങ്കിൽ സ്കൂൾ വിടുന്നതോ ആയ വിദ്യാർത്ഥികളുടെ കാര്യത്തിൽ ഇത് അമിതമായി ഈടാക്കിയ ഫീസ് തുക കണക്കാക്കി ആ വിദ്യാർത്ഥികൾക്ക് തിരികെ നൽകണം. രണ്ട് മാസത്തിനുള്ളിൽ മുഴുവൻ തുകയും കൊടുത്തിരിക്കണം, ” എന്നും ഉത്തരവിൽ കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Allahabad high court, Noida