• HOME
  • »
  • NEWS
  • »
  • india
  • »
  • ശബരിമല വിധി: വിശാല ബെഞ്ച് രൂപീകരിച്ചതിൽ തെറ്റില്ലെന്ന് സർക്കാർ; എതിർത്ത് നരിമാൻ

ശബരിമല വിധി: വിശാല ബെഞ്ച് രൂപീകരിച്ചതിൽ തെറ്റില്ലെന്ന് സർക്കാർ; എതിർത്ത് നരിമാൻ

സമാനമായ സംഭവങ്ങള്‍ മറ്റ് മതങ്ങളിലുമുണ്ടെന്ന് കണ്ടതിനാലാവാം വിശാലബെഞ്ചിന് വിട്ടതെന്ന് ചീഫ് ജസ്റ്റിസ്.

News18

News18

  • Share this:
    ശബരിമല പുനഃപരിശോധനാഹര്‍ജികൾ കേൾക്കാൻ വിശാല ബെഞ്ച് രൂപീകരിച്ചതിന്റെ നിയമ സാധുത സുപ്രീംകോടതി പരിശോധിക്കുന്നു. വിശാല ബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ കോടതിയിൽ സ്വീകരിച്ചത്. എന്നാൽ വിശാല ബെഞ്ച് രൂപീകരിച്ചതിനെ എതിർത്ത് മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്.നരിമാന്‍ രംഗത്തെത്തി.

    വിശാലബെഞ്ചിന് മുന്നിലുള്ള ചോദ്യങ്ങള്‍ക്ക് ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികളുമായി ബന്ധമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. പുനഃപരിശോധനാഹര്‍ജികളല്ല വിവിധ ഹര്‍ജികളിലെ നിയമപ്രശ്‌നങ്ങള്‍ മാത്രമാണ് വിശാലബഞ്ചിന് വിട്ടതെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. എന്നാൽ ശബരിമല വിധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളല്ലേ ഇതെന്ന് കോടതി ആരാഞ്ഞു.

    അതേസമയം വിശ്വാസികളെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് നരിമാന്‍ ചൂണ്ടിക്കാട്ടി. കേസ് ആദ്യം പരിഗണിച്ച മൂന്നംഗബഞ്ചാണ് ഭരണഘടനാബഞ്ചിന് വിട്ടത്. ഭരണഘടനാബഞ്ചിന്റെ വിധിയിലെ തെറ്റുകൾ തിരുത്തുകയെന്ന പരിമിതമായ സാധ്യത മാത്രമെ പുനഃപരിശോധനാ ഹര്‍ജിക്കുള്ളൂവെന്നും നരിമാൻ ചൂണ്ടിക്കാട്ടി.

    Also Read 'വിഭജന സമയത്ത് ഇന്ത്യയ്ക്കൊപ്പം നിന്ന മുസ്ലീങ്ങൾ വലിയ ഔദാര്യമൊന്നുമല്ല ചെയ്തത്': വീണ്ടും പ്രകോപനം ഉയർത്തി യോഗി ആദിത്യ നാഥ്

    നവംബര്‍ 14ലെ ഉത്തരവ് പ്രകാരമാണ് വിശാല ബെഞ്ച് രൂപീകരിച്ചതെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ഇതിനിടെ ചില നിയമപ്രശ്‌നങ്ങള്‍ മാത്രമാണ് വിശാല ബെഞ്ചിന് വിട്ടതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സമാനമായ സംഭവങ്ങള്‍ മറ്റ് മതങ്ങളിലുമുണ്ടെന്ന് കണ്ടതിനാലാവാം വിശാലബെഞ്ചിന് വിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാദം തുടരുകയാണ്.
    Published by:Aneesh Anirudhan
    First published: